മോദി-ഷാ കൂട്ടിന്റെ തന്ത്രം പൊളിഞ്ഞതിന് പിന്നിൽ 2 കാരണങ്ങൾ!! രാജസ്ഥാനിൽ അവസാന നിമിഷം സംഭവിച്ചത്
ദില്ലി; 2018 ൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടി നൽകി കൊണ്ടായിരുന്നു മധ്യപ്രദേശ്, രാജസ്ഥാൻ , ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിൽ ഏറിയത്. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ബിജെപിയുടെ 15 വർഷത്തെ ഭരണം തകർത്തെറിഞ്ഞ് കൊണ്ടായിരുന്നു കോൺഗ്രസിന്റെ വിജയം. അന്നുമുതൽ നഷ്ടപ്പെട്ട അധികാരം തിരികെ പിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ബിജെപി.
മധ്യപ്രദേശിൽ ഒന്നര വർഷത്തിനിപ്പുറം ബിജെപിക്ക് അധികാരം തിരിച്ച് പിടിക്കാൻ സാധിച്ചു. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തിന്റെ അനുയായികളായ 22 എംഎൽഎമാരെയും മറുകണ്ടം ചാടിച്ച് കൊണ്ടായിരുന്നു ഇത്. ഇതേ മാതൃക പുറത്തെടുക്ക് രാജസ്ഥാനിലും പിന്നാലെ ഛത്തീസ്ഗഡിലേയും അധികാരം തിരിച്ച് പിടിക്കാമെന്നായിരുന്നു മോദി-ഷാ കൂട്ട് കെട്ടിന്റെ പദ്ധതി. എന്നാൽ രാജസ്ഥാനിൽ ബിജെപിയുടെ സ്വപ്നങ്ങൾ ചീട്ട് കൊട്ടാരം പോലെ തകർന്നു
മധ്യപ്രദേശ് മാതൃകയിൽ
മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയ അതേ മാതൃകയിൽ രാജസ്ഥാനിലും സർക്കാരിനെ അട്ടിമറിക്കാനുള്ള തന്ത്രം പരാജയപ്പെട്ടതിന്റെ നിരാശയിലാണ് മോദി-ഷാ കൂട്ടുകെട്ട്. കമൽനാഥിനും സിന്ധ്യയ്ക്കും ഇടയിലുള്ള ഭിന്നത ആയുധമാക്കിയായിരന്നു മധ്യപ്രദേശിലെ ബിജെപി നീക്കം. ദേശീയ നേതൃത്വം നേരിട്ടായിരുന്നു ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്.
താഴെയിറക്കാൻ
രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി സച്ചിന്റെ ഇടഞ്ഞത് മുതൽ തന്നെ ഇവിടേയും കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള സാധ്യകൾ ബിജെപി തിരിച്ചറിഞ്ഞു. ഇതിന് അനുസരിച്ചുള്ള പദ്ധതികളും ദില്ലയിൽ അമിത് ഷാ മെനയുന്നുണ്ടായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിക്ക് കാര്യങ്ങൾ അനുകൂലമായി.
കോൺഗ്രസ് നേതാക്കൾ
സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സ്പീക്കർ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി. പരാതിയിൻമേൽ സച്ചിൻ പൈലറ്റിനെതിരെ പോലീസ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് നോട്ടീസ് അയച്ചതോടെ മുഴുവൻ കളികളും പുറത്തെടുക്കാനുള്ള സമയമായെന്ന് ബിജെപി നേതൃത്വം ഉറപ്പിച്ചു.
റിസോർട്ടിലേക്ക്
സച്ചൻ പൈലറ്റ് 19 എംഎൽഎമാരുമായി കോൺഗ്രസ് ക്യാമ്പ് വിട്ടു. ഇവർക്ക് ബിജെപി ഭരിക്കുന്ന ഹരിയാനയിലെ റിസോർട്ടിൽ താവളമൊരുക്കി. എല്ലാ സംരക്ഷണവും നൽകി. പ്രതിസന്ധിയ്ക്കിടെ സ്പെഷ്യൽ പോലീസ് അംഗങ്ങൾ റിസോർട്ടിലേക്ക് പൈലറ്റിനേയും സംഘത്തിനേയും കാണാൻ എത്തിയെങ്കിലും സംസ്ഥാന പോലീസ് ഇവർക്ക് സംരക്ഷണം ഒരുക്കി.
ഷായുടെ കണക്ക് കൂട്ടൽ
കൂടുതൽ എംഎൽഎമാരെ സച്ചിൻ പൈലറ്റിന് ചാടിക്കാനാകുമെന്ന് ഷാ കണക്ക് കൂട്ടി. കൂടുതൽ പേരെ ബന്ധപ്പെടാൻ ഷായും പദ്ധതികൾ ഒരുക്കി. എന്നാൽ കേന്ദ്ര നേതാക്കളുടെ തന്ത്രങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കൾ വഴങ്ങാൻ തയ്യാറാവാതിരുന്നതോടെ ഷായുടെ തന്ത്രങ്ങൾ എല്ലാം പാളി.
