സച്ചിന്‍ പൈലറ്റും കൂട്ടരും പോയാലും കോണ്‍ഗ്രസ് ഭരണം വീഴില്ല: രാജസ്ഥാനിലെ അംഗബലം ഇങ്ങനെ..
ജയ്പൂര്‍: 2018 ഡിസംബറില്‍ 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നപ്പോള്‍ ഹിന്ദി ഹൃദയ ഭൂമിയിലേക്ക് കോണ്‍ഗ്രസ് ശക്തമായ തിരിച്ചു വരുന്നതായിരുന്നു കാണാന്‍ കഴിഞ്ഞത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഒന്നര വര്‍ഷം കഴിയുന്നതിന് മുമ്പ് 22 എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് മധ്യപ്രദേശിലെ ഭരണം ബിജെപി തിരികെ പിടിച്ചു. ഇപ്പോഴിതാ മൂന്ന് മാസത്തിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയ പ്രതിസന്ധിയാണ് അഭിമൂഖികരിച്ചു കൊണ്ടിരിക്കുന്നത്.
രാജസ്ഥാനില്‍
മധ്യപ്രദേശില്‍ കമല്‍നാഥും-ജ്യോതിരാദിത്യ സിന്ധ്യം തമ്മിലുണ്ടായിരുന്ന ചേരിപ്പോരിന് സമാനമായി രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടും-സച്ചിന്‍ പൈലറ്റും തമ്മില്‍ നേരത്തെ മുതല്‍ തന്നെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ഇരുവരും ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചു.
നേതൃത്വം ഇടപെട്ട്
ഇതോടെ ദേശീയ നേതൃത്വം ഇടപെട്ട് മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയായും സച്ചിന്‍ പൈലറ്റിന്‍റെ ഉപമുഖ്യമന്ത്രിയായും തിരഞ്ഞെടുക്കുകയായിരുന്നു. തൃപ്തനായിരുന്നില്ലെങ്കിലും പാര്‍ട്ടി നിര്‍ദ്ദേശം എന്ന നിലയില്‍ സച്ചിന്‍ പൈലറ്റ് ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. പിന്നീട് മന്ത്രി പദവികള്‍ വീതം വെച്ചതിലടക്കം പൈലറ്റ് എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു.
പുതിയ പ്രശ്നം
കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ ആരോപണത്തില്‍ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ സച്ചിന്‍ പൈലറ്റിന് പോലീസ് നോട്ടീസ് നല്‍കിയതാണ് ഏറ്റവും ഒടുവിലത്തെ പൊട്ടിത്തെറിയിലേക്ക് വഴിവെച്ചത്. പൈലറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമാണ് ഇതെന്നായിരുന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആരോപണം.
സ്വാഭാവിക നടപടി
എന്നാല്‍ സ്പെഷ്യൽ ഓപറേഷൻ പോലീസ് ഗ്രൂപ്പിന്‍റേത് സ്വാഭാവിക നടപടി മാത്രമാണെന്നും ഇതേ നോട്ടീസ് തനിക്കും വന്നിട്ടുണ്ടെന്നാണ് അശോക് ഗെഹ്ലോട്ടും വ്യക്തമാക്കുന്നത്. 'ചീഫ് വിപ്പ് നല്‍കിയ പരാതിയിൽ പൈലറ്റിന് പുറമെ തനിക്കും ചീഫ് വിപ്പിനും മറ്റ് മാന്ത്രിമാർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്'-അശോക് ഗെഹ്ലോട്ട് പറഞ്ഞു.
ദില്ലിയിലെ കൂടിക്കാഴ്ചകള്‍
എന്നാല്‍ തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരുമായി ദില്ലിയിലെത്തിയ സച്ചിന്‍ പൈലറ്റ് അഹമ്മദ് പട്ടേല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ നേരില്‍ കണ്ട് തന്‍റെ അതൃപ്തി വ്യക്തമാക്കുകയായിരുന്നു. ഇതിനിടയില്‍ ബിജെപി നേതാവും പഴയ സഹപ്രവര്‍ത്തകനുമായ ജ്യോതിരാദിത്യ സിന്ധ്യയുമായും പൈലറ്റ് ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു.
