70 മണിക്കൂർ പിന്നിട്ടു! കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല, പ്രാർത്ഥനയുണ്ടെന്ന് മോദി
തിരുച്ചിറപ്പളളി: മൂന്ന് ദിവസമായിട്ടും തമിഴ്നാട്ടിലെ തിരുച്ചിറപ്പളളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനാകാതെ രക്ഷാ പ്രവര്‍ത്തകര്‍. കുഴല്‍ കിണറില്‍ കുടുങ്ങിയ സുജിത്ത് വില്‍സണ്‍ എന്ന കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ഇനിയും 12 മണിക്കൂര്‍ കൂടി വേണ്ടി വരും എന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. നിലവില്‍ 100 അടിയോളം താഴ്ചയിലാണ് കുഞ്ഞ് അകപ്പെട്ടിരിക്കുന്നത്.
കുഞ്ഞ് അകപ്പെട്ടിരിക്കുന്ന കുഴിക്ക് സമാനമായി മറ്റൊരു കുഴി നിര്‍മ്മിക്കുന്നതിനുളള ശ്രമം തുടരുകയാണ്. ഇത് വഴി രക്ഷാ പ്രവര്‍ത്തകര്‍ കടന്ന് ചെന്ന് കുഞ്ഞിനെ പുറത്തെത്തിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കുഞ്ഞില്‍ നിന്ന് ചലനമൊന്നും ഇല്ലാത്തത് ആശങ്കയേറ്റുന്നുണ്ട്.
കുഞ്ഞിനെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ 70 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. മന്ത്രി പൊന്‍ രാധാകൃഷ്ണന്, എംഡിഎംകെ തലവന്‍ വൈകോ അടക്കമുളളവര്‍ അപകട സ്ഥലത്ത് എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനൊപ്പം തന്റെ പ്രാര്‍ത്ഥനകള്‍ ഉണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയുമായി സംസാരിച്ചുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം കുഞ്ഞിനെ േേവഗം രക്ഷിക്കാന്‍ സാധിക്കട്ടെ എന്ന് ട്വീറ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് വീടിന് സമീപം കളിച്ച് കൊണ്ടിരിക്കെ മൂടാത്ത കുഴല്‍ കിണറില്‍ കുഞ്ഞ് അബദ്ധത്തില്‍ വീണത്. ആദ്യം 27 അടി താഴ്ചയില്‍ ആയിരുന്നു കുഞ്ഞ്. രക്ഷാ പ്രവര്‍ത്തകര്‍ കുഞ്ഞിനെ പൊക്കി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് കുഞ്ഞ് കൂടുതല്‍ ആഴത്തിലേക്ക് പതിക്കുകയായിരുന്നു.
My prayers are with the young and brave Sujith Wilson. Spoke to CM @EPSTamilNadu regarding the rescue efforts underway to save Sujith. Every effort is being made to ensure that he is safe. @CMOTamilNadu
— Narendra Modi (@narendramodi) October 28, 2019