യോഗി ആദിത്യനാഥിലൂടെ സംഘപരിവാർ അജണ്ട പുറത്ത്, ഉത്തർപ്രദേശിലെ സ്ഥിതി ഗുരുതരമെന്ന് ഐസക്
കരിമ്പ് പാടത്ത് പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നതിന്റെ പേരിലാണ് ബജ്രംഗ്ദൾ നേതാവിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഒരു സംഘം ആളുകൾ അക്രമം അഴിച്ച് വിട്ടത്. പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ അടക്കം രണ്ട് പേർ കലാപത്തിൽ കൊല്ലപ്പെട്ടു. വർഗീയ സംഘർഷമുണ്ടാക്കാൻ വേണ്ടി മനപ്പൂർവ്വം സൃഷ്ടിച്ച കലാപമാണ് ബുലന്ദ്ശഹറിലേത് എന്നാണ് സംശയിക്കപ്പെടുന്നത്.
വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചു എന്നാരോപിച്ച് വർഗീയവാദികൾ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടിരിക്കുന്നത് എന്നത് സംഭവങ്ങളുടെ ദുരൂഹത വർധിപ്പിക്കുന്നു. മാത്രമല്ല കലാപത്തിന് ശേഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ച് ചേർത്ത യോഗത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ച് ഒരു പരാമർശം പോലും ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. പകരം പശുഹത്യ നടത്തിയവർക്കെതിരെ നടപടി വേണമെന്നാണ് യോഗിയുടെ കർശന നിർദേശമുണ്ടായത്.
കേരളം വിട്ട് ഉമ്മൻചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്, കോട്ടയത്ത് നിന്ന് മത്സരിക്കും?
യോഗിയുടെ പോലീസാകട്ടെ അക്രമികളെ പിടികൂടുന്നതിന് പകരം പശുവിനെ കൊലപ്പെടുത്തിയെന്ന് അക്രമികളുടെ നേതാവ് പരാതിപ്പെട്ട കുട്ടികളടക്കമുളളവർക്കെതിരെ നടപടിയെടുത്ത് മുന്നേറുകയാണ്. സർക്കാർ തന്നെ കലാപകാരികൾക്ക് ഒത്താശ ചെയ്യുകയാണ് എന്ന ആക്ഷേപം ശക്തമാവുകയാണ്. സംഘപരിവാറിന്റെ യഥാർത്ഥ മുഖമാണ് യോഗി ആദിത്യനാഥിലൂടെ പുറത്ത് വന്നിരിക്കുന്നത് എന്ന് മന്ത്രി തോമസ് ഐസക് വിമർശിക്കുന്നു.
ക്രൂരതയിൽ മുന്നിൽ
ഡോ. ടിഎം തോമസ് ഐസകിന്റെ കുറിപ്പ് വായിക്കാം: ക്രൂരതയുടെ കാര്യത്തിൽ മുൻഗാമികളെ കവച്ചുവെയ്ക്കുകയാണ് ഉത്തർപ്രദേശിലെ ബിജെപി സർക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ബുലന്ദ്ശഹറിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ സിങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തുക എന്നത് സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രഥമപരിഗണനാവിഷയമായില്ല എന്നത് രാജ്യത്തെ ഞെട്ടിക്കുന്ന സൂചനയാണ്. ഒരു നിരപരാധിയെയും ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.
സംഘപരിവാർ അജണ്ട
ഈ സംഭവത്തിനു പിന്നാലെ പുറത്തുവന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ, കൊല ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ചൊരു വാക്കുപോലും പരാമർശിച്ചില്ലെന്നു മാത്രമല്ല, ഗോഹത്യയ്ക്ക് ഉത്തരവാദികളെ സകലരെയും ഉടൻ അറസ്റ്റു ചെയ്യണമെന്ന കർശന നിർദ്ദേശം നൽകുകയും ചെയ്തു. രാജ്യമാകെ വിമർശനം ഉയർന്നതിനെത്തുടർന്നാണ് സുബോധ്കുമാറിന്റെ കുടുംബത്തെ സന്ദർശിക്കുമെന്നു പ്രസ്താവിക്കാനും കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കാനും മുതിർന്നത്. പക്ഷേ, അതിനകം സംഘപരിവാറിൻ്റെ അജണ്ട യോഗി ആദിത്യനാഥിലൂടെ പുറത്തു വന്നു കഴിഞ്ഞിരുന്നു.
