അവസരങ്ങളുടെ നാടായി ഇന്ത്യ വളരുകയാണ്; നിക്ഷേപത്തിന് യുഎസിനെ ക്ഷണിച്ച് മോദി
ദില്ലി; അവസരങ്ങളുടെ നാടായി ഇന്ത്യ വളരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ 'മികച്ച ഭാവി കെട്ടിപ്പടുക്കുക' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മോദി. വിവിധ മേഖലകളിൽ തുറന്ന നിക്ഷേപത്തിന് യുഎസിനെ ക്ഷണിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തുറന്ന മനസ്സുകളാണ് തുറന്ന വിപണി സൃഷ്ടിക്കുന്നത്. നിക്ഷേപം നടത്താനുള്ള അനുയോജ്യമായ സമയമാണിത്. ലോകം ഇന്ത്യയെ ശുഭാപ്തി വിശ്വാസത്തോടെയാണ് നോക്കികാണുന്നതെന്നും മോദി പറഞ്ഞു.
കാർഷിക മേഖലയിൽ നിക്ഷേപ അവസരങ്ങളുണ്ട്. ഇന്ത്യയും യുഎസും കാർഷിക മേഖലയിൽ ശക്തമായ പങ്കാളിത്തം വളർത്തിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണ മേഖലയിലേക്കും ഈ പങ്കാളിത്തം വിപുലീകരിക്കാനുള്ള ഏറ്റവും നല്ല സമയം ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സിവിലിയൻ വ്യോമയാന മേഖലയിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണിത്. ബഹിരാകാശ മേഖലയിലയിൽ വൻ പരിഷ്കാരങ്ങൾക്ക് ഇന്ത്യ തുടക്കം കുറിച്ച് കഴിഞ്ഞു. ഇന്ത്യയിൽ വന്ന് നിക്ഷേപം നടത്തുക.
ഊർജ്ജ മേഖലയിലും നിക്ഷേപിക്കാൻ ഇന്ത്യ നിങ്ങളെ ക്ഷണിക്കുകയാണ്. .ഇന്ത്യ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായി പരിണമിക്കുമ്പോൾ യുഎസ് കമ്പനികൾക്ക് വലിയ നിക്ഷേപ അവസരങ്ങൾ ഉണ്ടാകും.പ്രതിരോധത്തിലും ബഹിരാകാശത്തും നിക്ഷേപം നടത്താൻ ഇന്ത്യ നിങ്ങളെ ക്ഷണിക്കുന്നു. പ്രതിരോധ മേഖലയിലെ നിക്ഷേപത്തിനുള്ള എഫ്ഡിഐ പരിധി 74 ശതമാനമായി ഉയർത്തുകയാണ്.പ്രതിരോധ ഉപകരണങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ രണ്ട് പ്രതിരോധ ഇടനാഴികൾ സ്ഥാപിച്ചിട്ടുണ്ട്.ഇന്ത്യ ഇനിയും നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയുടെ ഉയർച്ചയെന്നാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു രാജ്യവുമായുള്ള വ്യാപാര അവസരങ്ങളുടെ ഉയർച്ചയാണ് മോദി പറഞ്ഞു.
മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുക എന്ന ആശയം വളരെ പ്രസക്തമാണ്.നമ്മൾ ഒറ്റക്കെട്ടായി വേണം ഭാവിയെ കെട്ടിപടുക്കാൻ.ദരിദ്രരെയും ദുർബലരെയും നമ്മൾ മുൻനിരിയിലേക്ക് കൊണ്ടുവരണം.വ്യാപാര അഭിവൃദ്ധിയോളം തന്നെ പ്രധാനമാണ് സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതുംആഗോള ആഘാതത്തിനെതിരായ പ്രതിരോധത്തിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം. അത് മനസിലാക്കാൻ ഒരു മഹാമാരി വേണ്ടി വന്നുവെന്നും മോദി പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, വിര്‍ജീനിയ സെനറ്ററും സെനറ്റ് ഇന്ത്യ കോക്കസിന്റെ ഉപാദ്ധ്യക്ഷനുമായ മാര്‍ക്ക് വാര്‍ണര്‍, ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലി എന്നിവർ ഉച്ചകോടിയിൽ സംസാരിച്ചു. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, പീയൂഷ് ഗോയൽ, നിതിൻ ഗഡ്കരി എന്നിവരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. കൗൺസിലിന് രൂപം നൽകിയതിന്റെ നാൽപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഉച്ചകോടി.