സോണിയയുടെ കോൺഗ്രസല്ല, ഇത് രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്; തെറ്റുതിരുത്തി നേതൃത്വം
ദില്ലി: രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സുരക്ഷിതമാണോയെന്ന ചോദ്യം അദ്ദേഹത്തെ അധ്യക്ഷ പദവിയിലേക്ക് നിയമിക്കാൻ തീരുമാനിച്ചതുമുതൽ പലകോണുകളിൽ നിന്നും ഉയർന്ന് കേട്ടിരുന്നു. ചുമതലയേറ്റ് ഒരു വർഷത്തിനുള്ളിൽ ഹിന്ദിഹൃദയഭൂമിയിൽ പാർട്ടിക്ക് ശക്തമായ തിരിച്ചുവരവിന് കളമൊരുക്കിയാണ് അദ്ദേഹം വിമർശകരുടെ വായടിപ്പിച്ചത്. ദേശീയ രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവായി അദ്ദേഹം മാറിക്കഴിഞ്ഞു . മുൻനിരയിൽ നിന്ന് തന്നെയാകും പോരാട്ടമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരിക്കുകയാണ്.
സഹോദരി ഭർത്താവിനെതിരെ ഉയർന്ന ആരോപണങ്ങൾ കോൺഗ്രസിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നേതാക്കൾക്ക് ഉറപ്പ് നൽകുന്നത്. റോബർട്ട് വാദ്രയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധി അടുത്ത അനുയായികളുടെ യോഗം വിളിച്ചു ചേർത്തിരിന്നു. സോണിയാ ഗാന്ധിയുടെ കോൺഗ്രസല്ല, രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് എന്നാണ് റോബർട്ട് വാദ്ര വിഷയത്തിൽ രാഹുൽ ഗാന്ധി സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്നത്.
ലണ്ടനിലെ വസ്തു വകകൾ
ലൺനിലെ വസ്തു വകകൾ വാങ്ങിയ കേസിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് എൻഫോഴ്സ്മെന്റ് റോബർട്ട് വാദ്രയെ ചോദ്യം ചെയ്യുന്നത്. സാമ്പത്തിക തട്ടിപ്പിൽ ഇടക്കാല ജാമ്യം നൽകിയ കോടതി ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റിന് മുമ്പിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നു. കേസിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് വാദ്രയ്ക്കെതിരെ നടപടി കടുപ്പിച്ചതെന്നത് ശ്രദ്ധേയമാണ്.
ചുമതലയേൽക്കുന്ന ദിവസം
കിഴക്കൻ ഉത്തർപ്രപദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ചുമതലയേൽക്കുന്ന ദിവസമാണ് വാദ്രയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിയിരുന്നത്. ഭർത്താവിനെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ കൊണ്ടാക്കി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത ശേഷമാണ് പ്രിയങ്ക മടങ്ങിയത്. പ്രിയങ്കയിലൂടെ കോൺഗ്രസ് പ്രതീക്ഷിക്കുന്ന വൻ മുന്നേറ്റത്തിന് തടയിടാനുള്ള ബിജെപിയുടെ നീക്കമായിട്ടാണ് സംഭവം വിലയിരുത്തപ്പെട്ടത്.
ഭർത്താവിനൊപ്പം പ്രിയങ്ക
കോൺഗ്രസിന്റെ ഔദ്യോഗിക പദവിയിൽ പ്രിയങ്കാ ഗാന്ധിയെ നിയമിച്ചതിന് ശേഷം എൻഫോഴ്സ്മെൻറ് കേന്ദ്രത്തിൽ ഭർത്താവിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൊണ്ടുപോകുന്ന പ്രിയങ്കയുടെ ദൃശ്യങ്ങളാണ് ആദ്യം പുറത്ത് വരുന്നത്. സത്യം എന്താണെന്ന് രാജ്യത്തിനറിയാം. വാദ്ര എന്റെ ഭർത്താവാണ്, അദ്ദേഹത്തിന് എല്ലാ പിന്തുണയും ഞാൽ നൽകും. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം വൈകാൻ ഒരു കാരണമായി വിലയിരുത്തിയത് വാദ്രയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളായിരുന്നു. എന്നാൽ ആരോപണങ്ങളെ മറികടക്കാമെന്ന ആത്മവിശ്വാസം കൈവന്നതായാണ് പ്രിയങ്കയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
രാഹുൽ പറയുന്നത്
റോബർട്ട് വാദ്രയെ ചോദ്യം ചെയ്യുന്നതിൽ തനിക്ക് കുഴപ്പമൊന്നുമില്ല, അവർ വാദ്രയേയോ ചിദംബരത്തെക്കുറിച്ചോ അന്വേഷണം നടത്തട്ടെ, പക്ഷേ റാഫേൽ ഇടപാടിലും സമാനമായ അന്വേഷണം നടത്താൻ തയാറാകണമെന്നാണ് രാഹുൽ ഗാന്ധിയുടെ മറുപടി. വാദ്രയ്ക്കെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഒരുതരത്തിലും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ലെന്ന സന്ദേശമാണ് രാഹുൽ ഗാന്ധി നൽകുന്നത്.
