കൈയ്യിൽ കൊയ്ത്തരിവാളും ഗോതമ്പ് കറ്റയുമായി ഡ്രീം ഗേൾ; പ്രചാരണ ചിത്രങ്ങൾ പങ്കുവെച്ച് ഹേമാ മാലിനി
മഥുര: ബോളിവുഡിന്റെ ഡ്രീം ഗേളാണ് ഹേമാ മാലിനി. ഉത്തർപ്രദേശിലെ മഥുര സീറ്റിൽ നിന്നും ഇത്തവണയും ബിജെപി ഇറക്കിയിരിക്കുന്നത് ഹേമാ മാലിനിയെ തന്നെയാണ്. ഹോമാ മാലിനിയുടെ സ്വത്ത് വിവരം മുതൽ താരത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെ ആളൊഴിഞ്ഞ കസേരകൾക്ക് മുമ്പിൽ യോഗി ആദിത്യനാഥ് നടത്തിയ പ്രസംഗം വരെ വാർത്തയായിരുന്നു.
മണ്ഡലം നിലനിർത്താനായി പ്രചാരണ പരിപാടികളുമായി സജീവമാകുകയാണ് താരം, കൈയ്യിൽ കൊയ്ത്തരിവാളുമായി പാടത്തിറങ്ങിയാണ് തന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയിൽ വെന്നിക്കൊടി പാറിച്ച ഇന്ദിരയും സോണിയയും; രാഹുൽ മൂന്നാമൻ
പ്രചാരണത്തിന് തുടക്കം
കൈയ്യിൽ നെൽക്കതിരും അരിവാളും പിടിച്ച് നിൽക്കുന്ന ചിത്രം ഹേമാ മാലിനി തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഗോവർധന് മേഖലയിലാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഗോതമ്പ് പാടത്ത് വിളവെടുപ്പ് നടത്തിക്കൊണ്ടിരുന്ന സ്ത്രീകളെ സഹായിക്കാനായി താരം പാടത്തേയ്ക്കിറങ്ങുകയായിരുന്നു. വിളവെടുക്കാനും കറ്റ കെട്ടിവയ്ക്കാനുമെല്ലാം സ്ഥാനാർത്ഥി തൊഴിലാളികൾക്കൊപ്പം കൂടുകയായിരുന്നു.
താരമായതുകൊണ്ടല്ല
ഞാനൊരു ബോളിവുഡ് നടിയായതുകൊണ്ടല്ല ജനങ്ങൾ എനിക്ക് വോട്ട് ചെയ്യുന്നത്. എനിക്ക് ജനങ്ങൾക്കൊപ്പം നിന്ന് നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് താരം പറയുന്നത്. മോദിയെ വീണ്ടും തിരഞ്ഞെടുത്തില്ലെങ്കിൽ രാജ്യം അപകടത്തിലാകുമെന്ന് കഴിഞ്ഞ ദിവസം ഹേമ മാലിനി പറഞ്ഞിരുന്നു.
|
വിജയം ആവർത്തുമോ?
വാജ്പേയിയുടെ കാലത്താണ് ഹേമാ മാലിനിയെ രാജ്യ സഭാംഗമായി നാമ നിർദ്ദേശം ചെയ്യുന്നത്. 2004ൽ ബിജെപിയിൽ ചേർന്നു. 2015ൽ മൂന്ന് ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മഥുര മണ്ഡലത്തിൽ ഹേമാ മാലിനിയുടെ വിജയം.
പിന്തുണ കുറയുന്നോ?
മഥുരയിൽ ആരും ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് താൻ നടത്തിയിട്ടുള്ളതെന്നാണ് ഹേമാ മാലിനി അവകാശപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന താരത്തിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ ജനപങ്കാളിത്തം കുറഞ്ഞത് ബിജെപി കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
|
ഒഴിഞ്ഞ കസേരകൾ
പതിനായിരത്തിൽ അധികം ആളുകൾ പങ്കെടുക്കുമെന്ന് കരുതിയ പരിപാടിയിൽ എത്തിയതാകട്ടെ 100ൽ താഴെ ആളുകൾ മാത്രം. അതിൽ പകുതിയും മാധ്യമപ്രവർത്തകരായിരുന്നു. തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒടുവിൽ ഒഴിഞ്ഞ കസേരകൾക്ക് മുമ്പിൽ നിന്ന് പ്രസംഗിച്ച് മടങ്ങുകയായിരുന്നു.
സ്ഥാനാർത്ഥി കോടിശ്വരിയാണ്
തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 101 കോടി രൂപയാണ് ഹേമാ മാലിനിയുടെ ആസ്തി. 2014ല്‍ മധുരയില്‍ നിന്ന് മത്സരിക്കുമ്പോള്‍ ഹേമമാലിനിയുടെ സ്വത്ത് 66 കോടി രൂപയായിരുന്നു. വീട്, വാഹനങ്ങൾ, ഓഹരി വിപണിയിലെ നിക്ഷേപം എന്നിവയടക്കമുള്ള തുകയാണിത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