തൂത്തുകുടിയിൽ വീണ്ടും വെടിവെപ്പ്; മൂന്ന് പേരുടെ നില ഗുരുതരം, കലക്ടർക്കും എസ്പിക്കും സ്ഥലം മാറ്റം
ചെന്നൈ: തൂത്തൂക്കുടിയിൽ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നിറയൊഴിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ടിനും കലക്ടർക്കും സ്ഥലം മാറ്റം. കലക്ടർ എൻ വെങ്കിടേഷിനെയും എസ്പി തിരു പി മഹേന്ദ്രനെയുമാണ് സ്ഥലംമാറ്റിയത്. പുതിയ കലക്ടറായി സന്ദീപ് നന്തൂരിയെയും എസ്പിയായി മുരളി റാംബയെയും സർക്കാർ നിയമിച്ചു. വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരേയാണ് പ്രദേശവാസികള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. നൂറ് ദിവസത്തോളം സമാധാനപരമായി പ്രക്ഷോഭം നടത്തിയിരുന്നവര്‍ക്ക് നേരെ ഇന്നലെ ഒരു പ്രകോപനവുംകൂടാതെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
വ്യാഴാഴ്ചയും വെടിവെപ്പ് നടന്നതോടെയാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. തൂത്തുക്കുടി സ്റ്റൈര്‍ലൈറ്റ് യൂണിറ്റിന്റെ നിലവിലുള്ള ഉത്പാദന ശേഷി ഇരട്ടിയാക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ വന്ന് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോഴാണ് രണ്ടാമത്തെ വെടിവെയ്പ്പുണ്ടായത്. തൂത്തുക്കുടി ജനറല്‍ ആശുപത്രിക്ക് സമീപം അണ്ണാ നഗറിലാണ് രണ്ടാം ദിനം വെടിവെയ്പ്പുണ്ടായത്.
രണ്ടാം ദിവസവും വെടിയുതിർത്തു
ചെവ്വാഴ്ച പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ ബന്ധുക്കളും പൊലീസുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പോലീസ് വീണ്ടും നരനായാട്ടിനിറങ്ങിയത്. കഴിഞ്ഞ ദിവത്തെ വെടിവെപ്പിൽ പതിനൊന്ന് പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇതിന് പിന്നാലെയാണ് രണ്ടാമതും വെടിവെപ്പ് നടന്നത്. ബുധനാഴ്ചയും ഒരാൾ മരിച്ചു.
ആരോഗ്യ പ്രശ്നങ്ങൾ
1996 ലാണ് സ്റ്റൈര്‍ലൈറ്റ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. വേദാന്ത സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ സമരം ചെയ്യുന്നത്. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും മലിനമാക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാണ് അവരുടെ ആവശ്യം.
വെടിവെപ്പ് ആസൂത്രിതം
ഒരു മാസമായി തുടരുന്ന സമരത്തിന്റെ ഭാഗമായി സമരക്കാർ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മാർച്ചാണ് അക്രമാ സക്തമായത്. ഒരു പ്രകോപനം കൂടാതെ പോലീസ് സമരക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് ഉയരുന്ന ആരോപണം. അതേസമയം പൊലീസ് നടത്തിയ വെടിവെയ്പ്പ് ആസൂത്രിതമെന്ന സംശയം ബലപ്പെടുന്നു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കയറി നിന്ന് പൊലീസുകാര്‍ സമരക്കാരെ തിരഞ്ഞുപിടിച്ചു വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
പ്ലാന്റ് പൂട്ടും വരെ സമരം
എന്നാൽ ഇത്തരം ആക്രമണങ്ങൾകൊണ്ടൊന്നും സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരക്കാർ വ്യക്തമാക്കുന്നത്. പ്ലാന്റ് അടച്ചുപൂട്ടുംവരെ സമരം നടത്തുമെന്ന് അവർ വ്യക്തമാക്കുന്നു. കമ്പനിക്കെതിരെ ജനങ്ങള്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും പിഴയടച്ച ശേഷം വീണ്ടും പ്രവര്‍ത്തനം തുടരാനാണ് ഉത്തരവിട്ടത്. ഇതോടെയാണ് ജനകീയ സമരം കൂടുതല്‍ ശക്തി പ്രാപിച്ചത്.
കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് നോട്ടീസ്
ജനങ്ങളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ തമിഴ്നാട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് നോട്ടീസയച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. വെടിവെയ്പ് അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജിയെ തമിഴ്നാട് സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അതേസമയം സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ വിപുലീകരണം തടഞ്ഞ് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയിട്ടുമുണ്ട്. കോടതി ഉത്തരവിന് പിന്നാലെയാണ് രണ്ടാമതും ആശുപത്രി പരിസരത്ത് പോലീസ് സമരക്കാർക്കെതിരെ വെടിയുതിർത്തത്.
പ്രതിഷേധവുമായി നേതാക്കൾ
പ്രതിഷേധക്കാരെ നേരിട്ട രീതിയെ വിമർശിച്ച് നിരവധി നേതാക്കൾ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ആര്‍എസ്എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴ്നാട്ടുകാര്‍ കൊല്ലപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തമിഴിലാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കമൽ ഹാസനും രംഗത്ത്
സമരത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസം സിപിഎമ്മും രംഗത്ത് വന്നിരുന്നു. ആരാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് തങ്ങള്‍ക്കറിയണമെന്ന് പറഞ്ഞുകൊണ്ട് കമൽ ഹാസനും രംഗത്ത് വന്നിരുന്നു. ഇത് എന്റെ മാത്രം ആവശ്യമില്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടേയും സമരത്തില്‍ പങ്കെടുത്ത ഓരോരുത്തരുടേയും ആവശ്യമാണ്. നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇതില്‍ നിന്നും രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതണ്ട. ഈ വ്യവസായം അടച്ചുപൂട്ടിയേ തീരു. ഇത് തന്നെയാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിരോധനാജ്ഞ ലംഘിച്ച് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരെ സന്ദർശിക്കാനെത്തിയതിനെതിരെ കമൽ ഹാസനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടപണ്ട്.