സമീപനത്തിൽ മാറ്റം
പാർട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളോടുള്ള കോൺഗ്രസിന്റെ സമീപനത്തിൽ വന്ന മാറ്റമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അഴിമതി ആരോപണത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന് രാജി വയ്ക്കേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നാണ് ആരോപണ വിധേയരായ മറ്റ് നേതാക്കൾക്കും മന്ത്രിപദവി നഷ്ടമായത്. പവൻ ബൻസാലിനും ശശി തരൂരിനും രാജി വച്ചൊഴിയേണ്ടി വന്നു. കോൺഗ്രസിനേറ്റ ഈ തിരിച്ചടി 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപി മുതലെടുക്കുകയായിരുന്നു. യുപിഎ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും രാജി വച്ചൊഴിയേണ്ടി വന്ന നേതാക്കളുടെയ പട്ടികയുമാണ് ബിജെപി പ്രധാന പ്രചാരണ ആയുധമാക്കിയത്.
അശോക് ചവാന്റെ രാജി
ആദർശ് ഹൗസിംഗ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന് രാജി വയ്ക്കേണ്ടി വന്നത്. സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് രാജി തീരുമാനം ഉണ്ടായത്. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ഫ്ലാറ്റുകള്‍ നിര്‍മിക്കാന്‍ നീക്കിവെച്ച സ്ഥലം വന്‍കിട കെട്ടിട സമുച്ചയമാക്കി മാറ്റാനായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം ഉയർന്നത്.
തരൂരും ബൻസാലും
ഐപിഎൽ വിവാദത്തിൽ അകപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ശശീ തരൂരിന് രാജി വയ്ക്കേണ്ടി വന്നത് . 2010ൽ തന്നെയായിരുന്നു തരൂരിന്റെയും രാജി. പ്രധാനമന്ത്രി മൻമോഹൻ സിംഗ് തരൂരിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. കോർ കമ്മിറ്റി യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളും അദ്ദേഹം രാജി വയ്ക്കണമെന്ന് അഭിപ്രായപ്പെടുകയായിരുന്നു.
പവൻ ബൻസാലും
90 ലക്ഷത്തിന്റെ റെയിൽവേ കൈക്കൂലി കേസിലാണ് പവൻ ബൻസാലിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നത്. ബൻസാൽ രാജി വച്ചൊഴിയണമെന്ന് കോൺഗ്രസ് നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. യുപിഎ സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ ബിജെപി തിരഞ്ഞെടുപ്പിൽ വജ്രായുധമാക്കി മാറ്റുകയായിരുന്നു.
തെറ്റ് പറ്റിയെന്ന് വിലയിരുത്തൽ
രാജ്യം വീണ്ടും ജനവിധി തേടാനൊരുങ്ങുമ്പോൾ അഴിമതി ആരോപണം നേരിട്ടതിന്റെ പേരിൽ പാർട്ടിയെ പ്രബലരായ നേതാക്കളുടെ രാജി ആവശ്യപ്പെട്ട നടപടി തെറ്റായിരുന്നുവെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ട്രാക്ക് മാറിക്കളിക്കാനാണ് കോൺഗ്രസിന്റെ നീക്കം. രാഹുൽ ഗാന്ധി വ്യക്തമാക്കിയതു പോലെ മുൻനിരയിൽ നിന്ന് പോരാടാൻ തന്നെയാണ് കോൺഗ്രസ് തീരുമാനമെന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്.