'കേരളത്തിന്റെ പേര് പറഞ്ഞപ്പോൾ വലിയ ഹർഷാരവം, അവർ ഒറ്റയ്ക്കല്ല, കേരളവും കൂടെയുണ്ട്'
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ദില്ലി ജാമിയ മിലിയ സര്‍വ്വകലാശാലയിലേയും ജെഎന്‍യുവിലേയും ഷാഹന്‍ബാഗിലേയുമടക്കം സമരങ്ങള്‍ തുടരുകയാണ്. ജാമിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ ഏഴോളം വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തിലാണ്. അവരെ മര്‍ദ്ദനത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ആയിരണക്കണക്കിന് സ്ത്രീകള്‍ സമരപ്പന്തലിന് മുന്നില്‍ കാവലിരിക്കുന്നു.
ദേശീയ സുരക്ഷാ നിയമം ദില്ലി പോലീസിന് ബാധകമാക്കിയതിലൂടെ പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭങ്ങളെ തകര്‍ക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോപണമുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പിന്നോട്ടില്ല. ദില്ലിയിലെ സമരമുഖങ്ങള്‍ സന്ദര്‍ശിച്ച ധനമന്ത്രി ഡോ. തോമസ് ഐസക് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ആസൂത്രിതമായ നരനായാട്ട്
ജാമിയയിലെയും സാഹൻബാഗിലെയും ജെഎൻയുവിലെയും സമരങ്ങൾ തുടരുകയാണ്. അടിച്ചമർത്താനുള്ള പൊലീസിന്റെ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. ജാമിയ മിലിയ സർവ്വകലാശാലയിൽ ആയിരുന്നുവല്ലോ തുടക്കം. ഡിസംബർ 13, 15 തീയതികളിൽ നടന്ന ആസൂത്രിതമായ നരനായാട്ടിനെ വിദ്യാർത്ഥികൾ ചെറുത്തു. ഈ അക്രമത്തെക്കുറിച്ച് പൊലീസ് പറഞ്ഞതെല്ലാം നുണയാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
സമരം തുടരുകയാണ്
പിയുഡിആർ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് അക്രമം അഴിച്ചുവിട്ടത് എന്ന് ആ റിപ്പോർട്ടും അടിവരയിടുന്നു. വെടിവച്ചതും ലൈബ്രറി തല്ലിതകർത്തതും ഹോസ്റ്റലുകളിൽ അതിക്രമിച്ചു കയറിയതും വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതുമെല്ലാം ഈ റിപ്പോർട്ടിൽ ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും വിദ്യാർത്ഥികളെ ഭയപ്പെടുത്താനായിട്ടില്ല. സമരം തുടരുകയാണ്.
എത്രനാൾ ഇങ്ങനെ തുടരും?
യൂണിവേഴ്സിറ്റിക്കു മുന്നിലെ റോഡിന്റെ പകുതിയെടുത്ത് ഒരു സമരപന്തൽ ഉയർത്തിയിട്ടുണ്ട്. പന്തലിൽ 6-7 വിദ്യാർത്ഥികൾ നിരാഹാരമിരിക്കുകയാണ്. മുന്നിലായി ആയിരത്തിൽപ്പരം സ്ത്രീകൾ. മർദ്ദനത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനാണ് ഈ സ്ത്രീ കവചം. ഇവരെ തല്ലിപ്പിരിത്തിട്ടല്ലാതെ പൊലീസിന് ഇനി സർവ്വകലാശാലയിലേയ്ക്ക് കയറാനാകില്ല. എത്രനാൾ ഇങ്ങനെ തുടരും? കുട്ടികളെ സുരക്ഷ ഉറപ്പു വരുത്തുന്നതുവരെ തങ്ങൾ ഇവിടെയുണ്ടാകും എന്നാണ് അവരുടെ ഉത്തരം.
സമരത്തെ തകർക്കാനുള്ള ഗൂഡാലോചനകൾ
സമരത്തെ തകർക്കാനുള്ള ഗൂഡാലോചനകൾ അണിയറയ്ക്കു പിന്നിൽ നടക്കുകയാണ്. അതായിരുന്നു ഞാൻ ഇന്നലെ അവിടെ ചെല്ലുമ്പോഴുള്ള അടക്കിപ്പിടിച്ചുള്ള വർത്തമാനം. ദേശീയ സുരക്ഷാ നിയമം ഡൽഹിക്ക് ബാധകമാക്കിയിരിക്കുകയാണ്. ഈ കരിനിയമ പ്രകാരം പൊലീസ് കമ്മീഷണർക്ക് ആരെ വേണമെങ്കിലും 10 ദിവസം കുറ്റപത്രംപോലും സമർപ്പിക്കാതെ തടവിലാക്കാം. കുറ്റപത്രം സമർപ്പിച്ചാൽ ഒരു വർഷം വരെ വിചാരണ ഇല്ലാതെ ജയിലിലിടാം.
ഉന്നം വളരെ കൃത്യമാണ്
തടവുകാരന് അപ്പീൽ കൊടുക്കാൻ ഉപദേശക സമിതി മാത്രം. അവിടെയാകട്ടെ ഇഷ്ടമുള്ള വക്കീലിനെ വയ്ക്കാൻ അവകാശവുമില്ല. പൊലീസിന്റെ ഉന്നം വളരെ കൃത്യമാണ്. ഡൽഹിയിലെ ഈ മൂന്നു സമരകേന്ദ്രങ്ങൾ തന്നെ. പക്ഷെ, വിദ്യാർത്ഥികളുടെ നിശ്ചയദാർഢ്യത്തിനോ കൂടെയിരിക്കുന്ന പൗരസമിതിക്കാർക്കോ ഒരു കുലുക്കവുമില്ല. അവരും ഉറ്റുനോക്കുന്നത് സുപ്രിംകോടതി നടപടികളിലേയ്ക്കാണ്. 21നാണല്ലോ പൗരത്വനിയമം സംബന്ധിച്ച കേസുകൾ കോടതിയുടെ പരിഗണനയിൽ വരിക.
കേരളം മുന്നിൽത്തന്നെ
അണിയറയിൽ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഗൂഡപദ്ധതി തകർക്കാൻ ഒരു മാർഗ്ഗമേയുള്ളൂ. മറ്റു പ്രദേശങ്ങളിലും സമരം കൂടുതൽ ശക്തിപ്പെടുത്തുക. കേരളത്തിന്റെ പേരു പറഞ്ഞപ്പോൾ വലിയ ഹർഷാരവമായിരുന്നു. അവർ ഒറ്റയ്ക്കല്ല, കേരളവും കൂടെയുണ്ട് എന്നു ഞാൻ ഉറപ്പുകൊടുത്തു. കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെക്കുറിച്ചും പൗരത്വ രജിസ്റ്റർ തള്ളിക്കളഞ്ഞതും 30 ലക്ഷം പേർ പങ്കെടുക്കാൻ പോകുന്ന മനുഷ്യ മഹാശൃംഖലയെക്കുറിച്ചും കൂട്ടിരിക്കുന്ന സ്ത്രീകൾക്കുപോലും അറിയാമെന്ന് അവരുടെ പ്രതികരണം വ്യക്തമാക്കി. കേരളം മുന്നിൽത്തന്നെയാണ്''.