'ഹിന്ദി അറിയാത്തവർ ഇറങ്ങി പോകണം'; പുതിയ വിവാദം, ആയുഷ് സെക്രട്ടറിക്കെതിരെ കനിമൊഴി
ചെന്നൈ; ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിന്റെ പേരിൽ വീണ്ടും വിവാദം. ആയുഷ് മന്ത്രാലയത്തിന്റെ വെബിനാറിൽ നിന്ന് ഹിന്ദി അറിയാത്ത തമിഴ്നാട്ടിൽ നിന്നുള്ള ഡോക്ടർമാരോട് ഇറങ്ങിപ്പോകാൻ ആയുഷ് സെക്രട്ടറി ആവശ്യപ്പെട്ടതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചേയാണ് ഡോക്ടർമാരോട് പുറത്ത് പോകാൻ നിർദ്ദേശിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡിഎംകെ എംപി കനിമൊഴി ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള ഡോക്ടർമാർ
യോഗയുടെ മാസ്റ്റർ ട്രെയിനർമാർക്കായി ആയുഷ് മന്ത്രാലയവും മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും സംഘടിപ്പിച്ച വെബിനാറിനിടെയാണ് സംഭവം. 300 ഓളം പേരായിരുന്നു വെബിനാറിനൽ പങ്കെടുക്കാൻ എത്തിയിരുന്നത്. ഇതിൽ 37 പ്രകൃതിചികിത്സ ഡോക്ടർമാർ തമിഴ്നാട്ടിൽ നിന്നുള്ളവരായിരുന്നു.
ഹിന്ദി അറിയില്ലെന്ന് പരാതി
പരിപാടി മുഴുവൻ ഹിന്ദിയിലായിരുന്നുവെന്ന് ചെന്നൈയിൽ നിന്നുള്ള ഡോക്ടർമാർ പറയുന്നു. ത്രിദിന പരിപാടിയിൽ വെറും നാല് സെഷൻ മാത്രമാണ് ഇംഗ്ലീഷിൽ അവതരിപ്പിച്ചത്. ഹിന്ദി മനസിലാകാത്തത് സംബന്ധിച്ച് പരാതി ഉയർത്തിയിരുന്നുവെങ്കിലും പരിഹരിക്കപ്പെട്ടില്ല, ഡോക്ടർമാർ പറയുന്നു.
ഇറങ്ങി പോകൂ
മൂന്നാം ദിനമാണ് ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചേ പങ്കെടുത്തത്. അദ്ദേഹം തങ്ങളോട് ഇറങ്ങി പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസം പരിപാടിയുടെ ഭാഗമായവരെ താൻ അഭിനന്ദിക്കുന്നു. ഈ ദിവസങ്ങൾ ചിലർ ഒരു പ്രശ്നം ഉയർത്തിയതായി ശ്രദ്ധയിൽ പെട്ടു. അവർക്ക് പരിപാടിയിൽ നിന്ന് പോകാം, കാരണം ഞാൻ ഹിന്ദിയിലേ പറയൂ, എനിക്ക് ഇംഗ്ലീഷ് വഴങ്ങില്ല, രാജേഷ് പറഞ്ഞതായി ഡോക്ടർമാർ പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് കനിമൊഴി
രാജേഷിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി ആയുഷ് മന്ത്രി ശ്രീപദ് നായകിന് കത്ത് നൽകി. രാജേഷിനെ ഉടൻ സസ്പെന്റ് ചെയ്യണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു.
അംഗീകരിക്കാനാവില്ല
കനിമൊഴിയെ പിന്തുണച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരവും രംഗത്തെത്തി. ഇംഗ്ലീഷ് അറിയില്ലെന്നത് അംഗീകരിക്കാം. എന്നാൽ ഹിന്ദി അറിയാത്തവരോട് ഇറങ്ങി പോകാൻ ആവശ്യപ്പെടുന്നതും ഹിന്ദിയിൽ സംസാരിക്കാൻ നിർബന്ധിക്കുന്നതും, ഈ അഹങ്കാരത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല, കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.
Recommended Video
ഹിന്ദി അറിയില്ലെങ്കിൽ
നേരത്തേ ഹിന്ദി അറിയില്ലെന്നതിന്റെ പേരിൽ വിമാനത്താവളത്തിൽ വെച്ച് തനിക്കുണ്ടായ അനുഭവം വിവരിച്ച് കനിമൊഴി രംഗത്തെത്തിയിരുന്നു. ഹിന്ദി അറിയില്ലെന്ന കാരണത്താൽ ഇന്ത്യനാണോയെന്ന ചോദ്യം നേരിടേണ്ടി വന്നു എന്നായിരുന്നു കനിമൊഴി പറഞ്ഞത്.
എന്ന് മുതലാണ്
ഹിന്ദി അറിയാത്തതിനാൽ വിമാനത്താവളത്തിൽ വെച്ച് ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥയോട് ഞാൻ ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ 'ഞാൻ ഒരു ഇന്ത്യക്കാരനാണോ' എന്നായിരുന്നു അ മറുചോദ്യം.എന്ന് മുതലാണ് ഇന്ത്യക്കാർ എന്നാൽ ഹിന്ദി അറിയുന്നവർ ആയതെന്നായിരുന്നു കനിമൊഴി ചോദിച്ചത്.
ഖേദം പ്രകടിപ്പിച്ചു
#hindiimposition എന്ന ഹാഷ്ടാഗോടെയായിരുന്നു കനിമൊഴി ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇത് നിരവധി പേർ ഏറ്റെടുത്തു. അതേസമയം സംഭവം വിവാദമായതോടെ എംപിയോട് ഖേദം പ്രകടിപ്പിച്ച് സിഐഎസ്എഫ് രംഗത്തെത്തിയിരുന്നു. ഏതെങ്കിലും ഭാഷ നിർബന്ധിക്കുന്നത് സിഐഎസ്എഫ് നയമല്ലെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും സിഐഎസ്എഫ് പറഞ്ഞിരുന്നു.
സമര പോരാട്ടങ്ങൾ
ഹിന്ദി അടിച്ചേല്പിക്കാനുള്ള നീക്കത്തിനെതിരേ 1930 മുതൽ ശക്തമായ സമര പോരാട്ടങ്ങൾ അരങ്ങേറിയ സംസ്ഥാനമാണ് തമിഴ്‌നാട്. തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികൾ വേരോട്ടം ഉണ്ടാക്കിയത് തന്നെ ഈ പ്രക്ഷോഭങ്ങളിലൂടെയാണ്. ഹിന്ദി പഠനം നിർബന്ധമാക്കികൊണ്ടുള്ള മോദി സർക്കാർ തിരുമാനത്തിൽ നേരത്തേ തന്നെ തമിഴ്നാട് ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു.