ലഡാക്കിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ! കേണലടക്കം 3 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു! അതിര്‍ത്തിയില്‍ ചര്‍ച്ച
ദില്ലി: ലഡാക്കില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യം നേര്‍ക്ക് നേര്‍ ഏറ്റുമുട്ടി. ഗല്‍വാന്‍ താഴ്വരയിലാണ് ഇന്നലെ രാത്രിയോടെ സംഘര്‍ഷം ഉണ്ടായത്. ഇരു രാജ്യങ്ങളുടേയും സൈനികര്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ മൂന്ന് ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കേണല്‍ റാങ്കിലുളള ഉദ്യോഗസ്ഥനും രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷം പരിഹരിക്കാന്‍ ഇരുസേനകളുടേയും ഉന്നത ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ ചര്‍ച്ച നടത്തുകയാണ്.
Recommended Video
സംഘര്‍ഷത്തില്‍ ഇരുവശത്തുളള സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് സേനയുടെ വിശദീകരണം. അതേസമയം സൈന്യങ്ങള്‍ തമ്മില്‍ വെടിവെപ്പ് നടന്നിട്ടില്ലെന്നും വിവരമുണ്ട്. അതിനിടെ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ച് ചൈന മുന്നോട്ട് വന്നിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചുവെന്നും ചൈനയുടെ സൈനികനെ ആക്രമിച്ചു എന്നുമാണ് ചൈന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഏകപക്ഷീയമായ നടപടികള്‍ പാടില്ലെന്നും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുത് എന്നും ചൈന വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു മാസത്തിലധികമായി ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഉന്നത സൈനികതല ചര്‍ച്ചകള്‍ക്ക് ശേഷം അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിക്കുന്നതായുളള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. അതിനിടെയാണ് അതിര്‍ത്തിയില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.
ഇതുവരെ അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനിന്നിരുന്നുവെങ്കിലും ഇത്തരം ഒരു ആക്രമണത്തിലേക്ക് കാര്യങ്ങള്‍ കടന്നിരുന്നില്ല. എന്നാല്‍ ഇന്നലെ രാത്രിയോടെ ചൈന ഇന്ത്യന്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ചെറുത്ത് നില്‍പ്പിനിടെയാണ് കേണലും രണ്ട് ജവാന്മാരും കൊല്ലപ്പെട്ടിരിക്കുന്നതെന്ന് കരസേന പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. ആക്രമണം നടന്ന ഗല്‍വാന്‍ മേഖലയിലെ കമാന്‍ഡര്‍മാര്‍ തമ്മിലാണ് ചര്‍ച്ച നടന്ന് കൊണ്ടിരിക്കുന്നത്.
അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സംയുക്ത സേനാ തലവന്‍ ജനറല്‍ ബിപിന്‍ റാവത്തുമായി ചര്‍ച്ച നടത്തി. മൂന്ന് സേനാത്തലവന്മാരും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ചര്‍ച്ചയില്‍ പങ്കെടുത്തു. കിഴക്കന്‍ ലഡാക്കിലെ സംഭവവികാസങ്ങളാണ് ചര്‍ച്ചയില്‍ വിലയിരുത്തിയത്. 1975ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ സൈനികർ കൊല്ലപ്പെടുന്നത്.












Click it and Unblock the Notifications