13 പേരെ വെടിവച്ചുകൊന്നതാര്? പോലീസോ അതോ ഗുണ്ടകളോ; നേരറിയാന്‍ സിബിഐ വരുന്നു
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന് കനത്ത തിരിച്ചടി നല്കി, 13 പേരെ വെടിവച്ചുകൊലപ്പെടുത്തിയ കേസ് അന്വേഷണം മദ്രാസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. കഴിഞ്ഞ മെയ് 22ന് തൂത്തുകുടിയില്‍ വേദാന്ത കമ്പനിക്കെതിരെ നടന്ന ജനകീയ പ്രതിഷേധത്തിന് നേരെയാണ് പോലീസ് വെടിവയ്പുണ്ടായത്. 13 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു.
എന്നാല്‍ സംഭവത്തില്‍ പോലീസിന് പങ്കില്ലെന്നാണ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നിലപാട്. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതി ഇടപെടല്‍ സമരക്കാര്‍ക്ക് ആശ്വാസമാണ്.
ജസ്റ്റിസ് സിടി ശെല്‍വം, എഎം ബഷീര്‍ അഹ്മദ് എന്നിവരങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറി ഉത്തരവിട്ടത്. പോലീസ് വെടിവയ്പ്പിനെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
വെടിവയ്പ് നടന്നതിന് ശേഷം തൂത്തുകുടി തീരദേശ മേഖലയില്‍ പോലീസ് നടത്തിയ അതിക്രമങ്ങളും അന്വേഷിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ദേശീയ സുരക്ഷാ നിയമത്തിന്റെ മറപിടിച്ചായിരുന്നു പോലീസ് വ്യാപക അറസ്റ്റ് നടത്തിയതും അക്രമങ്ങള്‍ അഴിച്ചുവിട്ടതും.
വെടിവയ്പിന് ശേഷം പോലീസിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസ് നടപടികള്‍ ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് ഡയറി ഹാജരാക്കി. വെടിവയ്പ് നടന്ന ദിവസം പോലീസ് സ്വീകരിച്ച ഓരോ നടപടികളും വിശദമാക്കി. അവലോകന യോഗങ്ങളുടെ വിവരങ്ങളും ജനക്കൂട്ടം നിരോധനാജ്ഞ ലംഘിച്ചതുമെല്ലാം സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.
എന്നാല്‍ സര്‍ക്കാര്‍ വാദം ഹൈക്കോടതി തള്ളി. വെടിവയ്പുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ കേസുകളും സിബിഐ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.