കൊവിഡ് ഗുരുതരമായി ബാധിച്ചവർ കഠിനാധ്വാനം ചെയ്യുന്നത് ഒഴിവാക്കണം; കേന്ദ്ര ആരോഗ്യമന്ത്രി
ഡൽഹി: ഗുരുതരമായി കൊവിഡ് ബാധിച്ചവർ ചുരുങ്ങിയത് ഒന്നോ രണ്ടോ വർഷത്തേക്ക് കഠിനാധ്വാനമുള്ള ജോലികൾ ചെയ്യരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇത് സംബന്ധിച്ച് പഠനം നടത്തിയിരുന്നുവെന്നും മന്ത്രി ഗുജറാത്തിൽ വെച്ച് നടന്ന പരിപാടിക്കിടെ പറഞ്ഞു.
'ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ) അടുത്തിടെ വിശദമായ പഠനം നടത്തിയിരുന്നു. കഠിനമായ കോവിഡ് ബാധിച്ചവർ അധ്വാനമുള്ള ജോലിയിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് ഐ സി എം ആർ ശുപാർശ ചെയ്തത്. തുടർച്ചയായ അധ്വാനം, കഠിനമായ ഓട്ടം, വ്യായാമം മുതലായവയിൽ നിന്ന് അവർ ഒരു നിശ്ചിത കാലത്തേക്ക്, അതായത് ഒന്നോ രണ്ടോ വർഷത്തേക്ക് വിട്ടുനിൽക്കണം, അതുവഴി ഹൃദയാഘാതം തടയാൻ കഴിയും', മാണ്ഡവ്യ പറഞ്ഞു.

2022 അവസാനം മുതൽ ഹൃദയാഘാതം മൂലം മരിക്കുന്ന 20 നും 30 നും ഇടയിലുള്ള ആളുകളുടെ എണ്ണം വളരെ കൂടുതലാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഗർഭ നൃത്തത്തിനിടെ 13 വയസുകാരൻ ഉൾപ്പെടെ 10 പേരായിരുന്നു ഹൃദയാഘാതം മൂലം രാജ്യത്ത് മരിച്ചത്. നവരാത്രി ആഘോഷം തുടങ്ങി ആദ്യ ഒരാഴ്ചയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആംബുലൻസ് സഹായംതേടി 521 ഫോൺകോളുകളായിരുന്നു ലഭിച്ചതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയുടെ നിർദ്ദേശം.












Click it and Unblock the Notifications