ഇത് കോണ്‍ഗ്രസിന്റെ പ്രതികാരം..; മധ്യപ്രദേശില്‍ 3 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്
ഭോപ്പാല്‍: ഏറെ നാടകീയമായ മുഹുര്‍ത്തങ്ങള്‍ക്കാണ് മധ്യപ്രദേശ് രാഷ്ട്രീയ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. സര്‍ക്കാറിനെ വീഴ്ത്താന്‍ 10 എംഎല്‍എമാരെ ബിജെപി ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് കടത്തിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരേപണം.
ഇതില്‍ 6 എംഎല്‍എമാരെ മണിക്കൂറുകള്‍ക്കകം തന്നെ തിരിച്ചു കൊണ്ടുവന്ന് സര്‍ക്കാറിന്റെ നില സുരക്ഷിതമാക്കാനും കോണ്‍ഗ്രസിന് സാധിച്ചു. എന്നാല്‍ ശേഷിക്കുന്ന നാല് എംഎല്‍എമാരില്‍ ഒരാള്‍ രാജിവെച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ഇതിന് മറുപടിയായി ബിജെപിക്കായി കിടിലന്‍ മറുപണി മധ്യപ്രദേശ് കോണ്‍ഗ്രസ് അണിയറയില്‍ ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം..
മൂന്ന് ബിജെപി എംഎല്‍എമാര്‍
മധ്യപ്രദേശിലെ മൂന്ന് ബിജെപി എംഎല്‍എമാര്‍ ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച രാത്രി ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രി കമല്‍നാഥുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ശരദ് കൗള്‍, സഞ്ജയ് പതക്, നാരായണ്‍ ത്രിപാഠി തുടങ്ങിയ ബിജെപി എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം കമല്‍നാഥുമായി ചര്‍ച്ച നടത്തിയത്.
രാജിവെച്ചെന്ന്
കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ മൈഹാറില്‍ നിന്നുള്ള എംഎല്‍എ നാരായണ്‍ ത്രിപാഠി പദവി രാജിവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. സര്‍ക്കാറിനെ വീഴത്താന്‍ ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ വശത്താക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയിലാണ് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് ചേരാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കോണ്‍ഗ്രസ് അനുകൂലം
നേരത്തെ നിയമസഭയില്‍ പരസ്യമായി കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച വ്യക്തിയാണ് നരായാണ് ത്രിപാഠിയും ശരത് കൗളും. നിയമസഭയില്‍ ക്രിമിനല്‍ ഭേദഗതി ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ നാരായണ്‍ ത്രിപാഠിയും ശരത് കൗളും കമല്‍നാഥ് സര്‍ക്കാറിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നു.
പൗരത്വ വിഷയത്തില്‍
പൗരത്വ നിയമഭേദഗതി വിഷയത്തിലും കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച നേതാവാണ് നാരായണ്‍ ത്രിപാഠി. രാജ്യത്തിന് പരൗത്വ നിയമ ഭേദഗതി ഒരു തരത്തിലും ഗുണകരമാവില്ലെന്നായിരുന്നു നാരായണണ് ത്രിപാഠി അഭിപ്രായപ്പെട്ടത്. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കരുത്. തെരുവുകളില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമാണ് ഈ നിയമം സഹായിക്കുക്കയുള്ളുമെന്നും ത്രിപാഠി അഭിപ്രായപ്പെട്ടിരുന്നു.
വിമര്‍ശനം
അംബേദ്കറുടെ ഭരണഘടന പിന്തുടരാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. അതിന് തയ്യാറല്ലെങ്കില്‍ ഭരണ ഘടന കീറിയെറിഞ്ഞ കളയണം. വോട്ട് ബാങ്കിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പൗരത്വ നിയമ ഭേദഗതി. പുരോഗതി ആവശ്യമുള്ള ഒരു രാജ്യത്തില്‍ ആഭ്യന്തര കലാപ സമാനമായ സാഹചര്യം ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന ഇദ്ദേഹവുമായി നേരത്തെ തന്നെ കോണ്‍ഗ്രസ് ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഒരു രാജി
അതിനിടെ, ബിജെപി കര്‍ണാടകത്തിലേക്ക് കടത്തി എന്ന് പറയപ്പെട്ടിരുന്ന 4 എംഎല്‍എമാരില്‍ ഒരാളായ ഹര്‍ദീപ് സിങ് ഡങ്ക് ഇന്നലെ രാജിവെച്ചിരുന്നു. ഈ ഈ മാസം അവസാനം രാജ്യസഭാ തെരഞ്ഞെടുപ്പു കൂടി നടക്കാൻ പോകുന്ന സാഹചര്യത്തിൽ ഹർദീപ് സിങ് രാജിവെച്ചത് കോൺഗ്രസിന് തിരിച്ചടിയാകാൻ സാധ്യതയുണ്ടായിരുന്നു ഈ സാഹചര്യത്തിലാണ് 3 എംഎല്‍എമാരെ ബിജെപി പക്ഷത്ത് നിന്നും എത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസ് സജീവമാക്കിയത്.