സ്ഥിതി ഗുരുതരം
അതീവഗുരുതരമാണ് ഉത്തർപ്രദേശിലെ സ്ഥിതി. ലോക്സഭാതിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യമാകെ സംഘപരിവാർ അഴിച്ചുവിടാൻ പോകുന്ന കലാപശ്രമങ്ങളുടെ എല്ലാ സൂചനകളും ബുലന്ദ്ശഹർ സംഭവത്തിലുണ്ട്. ദുരൂഹമായ സാഹചര്യത്തിലാണ് പശുവിന്റെ അവശിഷ്ടങ്ങൾ ഗ്രാമത്തിൽ കണ്ടെത്തിയത് എന്നകാര്യം പ്രധാന മാധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്യുന്നു. വർഗീയ സംഘർഷം കുത്തിപ്പൊക്കാൻ സംഘപരിവാർ സംഘടനകൾ സ്വീകരിക്കുന്ന പതിവുരീതികളുടെ മുദ്രകളെല്ലാം ഈ സംഭവത്തിലുണ്ടെന്നാണ് നിരീക്ഷകർ ഏകസ്വരത്തിൽ ചൂണ്ടിക്കാട്ടുന്നത്.
കുട്ടികൾക്കെതിരെ പോലീസ് വേട്ട
ആൾക്കുട്ടത്തെ ഇളക്കിവിട്ട യോഗേഷ് രാജ് എന്ന ബജ്രംഗദൾ നേതാവ് അപ്രത്യക്ഷനായെന്നാണ് എൻഡിടിവി റിപ്പോർട്ടു ചെയ്യുന്നത്. പതിനൊന്നും പന്ത്രണ്ടും വയസു പ്രായമുള്ള രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേരുടെ പേരിൽ ഇയാൾ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഇതിൽ നാലുപേരുകൾ വ്യാജമാണെന്നും വാർത്ത ചൂണ്ടിക്കാണിക്കുന്നു. ഈ കുട്ടികളടക്കമുള്ളവർക്കുനേരെ പോലീസ് വേട്ട ആരംഭിച്ചുകഴിഞ്ഞു.
കൊല നടത്താനുളള ഗൂഢാലോചന
ഫ്രിഡ്ജിൽ ഗോമാംസം സൂക്ഷിച്ചെന്നാരോപിച്ച് ജനക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോൾ കൊല്ലപ്പെട്ട സുബോധ്കുമാർ. സുബോധ്കുമാറിനെ വകവരുത്താൻ വേണ്ടി ആസൂത്രണം ചെയ്ത സംഭവമാണോ എന്നും വ്യാപകമായി സംശയം ഉയരുന്നുണ്ട്.
ഗുജറാത്തിന് സമാനം
സംസ്ഥാനത്താകെ വർഗീയ സംഘർഷം ഇളക്കിവിടാൻ പ്രകോപനം സൃഷ്ടിക്കുന്ന പ്രസംഗങ്ങളിലൂടെ മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ നേതൃത്വം നൽകുന്നു എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് കലാപശ്രമങ്ങൾ നടത്തുമ്പോൾ, തങ്ങൾ ശിക്ഷിക്കപ്പെടില്ല എന്ന് കലാപകാരികൾ ചിന്തിക്കുക സ്വാഭാവികം. 2002ൽ ലോകത്തെ ഞെട്ടിച്ച വംശീയകലാപമുണ്ടായ ഗുജറാത്തിൽ നിലനിന്നതിനു സമാനമാണ് ഉത്തർപ്രദേശിൽ നിലനിൽക്കുന്നത്.
ഒറ്റക്കെട്ടായി ചെറുക്കണം
രാജ്യമാകെ സംഘപരിവാറിൻ്റെ ഹീനശ്രമങ്ങൾക്കെതിരെ ജാഗരൂകമാകണം. എവിടെയും ഏതു നിമിഷവും കലാപവും അതിലൂടെ വർഗീയ ചേരിതിരിവും സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തണമെങ്കിൽ എന്തു ചെയ്തും വർഗീയത ആളിക്കത്തിച്ചേ തീരൂ എന്ന അവസ്ഥയിലാണ് സംഘപരിവാർ. മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി നിന്നുകൊണ്ടല്ലാതെ ഈ നീക്കങ്ങളെ ചെറുക്കാനാവില്ല.
ഫേസ്ബുക്ക് പോസ്റ്റ്
ഡോ.ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം