വിറച്ച് മമത, തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് ചോർച്ച, ഇന്ന് ഒരു എംഎൽഎയും 3 നേതാക്കളും ബിജെപിയിൽ!
കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മമത ബാനര്‍ജിക്ക് വെല്ലുവിളിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുളള കൊഴിഞ്ഞ് പോക്ക് തുടരുന്നു. ഇന്ന് ഒരു തൃണമൂല്‍ എംഎല്‍എയും മൂന്ന് നേതാക്കളും കൂടി ബിജെപിയില്‍ എത്തി. ഭീര്‍ഭൂമിയിലെ എംഎല്‍എ മുനിറുള്‍ ഇസ്ലാം, തൃണമൂല്‍ നേതാക്കളായ ഹാജിറാസ് മുഹമ്മദ, ആസിഫ് ഇഖ്ബാല്‍, നിവയ്ദ് ദാസ് എന്നിവരാണ് ഇന്ന് മാത്രം ബിജെപിയില്‍ ചേര്‍ന്നവര്‍.
ഇവിഎം അട്ടിമറി ചെറിയ കളിയല്ല! ഇവിഎം അട്ടിമറിയുടെ ഞെട്ടിക്കുന്ന പിന്നാമ്പുറങ്ങൾ! പോസ്റ്റ്
മമതയുടെ വലംകൈയായ മുന്‍ തൃണമൂല്‍ നേതാവ് മുകുള്‍ റോയിയാണ് പാര്‍ട്ടി നേതാക്കളെ ബിജെപിയില്‍ എത്തിക്കാന്‍ ചരട് വലിക്കുന്നത്. കഴിഞ്ഞ ദിവസം മുകുള്‍ റോയിയുടെ മകനും ബിജ്പൂര്‍ എംഎല്‍എയുമായ സുഭ്രാങ്ഷു റോയ്, മറ്റൊരു എംഎല്‍എയായ തുഷാര്‍കാന്തി ഭട്ടാചാര്യ എന്നിവര്‍ ബിജെപിയില്‍ എത്തിയിരുന്നു.
ഇവര്‍ക്കൊപ്പം 52 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേരുകയുണ്ടായി. ഇതോടെ ബിജെപിയില്‍ എത്തുന്ന തൃണമൂല്‍ എംഎല്‍എമാരുടെ എണ്ണം മൂന്നായി. ഇനിയും തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളും എംഎല്‍എമാരും എത്തുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. തൃണമൂലിലെ 40 നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട് എന്ന് നരേന്ദ്ര മോദി തന്നെ നേരത്തെ പരസ്യമായി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ബിജെപിയുടെ അവകാശവാദങ്ങള്‍ തൃണമൂല്‍ നേതൃത്വം തളളിക്കളഞ്ഞു. 50ല്‍ അധികം കൗണ്‍സിലര്‍മാരും രണ്ട് എംഎല്‍എമാരും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത തെറ്റാണെന്നാണ് തൃണമൂല്‍ നിലപാട്. 6 കൗണ്‍സിലര്‍മാരും ഒരു എംഎല്‍എയും മാത്രമാണ് ബിജെപിയില്‍ ചേര്‍ന്നത് എന്നും അവരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് പാര്‍ട്ടിയില്‍ ചേര്‍ത്തതെന്നും തൃണമൂല്‍ ആരോപിക്കുന്നു.