പൗരത്വ നിയമ ഭേദഗതിക്കെതിരെ ആസാദ് മൈതാനിയിൽ ആയിരങ്ങൾ അണിനിരന്ന പ്രതിഷേധം, ആയുധമാക്കി കവിതയും
മുംബൈ: പൗരത്വ നിയമ ഭേദഗതിക്കും എൻആർസിക്കും എതിരെ മുംബൈയിൽ മഹാപ്രതിഷേധം. മുംബൈയിലെ പ്രശസ്തമായ ആസാദ് മൈതാനിയിലാണ് സ്ത്രീകളടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധം സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം മുഴക്കിയും പ്രശസ്ത ഉറുദു കവി ഫായിസ് അഹമ്മദ് ഫായിസിന്റെ പ്രശസ്തമായ കവിതചൊല്ലിയാണ് പ്രതിഷേധക്കാർ ആസാദ് മൈതാനിയിൽ എത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ദേശീയ സഖ്യത്തിന്റെ മഹാരാഷ്ട്ര ഘടകമാണ് പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതിഷേധക്കാർ ആസാദ് മൈതാനിയിലേക്ക് എത്തിയത്. നവി മുംബൈ, താനെ തുടങ്ങി വിവിധയിടങ്ങളിൽ നിന്നും പ്രതിഷേധക്കാർ എത്തി.

ദേശീയ പതാകയും പൗരത്വ നിയമ ഭേദഗതിക്കും എൻആർസിക്കും എൻപിആറിനും എതിരെ ബാനറുകളും ഉയർത്തിയാണ് പ്രതിഷേധക്കാർ ആസാദ് മൈതാനിയിൽ എത്തിയത്. മോദിയിൽ നിന്നും അമിത് ഷായിൽ നിന്നും സ്വതന്ത്ര്യം സിഎഎയിൽ നിന്നും എൻആർസിയിൽ നിന്നും സ്വതന്ത്ര്യം തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി. പ്രതിഷേധത്തിനിടെ സിഎഎയ്ക്കും എൻആർസിക്കും എതിരെ പ്രമേയവും പാസാക്കി.
റിട്ട. ജസ്റ്റിസ് കോൽസെ പാട്ടീൽ, സാമൂഹിക പ്രവർത്തക തീസ്ത സെദൽവാദ്, സിനിമാ താരം സുശാന്ത് സിംഗ്, സമാജ്വാദി പാർട്ടി നേതാവ് അബു അസിം അസ്മി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications