പ്രതിഷേധം ശക്തമാക്കി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍; അസമില്‍ ബന്ദ് പ്രഖ്യാപിച്ച് ഉള്‍ഫ
Recommended Video
ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാവുന്നു. ബില്‍ രാജ്യസഭയില്‍ പാസായതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. അസമിലും ത്രിപുരയിലും പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. അസമില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ വീടിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് തീ വെക്കുകയും ചെയ്തു. പാണിട്ടോല, ചബുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് തീയിട്ടത്.
''വർഗീയതയും ജനങ്ങൾ തമ്മിലുള്ള വിദ്വേഷവുമാണ് രാഷ്ട്രീയ ആയുധം എന്ന് ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു''
അസമിലും ത്രിപുരയിലും ദേശീയ, സംസ്ഥാന പാതകള്‍ തടഞ്ഞ പ്രക്ഷോഭകാരികള്‍ നൂറുകണക്കിന് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. അസമില്‍ പ്രക്ഷോഭത്തിനിടെ ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ അസമിലും ത്രിപുരയിലും ചില ജില്ലകളില്‍ അനിശ്ചിത കാലത്തേക്ക് നിരോധനജ്ഞ പ്രഖ്യാപിച്ചു.
അസമിലെ ലഖിംപുര്‍, തിന്‍സുകിയ, ദേമാജി, ദിബ്രുഗഡ്, ചാരായിദിയോ, ശിവസാഗര്‍, ജോര്‍ഘട്ട്, കാംരൂപ് ജില്ലകളില്‍ ഇന്നലെ വൈകുന്നേരും 7 മണിമുതല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. പ്രക്ഷോഭം വ്യാപിച്ചതോടെ ഗുവാഹത്തി അടക്കമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു. അസം റൈഫിള്‍സിനേയും പ്രക്ഷോഭകാരികളെ നേരിടാന്‍ രംഗത്ത് ഇറക്കിയിട്ടുണ്ട്.
Assam: Bus torched by protesters, near Janta Bhawan in Dispur, against #CitizenshipAmendmentBill2019 pic.twitter.com/yUAkYPjWtk
— ANI (@ANI) December 11, 2019
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കായി 5000 അര്‍ധസൈനികരെക്കൂടി കേന്ദ്ര വ്യോമാമാര്‍ഗം എത്തിച്ചിട്ടുണ്ട്. സിആര്‍പിഎഫിന് പുറമെ, ബിഎസ്എഫ്, എസ്എസ്ബി എന്നീ സേനകളില്‍ നിന്നുള്ള 50 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരേയാണ് നിയോഗിച്ചിരുന്നത്. ഇതില്‍ 20 കമ്പനിയും കശ്മീരിലെ അതിര്‍ത്തി മേഖലയില്‍ നിന്നും പിന്‍വലിച്ചതാണ്. നിരോധിത സംഘടനായ ഉള്‍ഫ അസമില്‍ വ്യാഴാഴ്ച്ച ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.