മോദിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വധഭീഷണി... അജ്ഞാതഭീഷണിക്ക് പിന്നിൽ ആര്; കേരളത്തിലെ ആ സംഘടന?
Recommended Video
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ഭീഷണിയാണ് ഇപ്പോള്‍ ഉള്ളത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കടുത്ത സുരക്ഷ മാനദണ്ഡങ്ങള്‍ ആണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം പ്രധാനമന്ത്രിക്കായി ഒരുക്കുന്നത്.
എന്നാല്‍ ആരില്‍ നിന്നാണ് ഇത്രയും വലിയ ഭീഷണി നിലനില്‍ക്കുന്നത് എന്ന കാര്യം അധികൃതര്‍ വെളിപ്പെടുത്തുന്നും ഇല്ല. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവും വിലയേറിയ ടാര്‍ജറ്റുകളില്‍ ഒന്ന് മോദിയാണ് എന്നാണ് ദേശീയ സുരക്ഷ കൗണ്‍സില് വ്യക്തമാക്കുന്നത്.
റോഡ് ഷോകളും പൊതുപരിപാടികളും എല്ലാം കുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പോലും ഇനി മോദിയുടെ അടുത്തെത്താന്‍ അത്ര എളുപ്പമാവില്ലെന്ന് കൂടി ഉറപ്പാക്കുന്നുണ്ട് ആഭ്യന്തര മന്ത്രായലം.
എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം
പ്രധാന മന്ത്രിയുടെ സുരക്ഷ ഭീഷണിയെ പറ്റി എല്ലാ സംസ്ഥാന ഡിജിപിമാര്‍ക്കും ആഭ്യന്തര മന്ത്രാലയം കത്തയച്ചിട്ടുണ്ട്. എന്തൊക്കെ സുരക്ഷ മാനദണ്ഡങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പാലിക്കേണ്ടത് എന്നത് സംബന്ധിച്ച കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. രാജിഗാന്ധി വധത്തിന്റെ മാതൃകയില്‍ നരേന്ദ്ര മോദിയേയും വധിക്കാന്‍ ചിലര്‍ പദ്ധതിയിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അടുത്തെത്താന്‍ ആവില്ല
സംസ്ഥാന സന്ദര്‍ശന വേളകളില്‍ പ്രധാനമന്ത്രിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കും. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അടക്കം ആര്‍ക്കും അത്ര പെട്ടെന്ന് മോദിയുടെ അടുത്ത് എത്താന്‍ സാധിക്കില്ല. പ്രത്യേക സുരക്ഷ സേനയുടെ പരിശോധനയ്ക്കും അനുമതിക്കും ശേഷം മാത്രമേ മോദിയുടെ അടുത്തേക്ക് എത്താന്‍ സാധിക്കുകയുള്ളൂ.
ക്ലോസ് പ്രൊട്ടക്ഷന്‍ ടീം
പ്രധാന മന്ത്രിയുടെ ക്ലോസ് പ്രൊട്ടക്ഷന്‍ ടീമിന് ഇത് സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. അനാവശ്യമായ ഒരു ആള്‍ പോലും പ്രധാനമന്ത്രിയുടെ അടുത്തെത്താന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. ഈ ക്ലോസ് പ്രൊട്ടക്ഷന്‍ ടീം എപ്പോഴും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാവുകയും ചെയ്യും.
പിഴവുകള്‍ ഉണ്ടായിട്ടുണ്ട്
ഇപ്പോള്‍ തന്നെ പ്രധാനമന്ത്രിയ്ക്ക് ആറ് തലത്തിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് പോലും തകര്‍ക്കപ്പെട്ടിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ മാസം പശ്ചിമ ബംഗാളില്‍ ഒരാള്‍ ഈ സുരക്ഷാ ക്രമീകരണങ്ങള്‍ എല്ലാം ഭേദിച്ച് പ്രധാനമന്ത്രിയുടെ അരികില്‍ എത്തിയിരുന്നു. കാല്‍ തൊട്ട് വന്ദിക്കുകയും ചെയ്തു.
സുരക്ഷ ജീവനക്കാരെ കൂട്ടും
പ്രധാനമന്ത്രിയുടെ സുരക്ഷ ജീവനക്കാരുടെ എണ്ണം കൂട്ടാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷ സംബന്ധിച്ച് പ്രധാനമന്ത്രിയോട് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുക അത്ര എളുപ്പമല്ലെന്ന് അധികൃതര്‍ക്ക് നന്നായി അറിയാം. പക്ഷേ, കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നാണ് വിവരം.
പ്രത്യേക സുരക്ഷാവലയം
പ്രധാനമന്ത്രിയുടെ പൊതു പരിപാടികളും റാലികളും റോഡ് ഷോകളും കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് എത്രത്തോളും സാധ്യമാകും എന്ന് ഉറപ്പില്ല. എന്തായാലും പ്രധാനമന്ത്രിക്ക് ചുറ്റും പോലീസിന്റേയും അര്‍ദ്ധ സൈനിക വിഭാഗത്തിന്റേയും ഒരു വലയം ഉണ്ടായിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് 15 ദിവസം മുമ്പ് തന്നെ സുരക്ഷ ക്രമീകരണങ്ങള്‍ തുടങ്ങും.
പോപ്പുലര്‍ ഫ്രണ്ടിനെ ഭയം?
കേരളത്തില്‍ ശക്തമായ പോപ്പിുലര്‍ ഫ്രണ്ടിനേയും സുരക്ഷ അധികൃതര്‍ ഏറെ ഭയക്കുന്നുണ്ട് എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പോപ്പുലര്‍ ഫ്രണ്ട് സുരക്ഷ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലാണ്. തീവ്രവാദ ബന്ധം സംശയിക്കുന്ന സംഘടനകളില്‍ ഒന്നാണ് പോപ്പുലര്‍ ഫ്രണ്ട്.
മാവോയിസ്റ്റ് മേഖല
മാവോയിസ്റ്റുകളില്‍ നിന്നാണ് ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രിക്ക് വധഭീഷണിയുള്ളതായി കണ്ടെത്തിയത്. അതുകൊണ്ട് തന്നെ മാവോയിസ്റ്റ് സാന്നിധ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.