ഭരിക്കുന്നത് മോദിയാണോ അമിത് ഷായാണോ? വാക്കിന് വിലയുണ്ടെങ്കിൽ അമിത് ഷായെ തളളിപ്പറയണമെന്ന് ഐസക്
Recommended Video
തിരുവനന്തപുരം: ദില്ലി രാം ലീല മൈതാനിയിൽ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ പല കാര്യങ്ങളും വാസ്തവ വിരുദ്ധമാണ് എന്ന ആരോപണം ശക്തമാവുകയാണ്. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ ഉണ്ടെന്നത് കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും പ്രചരിപ്പിക്കുന്ന നുണയുമാണ് എന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. എന്നാലിക്കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ് എന്നതിന് നിരവധി തെളിവുകള്‍ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു.
ആസാമിൽ ബിജെപി തന്നെ തള്ളിപ്പറഞ്ഞതാണ് പൗരത്വ പട്ടികയെന്ന് മന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. വാക്കിനു വിലയും വഹിക്കുന്ന സ്ഥാനത്തോട് ഉത്തരവാദിത്തവുമുണ്ടെങ്കിൽ മോദി ആഭ്യന്തര മന്ത്രി അമിത് ഷായെ തള്ളിപ്പറയണമെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

ഉത്തരവാദി അമിത് ഷാ
പ്രസംഗവേദികളിലെ വൈകാരികാഭിനയം കൊണ്ടൊന്നും ഇന്ത്യൻ ജനതയെ കബളിപ്പിക്കാൻ കഴിയുമെന്ന് നരേന്ദ്രമോദി വ്യാമോഹിക്കേണ്ടതില്ല. വാക്കിനു വിലയും വഹിക്കുന്ന സ്ഥാനത്തോട് ഉത്തരവാദിത്തവുമുണ്ടെങ്കിൽ അദ്ദേഹം തള്ളിപ്പറയേണ്ടത് ആഭ്യന്തര മന്ത്രി അമിത് ഷായെയാണ്. പൌരത്വം സംബന്ധിച്ച് ഇന്ത്യയിൽ ഭീതിയും പ്രതിഷേധവും അലയടിക്കുന്നതിന് ഉത്തരവാദി അമിത് ഷായാണ്. ആസാമിലെ പത്തൊമ്പതു ലക്ഷം പേരെ തടങ്കൽപ്പാളയങ്ങളിലടച്ച പൌരത്വ രജിസ്റ്റർ ഇന്ത്യയിലെമ്പാടും നടപ്പാക്കുമെന്ന് പാർലമെന്റിൽ വെല്ലുവിളിയുടെ സ്വരത്തിലാണ് അമിത് ഷാ പറഞ്ഞത്.

പ്രതിപക്ഷത്തിന്റെ ചെലവിലല്ല
ഈ വെല്ലുവിളിയോടാണ് ഇന്ത്യൻ പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കേണ്ടത്. അത് പ്രതിപക്ഷത്തിന്റെ ചെലവിലല്ല ചെയ്യേണ്ടതും. പൌരത്വം തെളിയിക്കാനുള്ള രേഖകളായി ആധാറും വോട്ടർ ഐഡി കാർഡും പരിഗണിക്കാനാവില്ലെന്ന് ഇക്കഴിഞ്ഞ ഡിസംബർ 17നാണ് അമിത് ഷാ വ്യക്തമാക്കിയത്. ഇ ടി നൌ എന്ന വാർത്താ ചാനലിൽ. എന്താണ് ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് ഈ പ്രസ്താവനയോടുള്ള പ്രതികരണം? ഇന്ത്യാ സർക്കാർ പൌരന് നൽകിയിട്ടുള്ള ഒരു തിരിച്ചറിയൽ രേഖയും പൌരത്വം തെളിയിക്കാൻ പരിഗണിക്കില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്.

