'മാപ്പപേക്ഷ ആവർത്തിച്ചെഴുതാൻ ഉളുപ്പില്ലായ്മയുടെ പേന ഞങ്ങളുടെ കൈയിലില്ല', പരിഹസിച്ച് തോമസ് ഐസക്!
തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവും അടക്കമുളളവര്‍ക്ക് ദില്ലി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ദില്ലി പോലീസിന്റെ കുറ്റപത്രം വിവാദത്തിന് വഴി വെച്ചിരിക്കുകയാണ്. ദില്ലി പോലീസിനെതിരെ കോൺഗ്രസ് അടക്കം രംഗത്ത് വന്നിട്ടുണ്ട്.
ഇതൊക്കെക്കണ്ട് പേടിച്ച് മാപ്പപേക്ഷയെഴുതി മുട്ടിലിഴയാനോ നിശബ്ദത പാലിച്ച് വീട്ടിലിരിക്കാനോ പോകുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് തുറന്നടിച്ചു. ഇതിനേക്കാൾ വലിയ കേസുകൾ കണ്ടിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നും തോമസ് ഐസക് വ്യക്തമാക്കി.
"വീർ" പരിവേഷം ഞങ്ങൾക്കു വേണ്ട
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം: '' ഗൂഢാലോചനക്കേസു ചുമത്താനുള്ള അധികാരം കൈയിലുണ്ടെന്നു വെച്ച് കമ്മ്യൂണിസ്റ്റുകാരെ നിശബ്ദരാക്കിക്കളയാമെന്ന സംഘപരിവാറിന്റെ മോഹം കൈയിരിക്കുകയേ ഉള്ളൂ. ഇതിനേക്കാൾ വലിയ കേസുകൾ കണ്ടിട്ടുള്ളവരാണ് ഞങ്ങൾ. മാപ്പപേക്ഷകൾ ആവർത്തിച്ചെഴുതാൻ ഉളുപ്പില്ലായ്മയുടെ പേന ഞങ്ങളുടെ കൈയിലില്ല. കെഞ്ചിക്കരഞ്ഞ് തടവറയിൽ നിന്ന് എങ്ങനെയും പുറത്തു കടക്കുമ്പോൾ ചുളുവിൽ തരപ്പെടുന്ന "വീർ" പരിവേഷം ഞങ്ങൾക്കു വേണ്ട.
വ്യാമോഹം പരിഹാസ്യമാണ്
ഭീരുത്വത്തിന്റെ നിത്യസ്മാരകമായി ഞങ്ങളുടെ പ്രതിമയും ഛായാചിത്രവും എവിടെയും ഉണ്ടാവുകയുമില്ല. മനസിലായിക്കാണുമല്ലോ. പറഞ്ഞു വരുന്നത് സഖാവ് സീതാറാം യെച്ചൂരിയടക്കമുള്ളവരുടെ പേരിൽ ചുമത്തിയ ഗൂഢാലോചനാക്കുറ്റത്തെക്കുറിച്ചാണ്. കുറ്റപത്രത്തിലെ ഇത്തരം നാടകം കളികൾ കൊണ്ട് കമ്മ്യൂണിസ്റ്റുകാരന്റെ പ്രതികരണശേഷിയ്ക്ക് വിരാമമിടാമെന്ന വ്യാമോഹം പരിഹാസ്യമാണ്. പറഞ്ഞിട്ടു കാര്യമില്ല.
സുന്ദര വിഡ്ഢികൾക്ക് ധ്വജപ്രമാണം!
പുസ്തകം വായനയും ചരിത്രപഠനവുമൊന്നും സംഘപരിവാറുകാർക്കു പറഞ്ഞിട്ടുള്ളതല്ല. പോലീസിനെയോ പട്ടാളത്തെയോ ഉപയോഗിച്ച് ചെയ്യാനുള്ളതൊക്കെ ചെയ്തോളൂ. അതൊക്കെക്കണ്ട് ഭയന്ന് നിങ്ങൾക്കെതിരെയുള്ള നിലപാടിൽ ഒരിഞ്ചു വെള്ളം ചേർക്കുമെന്ന് കരുതുന്ന സുന്ദര വിഡ്ഢികൾക്ക് ധ്വജപ്രമാണം! എല്ലാ പ്രശ്നത്തിനും സംഘപരിവാറിനും അവരുടെ ആയുധശാലയ്ക്കും ഒറ്റപ്പരിഹാരമേയുള്ളൂ. വർഗീയത.
വർഗീയതയാണ് പോംവഴി
അതിലൂടെ സൃഷ്ടിക്കുന്ന ചേരിതിരിവ്. കോവിഡ് പ്രതിരോധവും അതിജീവനവും അതുണ്ടാക്കിയ ആഴമേറിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മക പരിഹാരങ്ങളുമൊന്നും അവർക്ക് പ്രശ്നമേയല്ല. എല്ലാത്തിനും വർഗീയതയാണ് പോംവഴി. രാജ്യം ആദരിക്കുന്ന സാമ്പത്തിക പണ്ഡിതയായ ജയതിഘോഷിനെയടക്കം ഗൂഢാലോചനയിൽ പ്രതി ചേർത്തിരിക്കുകയാണ്.
ഈ അടവ് ചരിത്രത്തിൽ ആദ്യമൊന്നുമല്ല
കേന്ദ്രസർക്കാരിന്റെ സാമ്പത്തികനയങ്ങളെ നഖശിഖാന്തം എതിർക്കുന്നവരിൽ ഏറ്റവും മുന്നിലുണ്ടവർ. അവരെയൊക്കെ ഗൂഢാലോചനാക്കേസിൽ പെടുത്തി കോടതി വരാന്തയിലും പോലീസ് സ്റ്റേഷനിലും ലോക്കപ്പിലും തളയ്ക്കാൻ ഏതോ സർവസൈന്യാധിപൻ ആജ്ഞാപിച്ചിട്ടുണ്ടെന്നു തോന്നുന്നു. വിമർശരെ ഭയപ്പെടുത്താൻ കാക്കിയെ നിയോഗിക്കുന്ന ഈ അടവ് ചരിത്രത്തിൽ ആദ്യമൊന്നുമല്ല.
മുട്ടിലിഴയാൻ പോകുന്നില്ല
ഇതൊക്കെക്കണ്ട് പേടിച്ച് മാപ്പപേക്ഷയെഴുതി മുട്ടിലിഴയാനോ നിശബ്ദത പാലിച്ച് വീട്ടിലിരിക്കാനോ പോകുന്നില്ല. സംഘപരിവാറിന്റെ വർഗീയ, സാമ്പത്തിക അജണ്ടകൾക്കെതിരെ ബഹുജനാഭിപ്രായം രൂപീകരിക്കാനുള്ള പ്രക്ഷോഭത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമേയില്ല. അധികാരത്തിൻ്റെ ഉമ്മാക്കികൾ കമ്മ്യൂണിസ്റ്റുകാരൻ്റെ മുന്നിൽ പരാജയപ്പെട്ട ചരിത്രമേയുള്ളൂ''.