ചരടുവലി നടത്തിയത്
മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനായിരുന്നു ഷായ്ക്ക് വേണ്ടി മധ്യപ്രദേശിൽ ചരട് വലികൾ നടത്തിയത്. അധികാരം ലഭിച്ചാൽ മുഖ്യമന്ത്രിയാകാം എന്ന കണക്ക് കൂട്ടലിൽ തന്നെയായിരുന്നു ചൗഹാന്റെ നീക്കങ്ങളും. എന്നാൽ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയെങ്കിലും തുടക്കം മുതൽ തന്നെ വസുന്ധര രാജെ മൗനം പാലിച്ചു.
വസുന്ധരയുടെ മൗനം
2018 ൽ അധികാരം നഷ്ടമായതോടെ വസുന്ധരയെ മാറ്റി നിർത്തുന്ന സമീപനമായിരുന്നു അധ്യക്ഷൻ പൂനിയ ഉൾപ്പെടുന്ന ഔദ്യോഗിക പക്ഷം നടത്തിയിരുന്നത്. സച്ചിനെ കോൺഗ്രസിൽ നിന്ന് അടർത്തി മുൻ നിരയിൽ എത്തിച്ച് വസുന്ധരയുടെ ആദിപത്യം അവസാനിപ്പിക്കുകയായിരുന്നു സംസ്ഥാന നേതൃത്വത്തിലെ ഒരുകൂട്ടരുടെ ആവശ്യം.
കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ
ഇതിനെ കേന്ദ്ര നേതൃത്വവും പിന്തുണച്ചു. ഇതോടെ സച്ചിനുമായി ബന്ധപ്പെട്ട് പാർട്ടി നടത്തിയ ഒരു ചർച്ചയിലും വസുന്ധരയെ ഉൾപ്പെടുത്താൻ കേന്ദ്രനേതൃത്വം തയ്യാറായില്ല. മാത്രമല്ല ജോധ്പുരില്നിന്നുള്ള എംപിയും കേന്ദ്ര മന്ത്രിയുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനെ മുൻനിർത്തി ചരടുവലികൾ നടത്തുകയും ചെയ്തു.
ചൊടിപ്പിച്ചു
ഇത് വസുന്ധരയെ ചൊടിപ്പിച്ചു. നേരത്തേ 2018 ൽ പാർട്ടി സംസ്ഥാന അധ്യക്ഷനായ ശെഖാവത്തിനെ നിയമിക്കാനുളള അമിത് ഷായുടെ നീക്കത്തെ അന്ന് തന്നെ എതിർത്ത നേതാവയിരുന്നു വസുന്ധര. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കാുള്ള ശ്രമങ്ങൾ വസുന്ധരയും നടത്തി. അശോക് ഗെഹ്ലോട്ടുമായി അവർ ധാരണയുണ്ടാക്കി.
മാറി മാറി ഭരണം
സംസ്ഥാന രാഷ്ട്രീയത്തിൽ ഗെഹ്ലോട്ടും വസുന്ധരയുമാണ് മാറി മാറി ഭരിച്ചിരുന്ന നേതാക്കൾ. ഈ സ്ഥാനത്തേക്ക് സച്ചിൻകടന്ന് വരുമോയെന്ന ഭീതി വസുന്ധരയ്ക്ക് തുടക്കം മുതൽ ഉണ്ടായിരുന്നു. ഇതോടെ കോൺഗ്രസിൽ നിന്നും എംഎൽഎമാരെ കടത്താനുള്ള ശെഖാവത്ത് പക്ഷത്തിന്റെ നീക്കത്തിന് തുടക്കം മുതൽ തന്നെ വസുന്ധര തടയിട്ടു.
അടപടലം പൊളിഞ്ഞു
വസുന്ധര നേരിട്ട് കുതിരക്കച്ചവടത്തിന് ചുക്കാൻ പിടിക്കാത്തത് കോൺഗ്രസിലെ എംഎൽഎമാർക്കിടയിലും ആശങ്കകൾ ഉയർത്തി. സച്ചിനേയും ശെഖാവത്തിനേയും മാത്രം വിശ്വാസത്തിലെടുത്ത് മുന്നോ്ട് പോകുന്നത് തിരിച്ചടിയാകമെന്ന് ഇവർ കരുതിയതോടെ ബിജെപിയുടെ തന്ത്രങ്ങൾ അടപടലം പൊളിയുകയായിരുന്നു.
'163 + 80' ഫോർമുല; ബിഹാറിൽ കോൺഗ്രസ് പണി തുടങ്ങി!! രാഹുൽ ഗാന്ധിയുടെ നിർദ്ദേശം!! ചർച്ചകൾ ഇങ്ങനെ