കശ്മീരിൽ മൂന്ന് നേതാക്കളെ മോചിപ്പിച്ചു; സമാധാനം തകർക്കില്ലെന്ന് ഉറപ്പുനൽകി നേതാക്കൾ
ദില്ലി: രണ്ട് മാസത്തിലേറെയായി കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന 3 രാഷ്ട്രീയ നേതാക്കളെ ജമ്മു കശ്മീര്‍ ഭരണകൂടം വ്യാഴാഴ്ച വിട്ടയച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ ഭാഗമായാണ് ഇവരെ ആഗസ്റ്റ് 5 മുതല്‍ കരുതല്‍ തടങ്കലില്‍ പാർപ്പിച്ചത്. നേതാക്കളെ മോചിപ്പിക്കാന്‍ ഭരണകൂടം തീരുമാനിച്ചതിന് ഒരാഴ്ച കഴിഞ്ഞാണ് രാഷ്ട്രീയക്കാരെ മോചിപ്പിക്കുന്നത്. മോചിതരായ ശേഷം സമാധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കില്ലെന്ന് ഉറപ്പുവരുത്തിയാണ് മോചനം.
യവര്‍ മിര്‍, നൂര്‍ മുഹമ്മദ്, ഷോയിബ് ലോണ്‍ എന്നിവരാണ് വ്യാഴാഴ്ച മോചിതരായ നേതാക്കള്‍. മിര്‍ മുന്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നിയമസഭാംഗമാണെങ്കിലും ലോണ്‍ വടക്കന്‍ കശ്മീരില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും പിന്നീട് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തു. ശ്രീനഗറിലെ ബാറ്റ്മലു പ്രദേശത്ത് പാര്‍ട്ടിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകനാണ് മുഹമ്മദ്. ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ച് സെപ്റ്റംബര്‍ 21ന് പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ ഇമ്രാന്‍ അന്‍സാരിയെയും നാഷ്ണല്‍ കോണ്‍ഫ്രന്‍സിന്റെ സയ്യിദ് അഖൂനെയും ജമ്മു കശ്മീര്‍ ഭരണകൂടം നേരത്തെ വിട്ടയച്ചിരുന്നു.

അതേസമയം, മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല എന്നിവരുടെ തടങ്കല്‍ തുടരുകയാണ്. നാഷ്ണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ പൊതു സുരക്ഷാ നിയമപ്രകാരം (പിഎസ്എ) കേസെടുത്തിട്ടുണ്ട്. മോചിതരായ തടവുകാര്‍ ബോണ്ടുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതരായി എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഫ്തി ഉള്‍പ്പെടെ പലരും ഈ ബോണ്ടുകളില്‍ ഒപ്പിടാന്‍ വിസ്സമ്മതിച്ചു. തടങ്കലില്‍ വയ്ക്കുന്നത് നിയമവിരുദ്ധമായതിനാല്‍ അവരെ മോചിപ്പിക്കുന്നത് ഏത് നിയമത്തിന് കീഴിലാണെന്ന് മുഫ്തിയുടെ മകള്‍ ട്വീറ്റിലൂടെ ചോദിച്ചു.
ആര്‍ട്ടിക്കിള്‍ 370 ആഗസ്റ്റ് 5 ന് പിന്‍വലിച്ചത് മുതല്‍ പ്രതിരോധ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഏതാനും നേതാക്കളെ കഴിഞ്ഞയാഴ്ച കേന്ദ്രം കശ്മീരില്‍ വിട്ടയച്ചിരുന്നു. പുറത്തിറങ്ങിയവരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ (എന്‍സി) ദേവീന്ദര്‍ സിംഗ് റാണ, സുര്‍ജിത് സിംഗ് സാലത്തിയ, ജാവേദ് റാണ, സഞ്ജദ് അഹമ്മദ് കിച്ച്‌ലൂ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാമന്‍ ഭല്ല, വഖര്‍ റസൂല്‍, ജമ്മു കശ്മീര്‍ പാന്തേഴ്സ് പാര്‍ട്ടിയിലെ ഹര്‍ഷ് ദേവ് സിംഗ് എന്നിവരും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications