'ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ പറ്റിയ സമയം ഇതാണ്', മുന്നറിയിപ്പുമായി ബിജെപി മന്ത്രി!
ബെംഗളൂരു: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ പറ്റിയ സമയം ഇതാണെന്ന് ബിജെപി മന്ത്രി. കര്‍ണാടകത്തിലെ ബിഎസ് യെഡിയൂരപ്പ മന്ത്രിസഭയിലെ അംഗമായ സിടി രവിയാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുളളത്. ''ഇപ്പോള്‍ എല്ലാവരും സമത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്. നേരത്തെ സമത്വം വേണ്ട എന്ന് പറഞ്ഞിരുന്നവര്‍ പോലും ഇപ്പോള്‍ സമത്വം വേണം എന്നാവശ്യപ്പെടുന്നു. ഇതാണ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ യോജിച്ച സമയം'', സിടി രവി പറഞ്ഞു.
1980ല്‍ ബിജെപി രൂപീകരിക്കപ്പെട്ടത് മുതല്‍ ഏകീകൃത സിവില്‍ കോഡ് പാര്‍ട്ടിയുടെ അജണ്ടയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ''ഞങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ പറ്റി പറഞ്ഞു കൊണ്ടിരുന്നു. ഇപ്പോള്‍ ഞങ്ങളത് നടപ്പിലാക്കിയിരിക്കുകയാണ്. അയോധ്യ പ്രശ്നത്തില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു കഴിഞ്ഞു. സമയമാകുമ്പോള്‍ സിവില്‍ കോഡും നടപ്പിലാക്കും'', സിടി രവി വ്യക്തമാക്കി.
മുത്തലാഖിലും കശ്മീര്‍ വിഷയത്തിലും തങ്ങളുടെ കാലങ്ങളായുളള അജണ്ട നടപ്പിലാക്കിക്കഴിഞ്ഞ ബിജെപിയുടെ അടുത്ത ലക്ഷ്യമാണ് ഏകീകൃത സിവില്‍ കോഡ്. ഒരു രാജ്യം ഒരു നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ടുദ്ദേശിക്കുന്നത്. വിവാഹം, പിന്തുടര്ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരേ നിയമം നടപ്പാക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുളള നീക്കത്തിന് എതിരെ വലിയ പ്രതിഷേധം ഇതിനകം തന്നെ പല കോണുകളില്‍ നിന്നായി ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ നിന്നുളള ബിജെപി അംഗം കിരോഡി ലാല്‍ മീണ കഴിഞ്ഞ ദിവസം സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഒരു വശത്ത് പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു ഈ നീക്കം. എന്നാല്‍ രാജ്യസഭയിലെ പ്രതിപക്ഷാംഗങ്ങള്‍ ശക്തമായി എതിര്‍പ്പുയര്‍ത്തി. സിപിഎം അംഗങ്ങളായ എളമരം കരീം, തിരുച്ചി ശിവ, എംഡിഎംകെ എംപി വൈക്കോ എന്നിവരാണ് സഭയില്‍ എതിർപ്പുയര്‍ത്തിയത്.