25 പേര്
25 എംഎല്‍എമാരാണ് സച്ചിന്‍ പൈലറ്റിന്‍റെ കൂടെ ദില്ലിയിലെത്തിയതെന്നാണ് സൂചന. ഇതടക്കം സ്വതന്ത്രര്‍മാര്‍ ഉള്‍പ്പടെ ആകെ 30 ഭരണപക്ഷ എംഎല്‍മാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ അവകാശ വാദം. എന്നാല്‍ 109 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും സര്‍ക്കാര്‍ നില ഭദ്രമാണെന്നുമാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
Recommended Video
രാജസ്ഥാന്‍ നിയമസഭയില്‍
200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 106 പേരാണ് രാജസ്ഥാന് തനിച്ചുള്ളത്. ബിഎസ്പിയുടെ 6 എംഎല്‍എമാര്‍ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസിന്‍റെ അംഗബലം 106 ല്‍ എത്തിയത്. സഭയില്‍ ആകെയുള്ള 13 ല്‍ 12 എംഎല്‍എമാരും അശോക് ഗെഹ്ലോട്ട് സര്‍ക്കാറിന് പിന്തുണ നല്‍കുന്നു.
മറ്റുള്ളവര്‍
ഇവര്‍ക്ക് പുറമെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ 2 എംഎല്‍എമാരും ആര്‍എല്‍ഡിയുടെ ഏക എംഎല്‍എയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. 2 അംഗങ്ങളുള്ള സിപിഎം സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്നു. ഇതടക്കം 124 പേരുടെ പിന്തുണയോടെയായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം നടത്തിയിരുന്നത്.
ബിജെപിക്ക് 72
മറുപക്ഷത്ത് ബിജെപിക്ക് 72 അംഗങ്ങളാണ് ഉള്ളത്. ആര്‍എല്‍പിയുടെ 3 എംഎല്‍എമാരും ഒരു സ്വതന്ത്രനും ചേരുമ്പോള്‍ പ്രതിപക്ഷത്ത് ആകെ 76 പേര‍്. ഇതിനിനെതിരെ 124 പേരെ അണി നിരത്തുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള ഭൂരിപക്ഷം 48 ആണ്. സച്ചിന്‍ പൈലറ്റ് ഭീഷണി ഉയര്‍ത്തിയാലും കോണ്‍ഗ്രസ് നില ഭദ്രമാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.
109 പേരെന്ന്
സര്‍ക്കാറിന് പിന്തുണ അറിയിച്ചു കൊണ്ട് 109 എംഎല്‍എമാര്‍ ഒപ്പിച്ച കത്താണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നത്. അങ്ങനെയങ്കില്‍ 15 പേര്‍ മാത്രമാണ് സച്ചിന്‍ പൈലറ്റിന് ഒപ്പമുള്ളതെന്ന് ചുരുക്കം. ഇനി അതല്ല സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത് പോലെ 30 എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറാണെങ്കില്‍ പോലും തല്‍ക്കാലം സര്‍ക്കാറിന് തല്‍ക്കാലം ഭീഷണിയില്ല.
സര്‍ക്കാര‍് വീഴില്ല
കോണ്‍ഗ്രസ് എംഎല്‍എമാര്‍ പദവി രാജിവെക്കുകയും സ്വതന്ത്രരില്‍ ചിലര്‍ ബിജെപിക്ക് പിന്തുണ നല്‍കിയാലും കോണ്‍ഗ്രസ് സര്‍ക്കാര‍് വീഴില്ല. ആകെ 30 പേരുടെ പിന്തുണ സര്‍ക്കാറിന് നഷ്ടമായാല്‍ അംഗബലം 94ലേക്ക് കുറയും. അപ്പോഴും പ്രതിപക്ഷത്തിന് 76 പേരുടെ പിന്തുണയാണ് ഉള്ളത്. സര്‍ക്കാര‍് പക്ഷത്തെ മുഴുവന്‍ സ്വതന്ത്രരും(12) പിന്തുണച്ചാലും ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിലവില്‍ കഴിയില്ലെന്ന് ചുരുക്കം.
നിര്‍ണ്ണായക യോഗങ്ങള്‍
അതേസമയം, സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള നീക്കം മറികടക്കാനുള്ള നിര്‍ണ്ണായക യോഗങ്ങള്‍ ഇന്ന് ജയ്പൂരില്‍ ചേരും. നിയമസഭാ കക്ഷിയോഗത്തിന് ശേഷം എംഎല്‍എമാരുടെ ഒപ്പ് ശേഖരിച്ച് ഗവര്‍ണ്ണറെ കാണാനാണ് നീക്കം. രൺദീപ്സിംഗ് സുർജെവാല, അജയ് മാക്കൻ എന്നീ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിലാവും നിയമസഭാകക്ഷിയോഗം ചേരുന്നത്.
ബിജെപി മോഹം നടത്തില്ല; രാജസ്ഥാനിൽ കോൺഗ്രസിന്റെ അറ്റകൈ നീക്കം,എംഎൽഎമാർക്ക് വിപ്പ് നൽകി!