ഒന്നും സംഭവിക്കില്ല
ഹര്‍ദീപ് സിങ് രാജിവെച്ചെങ്കിലും മധ്യപ്രദേശ് സര്‍ക്കാര്‍ സുരക്ഷിതമാണെന്നാണ് ദിഗ് വിജയ സിംഗ് അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെ ഇറക്കാനുള്ള കുതിരക്കച്ചവടമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുകൊണ്ട് കമല്‍നാഥ് സര്‍ക്കാറിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന് മണി ബാഗ്
'ബിജെപി നടത്തുന്നത് ഓപ്പറേഷന് താമരയല്ല, ഓപ്പറേഷന് മണി ബാഗ് ആണ്. കമല്‍ നാഥ് സര്‍ക്കാറിന് ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല. ഞങ്ങളുടെ സര്‍ക്കാര്‍ 100 ശതമാനവും സുരക്ഷിതമാണ്. ബജറ്റ് സെഷന് ശേഷം മന്ത്രിസഭാ വിപുലീകരണം നടത്തുമെന്നും ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് വ്യക്തമാക്കി.
35 കോടി രൂപ വരെ
മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിനെ വീഴ്ത്താന്‍ എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് ആദ്യം അരോപിച്ചത് ദിഗ് വിജയ് സിങ്ങായിരുന്നു. 23 മുതല്‍ 35 കോടി രൂപ വരെ എംഎല്‍എമാര്‍ക്ക് വാഗ്ഗാനം ചെയ്തെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അഞ്ച് കോടിയാണ് അഡ്വാന്‍സ് തുക. രാജ്യസഭ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം കഴിഞ്ഞാല്‍ ബാക്കി തുകയെന്നാണ് ബിജെപിയുടെ കരാറെന്നുമായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ ആരോപണം
ആരോപണം
ഇതിന് പിന്നാലെയാണ് 10 എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എംഎല്‍എമാരെ കാണാന്‍ ചെന്ന മന്ത്രിമാരെ ഹോട്ടലിന് പുറത്ത് തടഞ്ഞെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 10 അംഗങ്ങളെ രാജിവെപ്പിച്ച് സര്‍ക്കാറിനെ ന്യൂനപക്ഷമാക്കാനായിരുന്നു ബിജെപിയുടെ നീക്കമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
6 പേര് തിരികെ
എന്നാല്‍ ആറ് എംഎല്‍എമാരുടെ മനം മാറ്റി തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിച്ചു. സംസ്ഥാന ധനമന്ത്രി തരുണ്‍ ഭാനോട്ടിനെ രംഗത്തിറക്കിയായിരുന്നു കമല്‍നാഥിന്റെ നീക്കങ്ങള്‍. ആറ് എംഎല്‍എമാരേയും ഭാനോട്ടിന്റെ നേതൃത്വത്തിലായിരുന്നു ഭോപ്പാലിലേക്ക് തിരികെ എത്തിച്ചത്. ശേഷിക്കുന്ന നാല് എംഎല്‍എമാരെ ബിജെപി കര്‍ണാടകത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വെല്ലുവിളിയില്ല
രാജിവെച്ച ഒരംഗത്തിന് പുറമെ ശേഷിക്കുന്ന മൂന്നുപേരും പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാറിന് നിലവില്‍ വെല്ലുവിളിയില്ല. 121 ല്‍ 4 പേരുടെ പിന്തുണ കുറച്ചാലും കേവല ഭൂരിപക്ഷത്തിന് 115 അംഗങ്ങളുടെ പിന്തുണ വേണ്ട സഭയില്‍ 117 അംഗങ്ങളുടെ പിന്തുണയുണ്ട്.
അംഗബലം
230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 228 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ഓരോ അംഗങ്ങള്‍ അന്തരിച്ചതിനാല്‍ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കോണ്‍ഗ്രസിന് 114 എംഎല്‍എമാരും ബിജെപിക്ക് 107 അംഗങ്ങളുമാണ് ഉള്ളത്. ബിഎസ്പിക്ക് രണ്ടും , എസ് പിക്ക് ഒന്നും അംഗങ്ങള്‍ ഉണ്ട്. ശേഷിക്കുന്ന നാല് അംഗങ്ങള്‍ സ്വതന്ത്രരാണ്
കൊറോണ: ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ച് അമൃതാനന്ദമയി, ആശ്രമത്തിലെ താമസത്തിനും വിലക്ക്
ഹരിദാസിനെ ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി; ചികിത്സാ സഹായം ഏറ്റെടുത്തു, യാത്ര ചിലവകളും വഹിക്കും