ആദ്യ പ്രതികരണവുമായി രാഹുല്‍; പാര്‍ട്ടി വിടേണ്ടവര്‍ വിടും, യുവാക്കള്‍ക്കായി വാതില്‍ തുറന്നിരിക്കും
ജയ്പൂര്‍: സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ ഉയര്‍ത്തിയ വിമത നീക്കങ്ങളെ കോണ്‍ഗ്രസ് അതിജീവിച്ചു വരികയാണ്. 30 എംഎല്‍എമാര്‍ തനിക്കൊപ്പം ഉണ്ടെന്ന് പറഞ്ഞ് പൈലറ്റിനെതിരെ 104 അംഗങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ഗലോട്ട് സര്‍ക്കാറിന്‍റെ നിലനില്‍പ്പ് ഭദ്രമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അനുനയന നീക്കങ്ങള്‍ക്ക് വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ സച്ചിന്‍ പൈലറ്റിനും അനുയായികള്‍ക്കുമെതിരെ കോണ്‍ഗ്രസ് ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. ആ നീക്കങ്ങളെ ശരിവെക്കുന്നത തരത്തിലുള്ള പ്രതികരണമാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
തനിക്കൊപ്പം
30 എംഎല്‍എമാര്‍ തനിക്കൊപ്പം ഉണ്ടെന്ന് പ്രഖ്യാപിച്ചായിരുന്നു രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് വിമത നീക്കത്തിന് തുടക്കമിട്ടത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അശോക് ഗെലോട്ടിനെ മാറ്റണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു ഒത്തു തീര്‍പ്പിനും തയ്യാറല്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ മറുപടി.
Recommended Video
ശക്തമായ നടപടി
കൂടാതെ പാര്‍ട്ടിക്കെതിരെ നീക്കം നടത്തിയെന്ന് ആരോപിച്ച് സച്ചിന്‍ പൈലറ്റിനും അദ്ദേഹത്തിന്‍റെ അനുയായികള്‍ക്കുമെതിരെ കോണ്‍ഗ്രസ് ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. ഉപമുഖ്യമന്ത്രി, രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്നീ പദവികളില്‍ നിന്നും കോണ്‍ഗ്രസ് പൈലറ്റിനെ നീക്കി. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന രണ്ട് മന്ത്രിമാര്‍ക്കും പദവികള്‍ നഷ്ടമായി.
ബിജെപിയുമായി ചര്‍ച്ച
ഇതിനിടയില്‍ തന്നെ സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. അദ്ദേഹത്തിന്‍റെ പഴയ സഹപ്രവര്‍ത്തകനായ ജ്യോതിരാദിത്യ സിന്ധ്യ മുഖേനയാണ് ചര്‍ച്ചകള്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ സച്ചിന്‍ പൈലറ്റിനും സംഘത്തിനുമെതിരെ അയോഗ്യതാ നടപടികളും കോണ്‍ഗ്രസ് ആരംഭിച്ചു.
രാഹുല്‍ ഗാന്ധി
എന്നാല്‍ ബിജെപിയിലേക്കില്ലെന്ന് ആവര്‍ത്തിച്ച സച്ചിന്‍ പൈലറ്റ് ചില അനുനയന നീക്കങ്ങളും ഇന്ന് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാജസ്ഥാനിനെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ പ്രതികരിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി തന്നെ രംഗത്ത് എത്തിയിത്. എന്‍ എസ് യു യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പാര്‍ട്ടി വിടണമെന്ന് ആഗ്രഹിക്കുന്നവര്‍
പാര്‍ട്ടി വിടണമെന്ന് ആഗ്രഹിക്കുന്നവര്‍ അത് ചെയ്യും. നിങ്ങളെപ്പോലുള്ള യുവ നേതാക്കള്‍ക്കായി കോണ്‍ഗ്രസിന്റെ വാതില്‍ തുറന്നുതന്നെ കിടക്കുമെന്നാണ് എന്‍ എസ് യു നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അനുമതി നല്‍കിയില്ല
എംഎല്‍എമാരുമായി ദില്ലിയിലെത്തിയ സച്ചിന്‍ പൈലറ്റ് , സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇരുവരും അദ്ദേഹത്തിന് അനുമതി നല്‍കാന്‍ തയ്യാറായിരുന്നില്ല. എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയായിരുന്നു സച്ചിന്‍ പൈലറ്റുമായി ടെലഫോണില്‍ സംസാരിച്ചത്.
നീക്കങ്ങള്‍ക്ക് ശക്തി കുറഞ്ഞെു
അതേസമയം, മതിയായ പിന്തുണ ലഭിക്കാതിരുന്നതോടെ സച്ചിന്‍ പൈലറ്റിന്‍റെ നീക്കങ്ങള്‍ക്ക് ശക്തി കുറഞ്ഞെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. 200 അംഗ നിയമസഭയില്‍ 104 അംഗങ്ങളുടെ പിന്തുണ ഗെലോട്ട് സര്‍ക്കാറിന് ഉണ്ടെന്നുള്ളതുള്ളതും കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
വസ്തുതാ വിരുദ്ധം
താന്‍ ബിജെപിയിലേക്കില്ലെന്ന കാര്യം സച്ചിന്‍ പൈലറ്റ് ആവര്‍ത്തിക്കുന്നതാണ് ഇന്നും കാണാന്‍ കഴിഞ്ഞത്. ഞാന്‍ ബിജെപിയില്‍ ചേരാന്‍ പോവുന്നില്ല. അത്തരത്തിൽ പ്രചരണം നടത്തുന്നത് ഗാന്ധി കുടുംബത്തിന്റെ മുൻപിൽ തന്നെ തരംതാഴ്ത്താൻ ആണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെതിരെ ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം.
വളരെയധികം പരിശ്രമിച്ചു
രാജസ്ഥാനിലെ കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഞാന്‍ വളരെയധികം പരിശ്രമിച്ചു. താനിപ്പോഴും കോണ്‍ഗ്രസിലാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബി.ജെ.പിയുടെ ഒരു നേതാക്കളുമായും ഞാന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിട്ടില്ല. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആവര്‍ത്തിച്ചു.
ചര്‍ച്ച ചെയ്യണം
രാജസ്ഥാനിലെ വിമത എംഎല്‍എമാര്‍ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണമെന്നായിരുന്നു ഇതിനോടുള്ള കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ പ്രതികരണം. ബിജെപിയിലേക്ക് പോവില്ലെന്ന് സച്ചിന്‍ പൈലറ്റിന്‍റെ പ്രസ്താവന കണ്ടു. അങ്ങനെയാണെങ്കില്‍ ഹരിയാനയിലെ ഖട്ടാര്‍ സര്‍ക്കാരിന്റെ ഹോട്ടലുകളില്‍ നിന്ന് തിരിച്ചുവരണമെന്നും ബിജെപി നേതാക്കളോട് സംസാരിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍
പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പാര്‍ട്ടിക്കുള്ളിലാണ് സംസാരിക്കേണ്ടതെന്നും മാധ്യമങ്ങള്‍ക്ക് മുന്നിലല്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ക്ക് തയ്യാറായാല്‍ വിട്ടുവീഴ്ചകള്‍ക്ക് കോണ്‍ഗ്രസും തയ്യാറാണെന്ന സൂചനയാണ് സുര്‍ജേവാല നല്‍കുന്നത്.
രാജസ്ഥാനിൽ വിമതർ തിരികെയെത്തും; ആക്ഷൻ ഫോമിലേക്ക് കടന്ന് കോൺഗ്രസ് !! തുറുപ്പുകൾ ഇങ്ങനെ!