ഇനി ഒരൊറ്റ ലക്ഷ്യം.. ബിജെപിയുടെ നാശം! തോൽവികളിൽ നിന്നും പാഠം പഠിച്ച് സിപിഎം
ഹൈദരാബാദ്: ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഖ്യം വേണ്ടതുണ്ടോ എന്ന ചോദ്യത്തിന്റെ പുറത്ത് സിപിഎമ്മില്‍ നിലനിന്നിരുന്ന ഭിന്നിപ്പിന് താല്‍ക്കാലിക വിരാമം ആയിരിക്കുകയാണ്. ഒടുക്കം കേരളത്തിന്റെയും കാരാട്ട് പക്ഷത്തിന്റെയും വാശിയെ യെച്ചൂരി മലര്‍ത്തിയടിക്കുക തന്നെ ചെയ്തു. കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കിലും ധാരണയാവാം എന്ന് പാര്‍ട്ടി കോണ്‍ഗ്രസിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ യെച്ചൂരി വിജയം കണ്ടു.
വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായ ബിജെപിയും നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ വക്താക്കളായ കോണ്‍ഗ്രസും ഒരുപോലെ ശത്രുക്കളാണ് എന്ന ഔദ്യോഗിക കരട് പ്രമേയത്തിലെ നയമാണ് ഒടുക്കം സിപിഎം തിരുത്തിയിരിക്കുന്നത്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ കാരണം പാര്‍ട്ടി രാജ്യത്ത് അപ്രസക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നയംമാറ്റമാണ് ഏറ്റവും പ്രായോഗികമായ രാഷ്ട്രീയമെന്ന് സിപിഎം തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് വേണം വിലയിരുത്താന്‍. സിപിഎമ്മിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ ലൈന്‍ എന്താണ്? ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
ലക്ഷ്യം ബിജെപിയുടെ തോൽവി
പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ ലൈൻ എന്ത്? 1) ബിജെപിയെ തോൽപ്പിക്കുകയാണ് ലക്ഷ്യം. ഇതിന് മതനിരപേക്ഷ ജനാധിപത്യ ശക്തികളെ അണിനിരത്തണം. 2) എന്നാൽ ഇതിനായി കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല. 3) മറ്റു മതനിരപേക്ഷ പാർട്ടികളും കോൺഗ്രസുമായും പാർലമെന്റിൽ പ്രശ്നങ്ങളിൽ ഏകോപിച്ചു പ്രവർത്തിക്കും. 4) വർഗ്ഗീയതയ്ക്കെതിരെ പാർലമെന്റിനു പുറത്തും എല്ലാ മതനിരപേക്ഷ പാർട്ടികളുമായി സഹകരിക്കും. 5) എന്നാൽ ബിജെപി സർക്കാരിന്റെയും മേൽപ്പറഞ്ഞ പാർട്ടികളുടെ അടക്കം സംസ്ഥാന സർക്കാരുകളുടെയും നവലിബറൽ നയങ്ങൾക്കെതിരെ ശക്തമായ സമരം ഉയർത്തിക്കൊണ്ടുവരും. ഇതുവഴി മറ്റു ബൂർഷ്വാ പാർട്ടികളിലെ ബഹുജനങ്ങളെ ഇടതുപക്ഷത്തേയ്ക്ക് ആകർഷിക്കും.
അടവുകൾ ഉചിത സമയത്ത്
6) ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് അടവുകൾ ഉചിതമായ സമയത്തു തീരുമാനിക്കും. പക്ഷെ കോൺഗ്രസുമായി സഖ്യമോ മുന്നണിയോ ഉണ്ടാവില്ല. ഇത്രയേ കാര്യമുള്ളൂവെങ്കിൽ പിന്നെ എന്തിനായിരുന്നു ഇത്ര വലിയ തർക്കമെന്നു ചോദിക്കുന്നവരുണ്ട്. ഇതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. കഴിഞ്ഞ കാൽനൂറ്റാണ്ടു കാലത്തെ തെരഞ്ഞെടുപ്പു മുന്നണി ബന്ധങ്ങളുടെ നീക്കിബാക്കിയെക്കുറിച്ച് വിശദമായ ചർച്ച പാർട്ടി നടത്തിയിരുന്നു. ഇതിനു പശ്ചാത്തലമൊരുക്കിയത് കഴിഞ്ഞ ഒരു ദശകത്തിൽ പാർട്ടിക്കുണ്ടായ തെരഞ്ഞെടുപ്പു തിരിച്ചടികളും ശക്തിക്ഷയവുമാണ്.
കോൺഗ്രസുമായി ചേരാത്തതിന് കാരണം
ഇതിന് ഒരു മുഖ്യകാരണമായി കണ്ടത് കോൺഗ്രസിനെ അല്ലെങ്കിൽ ബിജെപിയെ തോൽപ്പിക്കുന്നതിനു വേണ്ടി ദേശീയതലത്തിലും പ്രാദേശികതലത്തിലും മാറി മാറി പങ്കാളിയായ തെരഞ്ഞെടുപ്പു മുന്നണികളിലാണ്. ഇവ പാർട്ടിയുടെ വ്യക്തിത്വവും വിശ്വാസ്യതയും ദുർബലമാക്കി. ബംഗാളിലെ ഭരണത്തിലെ പാളിച്ചകളും അവിടുത്തെ തകർച്ചയ്ക്കു കാരണമായി. മേൽപ്പറഞ്ഞ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ബിജെപിയുടെ വർഗ്ഗീയതയെ എതിർക്കുന്നതിന് കോൺഗ്രസുമായി ഐക്യമോ ധാരണയോ വേണ്ടെന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുമാനിച്ചു. നവലിബറൽ നയങ്ങൾക്കെതിരെ വിവിധ ജനവിഭാഗങ്ങളുടെ സമരങ്ങൾക്കു രൂപം നൽകുകയും അതുവഴി ഇടതുപക്ഷ ജനാധിപത്യ ബദൽ രാഷ്ട്രത്തിനു മുന്നിൽ ഉയർത്തുകയുമാണ് വേണ്ടതെന്ന് തീരുമാനിച്ചു.
മൂന്ന് വർഷത്തിനിടെ സംഭവിച്ചത്
ഈ നയത്തിന്റെ വിജയമാണ് മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽപ്രദേശ് തുടങ്ങിയ പല മേഖലകളിലും ഉയർന്നുവന്ന കർഷക സമരങ്ങളും ദേശവ്യാപകമായ പണിമുടക്കങ്ങളും സാമൂഹ്യചൂഷണത്തിനെതിരായ പ്രക്ഷോഭങ്ങളും മറ്റും. പക്ഷെ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ രാജ്യത്തെ ഫാസിസ്റ്റു പ്രവണതകൾ കൂടുതൽ ശക്തിപ്രാപിച്ചു. ഇവയ്ക്കെതിരായി നവലിബറൽ നയങ്ങൾക്കെതിരെ നിലപാടെടുക്കുന്നവരെ മാത്രം അണിനിരത്തിയാൽ മതിയോ എന്നൊരു പ്രശ്നം നാൾക്കുനാൾ ഗൗരവമായി തീർന്നു. മുൻകാലത്തേതിൽ നിന്നു വ്യത്യസ്തമായി പ്രാദേശിക പാർട്ടികൾ വരെ നവലിബറൽ നയങ്ങളുടെ വക്താക്കളാണ്.
ബംഗാളിലെ അനുഭവം
പക്ഷെ കോൺഗ്രസാവട്ടെ നവലിബറലിസത്തിന്റെ ഉപജ്ഞാതാക്കളും ഇന്നും ഭരണവർഗ്ഗങ്ങളുടെ ദേശീയ പാർട്ടിയുമാണ്. ഇടതുപക്ഷത്തിന്റെ വ്യക്തിത്വം, അതായത് നവലിബറൽ നയങ്ങൾക്കെതിരായ സമരങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് എങ്ങനെ വർഗ്ഗീയ ഫാസിസ്റ്റു പ്രവണതകൾക്കെതിരെയുള്ള പ്രതിരോധം ഉയർത്താം? ഇതിനു ലളിതമായ ഉത്തരമില്ല. കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷം ബിജെപിയെ തോൽപ്പിക്കുന്നതിനു വേണ്ടിയുള്ള അടവുകൾക്കു രൂപം നൽകുമ്പോൾ കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന നിലപാടാണ് എടുത്തത്. കോൺഗ്രസുമായി ധാരണയെന്നു പറഞ്ഞു തുടങ്ങിയ തെരഞ്ഞെടുപ്പ് അടവ് ബംഗാളിൽ സഖ്യമായി മാറിയ അനുഭവം ഉണ്ടല്ലോ.
