ചാന്ദ്രയാൻ 2; ആശങ്കയോടെ ശാസ്ത്രജ്ഞർ, തോളിൽത്തട്ടി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി, ചെയർമാന്റെ വാക്കുകൾ
ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 അനിശ്ചിതത്വത്തിൽ. അവസാനഘട്ടത്തിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ശാസ്ത്രജ്ഞരുടെ മുഖത്ത് ആശങ്ക പ്രകടമായിരുന്നു. കൺട്രോൾ റൂമിലെ നിശബ്തയ്ക്കിടെ ഐഎസ്ആർഒ ചെയർമാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കാര്യങ്ങൾ വിശദീകരിച്ചു. ഇതിന് പിന്നാലെ ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായിരിക്കുകയാണെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഐഎസ്ആർഒ നടത്താനിരുന്ന പത്രസമ്മേളനം മാറ്റി വച്ചതായി ഐഎസ്ആർഒ അധികൃതർ അറിയിച്ചു.
വിക്രം ലാന്‍ഡറുമായുള്ള സിഗ്നല്‍ നഷ്ടമായി, 2.1 കിലോ മീറ്റര്‍ മുമ്പ്, എല്ലാം നഷ്ടമായത് തലനാരിഴയ്ക്ക്
ലക്ഷ്യത്തിന് 2.1 കിലോമീറ്റർ അകലെ വരെ എല്ലാം കൃത്യമായിരുന്നു. എന്നാൽ തുടർന്നുള്ള നിമിഷങ്ങളിൽ ലാൻഡറിൽ നിന്നും ഗ്രൗണ്ട് സ്റ്റേഷനിലേക്കുള്ള ആശയ വിനിമയം പൂർണമായും നഷ്ടമാവുകയായിരുന്നു. കാര്യങ്ങൾ പഠിച്ച് വരികയാണെന്നും ഇതിന് ശേഷം മാത്രമെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ സാധിക്കുകയുള്ളുവെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.
ആകാംഷയും ഉത്കണ്ഠയും നിറഞ്ഞ മണിക്കൂറുകൾ പിന്നിട്ടാണ് ചാന്ദ്രയാൻ 2 ചന്ദ്രാപരിതലത്തിൽ എത്തിയത്. നിർണായകമായ ഓരോ ഘട്ടവും ലാൻഡർ വിജയകരമായി പിന്നിട്ടപ്പോൾ കരഘോഷങ്ങളോടെയാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ സന്തോഷം പങ്കിട്ടത്. അവസാന 15 നിമിഷങ്ങൾ ആശങ്ക നിറഞ്ഞതാണെന്ന് ഐഎസ്ആർഒ ചെയർമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭീകരതയുടെ 15 മിനിറ്റ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ ആശങ്ക സത്യമായി.
കൃത്യം 1.49നാണ് റഫ് ബ്രേക്കിംഗ് പൂർത്തിയായി ഫൈൻ ബ്രേക്കിംഗ് ആരംഭിച്ചത്. ചരിഞ്ഞ പാതയിൽ സഞ്ചരിച്ച ലാൻഡറിനെ കുത്തനെ ഇറക്കുന്ന ഈ ഘട്ടത്തിലാണ് സിഗ്നൽ നഷ്ടമായത്. ഇതിന് ശേഷം കൺട്രോൾ റൂമിൽ നിരാശയുടെ നിമിഷങ്ങളായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഐഎസ്ആർ ഒ ചെയർമാൻ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ കാര്യങ്ങൾ വിശദീകരിച്ചു. ഇതിന് പിന്നാലെ ദൗത്യം കാണാനെത്തിയ പ്രധാനമന്ത്രി പുറത്തേയ്ക്ക് പോയി, അൽപ്പസമയത്തിനകം മടങ്ങിയെത്തിയ പ്രധാനമന്ത്രി ഐഎസ്ആർഒ ചെയർമാനെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. ഐഎസ്ആർഒയെക്കുറിച്ച് ഓർത്ത് രാജ്യം അഭിമാനിക്കുന്നുണ്ടെന്നും പ്രതീക്ഷ നഷ്ടപ്പെടരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.