ബെംഗളൂരുവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു...
മരിച്ച മൂന്നുപേരും ബെംഗളൂരുവിലെ അലൈൻസ് സർവകലാശാലയിലെ എംബിഎ വിദ്യാർത്ഥിനികളാണ്.
ബെംഗളൂരു: നൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂർ മുളങ്കുന്നത്ത് കാവ് സ്വദേശി വി ഗോപിനാഥൻ നായരുടെ മകൾ ശ്രുതി ഗോപിനാഥൻ നായർ(24), ആന്ധ്രാപ്രദേശ് സ്വദേശിനി അർഷിയ കുമാരി(24), ജാർഖണ്ഡ് സ്വദേശിനി ഹർഷ ശ്രീവാസ്തവ(24) എന്നിവരാണ് മരിച്ചത്.
മരിച്ച മൂന്നുപേരും ബെംഗളൂരുവിലെ അലൈൻസ് സർവകലാശാലയിലെ എംബിഎ വിദ്യാർത്ഥിനികളാണ്. ഇവരുടെ സഹപാഠികളായ പവിത്ര(23), പ്രവീൺ(24) എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇവരെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം...
ബെംഗളൂരു നൈസ് റോഡിൽ ഹൂളിമാവിൽ വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ പ്രവീണായിരുന്നു കാർ ഓടിച്ചിരുന്നത്. ബെന്നാർഗട്ടയിൽ നിന്നും സഹപാഠികളെ കാറിൽ കയറ്റിയ ശേഷം അലൈൻസ് സർവകലാശാലയിലേക്ക് പോകുംവഴിയായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന പ്രവീൺ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ എടുക്കുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ടത്. തുടർന്ന് കാർ അമിതവേഗത്തിൽ പായുകയും പലതവണ തലകീഴായി മറിഞ്ഞ് മതിലിൽ ഇടിച്ചാണ് നിന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. കാറിന്റെ പിൻസീറ്റിൽ യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽ മരിച്ചത്. എംബിഎ വിദ്യാർത്ഥിയായ പ്രവീൺ ബെംഗളൂരുവിൽ നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് അപകടത്തിൽപ്പെട്ടത്.
പോലീസ്...
ഹൂളിമാവ് പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഉടൻതന്നെ അഞ്ചുപേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ശ്രുതി, അർഷിയ, ഹർഷ എന്നിവർ ആശുപത്രിയിലെത്തും മുൻപ് തന്നെ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ ഹൂളിമാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃശൂർ മുളങ്കുന്നത്ത് കാവ് സ്വദേശികളായ വി ഗോപിനാഥൻ നായരുടെയും ഷീലയുടെയും മകളാണ് അപകടത്തിൽ മരണപ്പെട്ട ശ്രുതി ഗോപിനാഥൻ നായർ. വിശാഖപട്ടണത്തെ സെന്റ് ജോസഫ് വിമൻസ് കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് ശ്രുതി ബെംഗളൂരുവിലെ അലൈൻസ് സർവകലാശാലയിൽ എംബിഎയ്ക്ക് ചേർന്നത്. ഏക സഹോദരി സൗമ്യ ഗോപിനാഥൻ നായർ ബെംഗളൂരു ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു.
ഐഎസ്ആർഒ...
അപകടത്തിൽ മരണപ്പെട്ട ജാർഖണ്ഡ് സ്വദേശിനി ഹർഷ ശ്രീവാസ്തവയുടെ പിതാവ് അഭയകുമാർ സിൻഹ തിരുവനന്തപുരത്ത് ഐഎസ്ആർഒ എയ്റോ സ്പേസ് വിഭാഗത്തിലെ ശാസ്ത്രജ്ഞനാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും ഐഎസ്ആർഒയിലാണ് ജോലി ചെയ്യുന്നത്. മലയാളിയായ ശ്രുതിയുടെ മൃതദേഹം കഴിഞ്ഞദിവസം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ തൃശൂരിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച പാറമേക്കാവ് ശാന്തിഘട്ടിലാണ് ശ്രുതിയുടെ സംസ്കാര ചടങ്ങുകൾ. ബെംഗളൂരു കെഎംസിസി, കേരളസമാജം പ്രവർത്തകരാണ് ആശുപത്രി നടപടികൾക്ക് നേതൃത്വം നൽകിയത്. ആന്ധ്രാ പ്രദേശ് സ്വദേശിനിയുടെയും ജാർഖണ്ഡ് സ്വദേശിനിയുടെയും മൃതദേഹങ്ങളും കഴിഞ്ഞദിവസം തന്നെ സ്വദേശത്തേക്ക് കൊണ്ടുപോയെന്നാണ് വിവരം.
മലപ്പുറത്തെ യുവാവിന്‍റെ മരണത്തിൽ ദുരൂഹത; ഫോറന്‍സിക് പരിശോധന നടത്തി
നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; മറ്റു രാജ്യങ്ങളിലെ ദയാവധം എങ്ങനെ
ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവിന് നൽകി വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി! സംഭവം കൊച്ചിയിൽ...