പാർട്ടി ഒറ്റപ്പെട്ടേക്കാമെന്ന ഭയം
ഇത്തരം പാളിച്ച ഇന്നു രാജ്യത്തു വളർന്നുകൊണ്ടിരിക്കുന്ന നവലിബറൽ നയങ്ങൾക്കെതിരായ സമരങ്ങളെ ദുർബലപ്പെടുത്തുകയും പാർട്ടിയെ ക്ഷയിപ്പിക്കുകയും ചെയ്യും എന്നതായിരുന്നു അവരുടെ ഭയം. എന്നാൽ ഇപ്പോഴേ ഒരു വർഷം കഴിഞ്ഞു വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ധാരണപോലും പാടില്ലെന്നു പറയുന്നതു വളർന്നു വരുന്ന ബിജെപി വിരുദ്ധ വികാരത്തെ ദുർബലപ്പെടുത്തുകയും വർഗ്ഗീയതയുടെ വളർച്ച മുഖ്യ ആശങ്കയായി തീർന്നിട്ടുള്ള മതനിരപേക്ഷ ശക്തികളിൽ നിന്നു പാർട്ടിയെ ഒറ്റപ്പെടുത്തുകയും ചെയ്യും എന്നാണ് കേന്ദ്ര കമ്മിറ്റി ന്യൂനപക്ഷത്തിന്റെ നിലപാട്. കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന വ്യവസ്ഥ പാടില്ലെന്ന് അവർ ശഠിച്ചു.
ഇത് ഉൾപ്പാർട്ടി ജനാധിപത്യം
ഈ തർക്കമാണ് കോൺഗ്രസിന്റെ മുന്നിൽ വന്നത് ഓരോ സംസ്ഥാനവും അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രശ്നം ചർച്ച ചെയ്തു. അവിടെ പ്രകടിപ്പിക്കപ്പെട്ട വാദങ്ങളും വികാരങ്ങളും കണക്കിലെടുത്തുകൊണ്ട് തുടക്കത്തിൽ പറഞ്ഞ നിലപാടുകളിൽ എത്തിച്ചേർന്നു. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല. എന്നാൽ ധാരണ പോലും പാടില്ലെന്ന ഭാഗം ഒഴിവാക്കി. പക്ഷെ ധാരണയെന്നാൽ എന്തൊക്കെയാവാം എന്ന് കൃത്യമായി നിർവ്വചിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് അടവിന്റെ കാര്യം തെരഞ്ഞെടുപ്പു കാലത്ത് അന്തിമരൂപം നൽകും. ഈ ആശയസംവാദവും തീരുമാനവും സിപിഐ(എം)ന്റെ ഉൾപ്പാർട്ടി ജനാധിപത്യവും ശക്തിയേയും വിളിച്ചോതുന്നുണ്ട്.
ദുർബലപ്പെടുത്തുകയല്ല, കരുത്ത് നൽകുന്നു
വിവാദങ്ങൾ ഉണ്ടാകുമ്പോഴാണ് രാഷ്ട്രീയം നന്നായി പഠിക്കുവാൻ സാധാരണ പ്രവർത്തകർ പ്രേരിപ്പിക്കപ്പെടുക. അതുകൊണ്ട് നാലുവട്ടം പോളിറ്റ്ബ്യൂറോയിലും മൂന്നുവട്ടം കേന്ദ്രകമ്മിറ്റിയിലും നടന്ന ചർച്ചകൾ, കരടുപ്രമേയം സംബന്ധിച്ച് എല്ലാ ഘടകങ്ങളിലും നടന്ന ചർച്ചകൾ, അവർ അയച്ചുതന്ന 8500 ൽപ്പരം ഭേദഗതികൾ, ഇനി നടക്കാൻ പോകുന്ന താഴെ ബ്രാഞ്ചുവരെയുള്ള റിപ്പോർട്ടിങ് എല്ലാം ചേരുമ്പോൾ ഈ രാഷ്ട്രീയ പ്രമേയം വലിയൊരു ഉൾപ്പാർട്ടി വിദ്യാഭ്യാസമായി മാറുന്നു. ശത്രുക്കളും നിരീക്ഷകരും കരുതുന്നതുപോലെ ഇതു പാർട്ടിയെ ദുർബലപ്പെടുത്തുകയല്ല. പുതിയ കടമകൾ ഏറ്റെടുക്കാനുള്ള കരുത്തു നൽകുകയാണ് ചെയ്യുക എന്നാണ് തോമസ് ഐസകിന്റെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റ്
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ശ്രീജിത്തിനെ ഉരുട്ടിക്കൊന്നതല്ല, ചവിട്ടിക്കൊന്നത്! മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്ത്
കോൺഗ്രസിന്റെ പേരിൽ സിപിഎമ്മിൽ കനത്ത പോര്.. യെച്ചൂരിയുടേത് അവസരവാദമെന്ന് കാരാട്ട് പക്ഷം!