ഗവര്‍ണ്ണര്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാര്‍ നയം; സംസ്ഥാനം ഭരിക്കുന്നവരുടെ നിലപാട് വ്യത്യാസമാണെന്ന് ഐസക്
കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാട് തള്ളി ധനമന്ത്രി തോമസ് ഐസ്ക്. ഗവര്‍ണര്‍ പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾക്ക് അനുസരിച്ചാണ്. എന്നാല്‍ സംസ്ഥാനം ഭരിക്കുന്നവരുടെ നിലപാട് വ്യത്യസ്ഥമാണെന്നും തോമസ് ഐസക് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ആലുവയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ പറഞ്ഞത്.
കേന്ദ്രം പാസാക്കുന്ന നിയമം പാലിക്കാന്‍ ഭരണഘടനയനുസരിച്ച് എല്ലാവരും ബാധ്യസ്ഥരാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് രാഷ്ട്രീയക്കാരാണ് അഭിപ്രായം പറയേണ്ടതെന്നും ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത് ഏതെങ്കിലും ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചല്ല. രാഷ്ട്രീയ തീരുമാനങ്ങളിലൂടെ ജനങ്ങള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ കോടതികളുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രത്തിന്റേത് കരി നിയമമാണ്. ഭരണ ഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരായ വിയോജിപ്പ് കേന്ദ്ര സർക്കാരിനെ അറിയിക്കും. ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുന്നതാണ് ഈ നിയമമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് കേന്ദ്രം കേന്ദ്ര പാസാക്കുന്ന ഏത് നിയമവും പാലിക്കാന്‍ ഭരണഘടനയനുസരിച്ച് എല്ലാവരും ബാധ്യസ്ഥരാണെന്ന് ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications