വാട്സാപ്പും ഫേസ്ബുക്കും ഇല്ലാതിരുന്നു എന്നതുകൊണ്ട് ഹിറ്റ്ലറും മുസോളനിയും രക്ഷപെട്ടില്ലെന്ന് ഐസക്
തിരുവനന്തപുരം: ദില്ലിയിൽ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രക്ഷോഭം നയിച്ച ഇടത് നേതാക്കൾ അടക്കമുളളവരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി രാജ അടക്കമുളള നേതാക്കളാണ് ദില്ലിയിൽ അറസ്റ്റിലായത്.
ധനമന്ത്രി തോമസ് ഐസക് കേന്ദ്ര സർക്കാരിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഹിറ്റ്ലറിന്റെയും മുസ്സോളിനിയുടേയും വിധി തന്നെയാണ് ഇന്ത്യയുടെ ഇന്നത്തെ ഭരണാധികാരികളെയും കാത്തിരിക്കുന്നത് എന്ന് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പൂർണരൂപം വായിക്കാം:

വ്യാമോഹത്തിലാണ് ബിജെപി
സ്വേച്ഛാധിപത്യ ലഹരിയിൽ മതിമറക്കുകയാണ് കേന്ദ്ര ഭരണാധികാരികൾ. മതം നോക്കി ജനങ്ങളെ തടങ്കൽപ്പാളയത്തിലും രാഷ്ട്രീയം നോക്കി ജനനേതാക്കളെ തുറുങ്കിലുമടച്ച് കൽപ്പാന്തകാലം രാജ്യം വാഴാമെന്ന വ്യാമോഹത്തിലാണ് ബിജെപി. കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സഖാക്കൾ സീതാറാം യെച്ചൂരിയും ഡി രാജയുമടക്കമുള്ള പ്രതിപക്ഷ നേതാക്കളും രാമചന്ദ്ര ഗുഹയെപ്പോലുള്ള പണ്ഡിതരും അറസ്റ്റു ചെയ്യപ്പെട്ടിരിക്കുകയാണ്. പൌരത്വഭേദഗതി നിയമത്തിനെതിരെ സമാനതകളില്ലാത്ത പ്രതിഷേധമാണ് രാജ്യത്തെമ്പാടും ഇരമ്പിയാർക്കുന്നത്.

ഹിറ്റ്ലറും മുസോളനിയും രക്ഷപെട്ടില്ല
ഇന്റർനെറ്റ് വിലക്കിയാൽ ആരും വാർത്തകളറിയില്ലെന്നും ബിജെപി നേതാക്കൾ വിചാരിക്കുന്നു. അവരോട് ഒരു കാര്യം പറയട്ടെ, നെറ്റും വാട്സാപ്പും ഫേസ്ബുക്കും ഇല്ലാതിരുന്നു എന്നതുകൊണ്ട് ഹിറ്റ്ലറും മുസോളനിയും രക്ഷപെട്ടില്ല. അവരുടെ വിധി തന്നെയാണ് ഇന്ത്യയുടെ ഇന്നത്തെ ഭരണാധികാരികളെയും കാത്തിരിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തുപോലും ഇല്ലാതിരുന്ന നിയന്ത്രണങ്ങളാണ് മോദിയും അമിത്ഷായും ചേർന്ന് പയറ്റുന്നത്. അന്നത്തെ അർദ്ധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്കെതിരെ ഇന്ത്യയിൽ ഇരമ്പിപ്പടർന്ന പ്രതിഷേധത്തിന്റെ ഓർമ്മകളൊന്നും ഇന്നത്തെ ബിജെപി നേതാക്കൾക്കുണ്ടാകാൻ വഴിയില്ല.

എന്തതിക്രമവും ചെയ്യാം
ആ തലമുറയെ ഒന്നാകെ ഒതുക്കി മൂലയ്ക്കിരുത്തിയിട്ടാണല്ലോ പുത്തൻകൂറ്റുകാർ ബിജെപിയുടെ അധികാരം പിടിച്ചത്. കോർപറേറ്റ് പണത്തിന്റെയും ഭരണസംവിധാനത്തിന്റെയും പിൻബലമുണ്ടെങ്കിൽ, എന്തതിക്രമവും ചെയ്യാം എന്ന മാനസികാവസ്ഥയാണ് അക്കൂട്ടരെ ഭരിക്കുന്നത്. ഇതിനെക്കാൾ ശക്തരായ ഏകാധിപതികൾക്ക് ജനങ്ങൾ കടുത്ത ശിക്ഷ വിധിച്ചിട്ടുണ്ട് എന്ന കാര്യം ഓർമ്മയുണ്ടാകുന്നത് നല്ലത്.

ഇതൊന്നും പറഞ്ഞിട്ടു കാര്യവുമില്ല
അനീതിയ്ക്കെതിരെ പ്രതികരിക്കാനിറങ്ങുന്നവർ പോലീസിനെക്കണ്ടാൽ ഭയപ്പെട്ടു പിന്മാറുമെന്ന് വിശ്വസിക്കുന്നവർ ചരിത്രത്തിന്റെ ഒരു താളു പോലും വായിക്കാത്തവരാണ്. ഒട്ടേറെത്തവണ പോലീസിനോട് മാപ്പിരുന്ന് രക്ഷപെടാൻ ശ്രമിച്ചതാണ് വീരപരിവേഷത്തിന്റെ യോഗ്യതയെന്ന് ധരിക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ടു കാര്യവുമില്ല. അൽപമെങ്കിലും മര്യാദയും ജനാധിപത്യബോധവും വിവേകബുദ്ധിയും അവശേഷിക്കുന്നെങ്കിൽ, പൌരത്വഭേദഗതി നിയമവും ദേശീയ പൌരത്വപ്പട്ടികയും ഉപേക്ഷിക്കാൻ രാജ്യത്ത് സമാധാനാന്തരീക്ഷം തിരിച്ചു കൊണ്ടുവരാൻ മുൻകൈയെടുക്കണം.

ഇന്ത്യൻ ജനത മറുപടി നൽകും
അല്ലാതെ നിരോധനാജ്ഞയും പോലീസ് മുറയും ഭേദ്യങ്ങളും കൈയേറ്റവും അറസ്റ്റും ജയിലും അറിയാനുള്ള അവകാശത്തിന്റെ നിഷേധവുമൊക്കെയാണ് കൈവശമുള്ളതെങ്കിൽ, അതിനു മുന്നിൽ തോൽക്കാൻ മനസില്ല. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് , സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരടക്കമുള്ള നേതാക്കളെ ഡൽഹിയിലും ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ ബംഗളൂരുവിലും കസ്റ്റഡിയിലെടുത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേന്ദ്രഭരണാധികാരികളുടെ സ്വേച്ഛാധിപത്യ വാഴ്ചയ്ക്ക് ഇന്ത്യൻ ജനത മറുപടി നൽകുക തന്നെ ചെയ്യും.












Click it and Unblock the Notifications