ഭീതിയും പ്രതിഷേധവും
ബിജെപിയുടെ ഉടമസ്ഥതയിലുള്ള വാർത്താ ചാനലുകൾ പോലും ആ വാർത്തകൾ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതൊക്കെയാണ് രാജ്യത്ത് ഭീതിയും പ്രതിഷേധവും കനപ്പിക്കുന്നു. ഈ വിഷയങ്ങളോട് നേർക്കുനേരെ സംവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തന്റേടമുണ്ടാകണം. ആസാമിലെ വിവാദമായ പൌരത്വപ്പട്ടിക റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയാണ് ആസാം ഭരിക്കുന്നത്. സർക്കാരും ബിജെപിയുടെ ആസാം ഘടകവും ഈ പൌരത്വപ്പട്ടിക പിൻവലിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

പട്ടിക അസ്വീകാര്യം
പട്ടിക നിലവിലുള്ള രീതിയിൽ അസ്വീകാര്യമാണെന്ന് ധനമന്ത്രിയും സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി. നേതാവുമായ ഹിമന്ത ബിശ്വാസ് ശർമ തുറന്നടിച്ചിരുന്നു. സ്വന്തം പാർടി ഘടകത്തോട് എന്താണ് ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കു പറയാനുള്ളത്? ലക്ഷക്കണക്കിന് ഹിന്ദുക്കൾ അപ്രതീക്ഷിതമായി പൌരത്വപ്പട്ടികയിൽ നിന്ന് പുറത്തായതാണ് അസമിലെ ബിജെപിയെ പ്രകോപിപ്പിച്ചത്. അതുകൊണ്ടാണ് അവർക്ക് പൌരത്വപ്പട്ടികയെ തള്ളിപ്പറയേണ്ടി വന്നത്.

വൈകാരിക പ്രകടനം നടത്തിയിട്ടെന്തു കാര്യം?
എന്തുകാരണം കൊണ്ടാണെങ്കിലും നിലവിൽ നടന്ന പൌരത്വം തെളിയിക്കൽ പ്രക്രിയ ബിജെപിയ്ക്കുപോലും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. സ്വന്തം പാർടിക്കാർ പോലും തള്ളിക്കളഞ്ഞ ഒരു വികലനയത്തിന്റെ പേരിൽ പ്രതിപക്ഷത്തിനുനേരെ വൈകാരിക പ്രകടനം നടത്തിയിട്ടെന്തു കാര്യം? രാജ്യത്ത് ഡിറ്റൻഷൻ സെന്ററുകൾ പണിയുന്നു എന്നത് പ്രതിപക്ഷവും കോൺഗ്രസും അർബൻ നക്സലുകളും പ്രചരിപ്പിക്കുന്ന ഊഹാപോഹമാണെന്നും നരേന്ദ്രമോദി പ്രസ്താവിച്ചതായി വായിച്ചു.

കർണാടകത്തിൽ 35 തടങ്കൽപ്പാളയങ്ങൾ
കർണാടകത്തിൽ 35 തടങ്കൽപ്പാളയങ്ങൾ തയ്യാറാണെന്ന് സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച അതേ ദിവസം തന്നെയാണ് പ്രധാനമന്ത്രിയുടെ ഈ അസത്യപ്രഘോഷണം. തന്റെ പ്രസംഗം കേൾക്കുന്നവരെല്ലാം വിഡ്ഢികളും സത്യമറിയാൻ ശ്രമിക്കാത്തവരുമാണെന്നാണോ മോദി കരുതുന്നത് എന്നറിയില്ല. എന്നാൽ മനുഷ്യന്റെ സാമാന്യബുദ്ധിയെ ഇതുപോലെ നീചമായി വിലകുറച്ചു കാണുന്ന ഒരു ഭരണാധികാരി വേറെ ഉണ്ടാകാൻ തരമില്ല.

ആരാണ് ഭരിക്കുന്നത്?
ഇതേ വൈകാരികാഭ്യാസം നോട്ടുനിരോധനവേളയിലും നാം കണ്ടതാണ്. 50 ദിവസത്തിനകം സ്ഥിതി നിയന്ത്രണ വിധേയമാല്ലെങ്കിൽ തന്നെ പച്ചയ്ക്കു കത്തിച്ചു കൊള്ളൂ എന്നാണ് അദ്ദേഹം ഒരു പൊതുയോഗത്തിൽ വികാരാധീനനായത്. എന്തു സംഭവിച്ചുവെന്നത് ചരിത്രം. ആ ആനമണ്ടത്തരത്തിന്റെ കെടുതികളിൽകിടന്ന് ചക്രശ്വാസം വലിക്കുകയാണ് രാജ്യം. വൈകാരികതയൊക്കെ മാറ്റിവെച്ച് രാജ്യം ഭരിക്കുന്നത് താനാണോ, അമിത്ഷായാണോ എന്ന് ആദ്യം നരേന്ദ്രമോദി വ്യക്തമാക്കട്ടെ.












Click it and Unblock the Notifications