രാഹുൽ ഗാന്ധിയുടെ കീഴിൽ പുതിയ ട്രബിള്‍ ഷൂട്ടര്‍മാരുടെ ടീം! കോൺഗ്രസിൽ പിടിമുറുക്കി ഈ മൂവർ സംഘം!
ദില്ലി: ഒന്നിന് പിറകേ ഒന്ന് എന്ന കണക്കില്‍ ഓരോ സംസ്ഥാനത്തും പ്രശ്‌നങ്ങള്‍ പിന്തുടരുകയാണ് കോണ്‍ഗ്രസിനെ. എന്നാല്‍ ഒരു മാസം നീണ്ട അട്ടിമറി നീക്കങ്ങള്‍ രാജസ്ഥാനില്‍ വിജയകരമായി മറികടക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാരിനെ ഇപ്പോഴും തൊടാന്‍ ബിജെപിക്കായിട്ടില്ല.
കോണ്‍ഗ്രസിന്റെ ഈ വിജയകരമായ കരുനീക്കങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയുടെ മൂന്ന് പുതിയ ക്രൈസിസ് മാനേജര്‍മാരാണ്. ടീം രാഹുലിന്റെ ഭാഗമായിട്ടുളള മൂന്ന് പ്രമുഖ നേതാക്കള്‍. പാര്‍ട്ടിയില്‍ ടീം രാഹുലിന്റെ ശക്തമായ തിരിച്ച് വരവ് കൂടിയാണിത്. വിശദമായി അറിയാം.
പുതിയ മൂവർ സംഘം
കഴിഞ്ഞ ആഴ്ചയാണ് രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് തുടക്കമിട്ട വിമത നീക്കത്തിന് തിരശ്ശീല വീണത്. ഗാന്ധി കുടുംബം ഒന്നാകെ പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങി. ഇവര്‍ക്ക് കരുത്തായത് മൂന്ന് നേതാക്കളാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല, മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ എന്നിവരാണവര്‍.
രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തര്‍
മൂന്ന് പേരും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തര്‍. സോണിയാ പക്ഷത്തുളള ഗെഹ്ലോട്ടിനോട് അടുപ്പമുളള അവിനാശ് പാണ്ഡയെ രാജസ്ഥാന്റെ ചുമതലയില്‍ നിന്ന് മാറ്റി അവിടെ അജയ് മാക്കനെ നിയമിച്ച് കഴിഞ്ഞിട്ടുണ്ട് ഇതിനകം. രാജസ്ഥാനിലെ വിമത നീക്കം ആരംഭിച്ചതിന് മുന്‍പ് ഈ നേതാക്കള്‍ പ്രശ്‌നപരിഹാരത്തിനായി സജീവമായി രംഗത്തുണ്ട്.
രാജസ്ഥാൻ രക്ഷാ പ്രവർത്തനം
ദില്ലിയില്‍ വെച്ച് സച്ചിന്‍ പൈലറ്റും 18 വിമത എംഎല്‍എമാരും പ്രിയങ്ക ഗാന്ധിയേയും അഹമ്മദ് പട്ടേലിനേയും കണ്ടപ്പോള്‍ കെസി വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. സുര്‍ജേവാലയും അജയ് മാക്കനും കഴിഞ്ഞ ഒരു മാസത്തില്‍ നിരവധി തവണ രാജസ്ഥാനിലെത്തി. നിരന്തരം മാധ്യമങ്ങളെ കണ്ടു. സര്‍ക്കാരിന്റെയും മുന്നണിയുടേയും ആത്മവിശ്വാസം ഉയര്‍ത്താന്‍ പ്രവര്‍ത്തിച്ചു.
സമിതിയിലും അംഗങ്ങൾ
കലാപം അവസാനിച്ച് സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും ആദ്യമായി കണ്ട് മുട്ടിയ രാജസ്ഥാന്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തിലും ഈ മൂന്ന് നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു. വിമതരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഹൈക്കമാന്‍ഡ് രൂപീകരിച്ച സമിതിയില്‍ അഹമ്മദ് പട്ടേലിനൊപ്പം കെസി വേണുഗോപാലും അജയ് മാക്കനും അംഗങ്ങളാണ്.
മഹാരാഷ്ട്രയിലേക്ക് വേണുഗോപാൽ
കോണ്‍ഗ്രസിനുളളില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കീഴില്‍ പുതിയ ട്രബിള്‍ ഷൂട്ടര്‍മാരുടെ ടീം ഉരുത്തിരിഞ്ഞ് വരികയാണ് എന്നാണ് ഈ മൂന്ന് നേതാക്കളെ കുറിച്ചും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാജസ്ഥാനില്‍ മാത്രമല്ല മഹാരാഷ്ട്രയിലും മണിപ്പൂരിലും ഈ നേതാക്കളുടെ ഇടപെടലുകളുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും തമ്മില്‍ ശത്രുതയിലായപ്പോള്‍ കോണ്‍ഗ്രസ് അവിടേക്ക് അയച്ചത് വേണുഗോപാലിനെ ആയിരുന്നു.
മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കി
എന്‍സിപിയുടെ അജിത് പവാറുമായി ചേര്‍ന്ന് ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരുണ്ടാക്കി. വിശ്വാസ വോട്ടെടുപ്പിന് ശേഷം ഫട്‌നാവിസ് നാണം കെട്ട് പുറത്ത് പോകുമെന്ന് അന്ന് വേണുഗോപാല്‍ തുറന്നടിച്ചു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിന് പോലും നില്‍ക്കാതെ ഫട്‌നാവിസിന് രാജിവെച്ചിറങ്ങേണ്ടി വന്നു. ഇപ്പോഴും കോണ്‍ഗ്രസ് ഭാഗമായ സഖ്യസര്‍ക്കാര്‍ മഹാരാഷ്ട്ര ഭരിക്കുന്നു.
ഗെഹ്ലോട്ട് ക്യാംപിനെ ഒരുമിച്ച് നിർത്തി
രാജസ്ഥാനില്‍ അജയ് മാക്കനെക്കാളും സുര്‍ജേവാലയെക്കാളും കൂടുതല്‍ പങ്ക് വഹിച്ചത് വേണുഗോപാല്‍ ആണെന്ന് കോണ്‍ഗ്രസിലെ ഒരു നേതാവ് പറയുന്നു. ഒരു മാസം ഇത്രയും എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്തുക എളുപ്പമല്ല. വേണുഗോപാല്‍ ഗെഹ്ലോട്ട് പക്ഷത്തെ നൂറിലധികം വരുന്ന എംഎല്‍എമാരെ നിരന്തരം കാണുകയും അവര്‍ക്ക് സര്‍ക്കാരിനെ കുറിച്ച് ഉറപ്പും വിശ്വാസവും നല്‍കുകയും ചെയ്തു.
മണിപ്പൂരിലെ നീക്കം
അജയ് മാക്കനെയാണ് ഇക്കഴിഞ്ഞ ജൂണില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോള്‍ കോണ്‍ഗ്രസ് മണിപ്പൂരിലേക്ക് അയച്ചത്. മൂന്ന് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്‍പിപിയുടേയും തൃണമൂലിന്റെയും എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചു. ഗൗരവ് ഗൊഗോയിക്കൊപ്പമാണ് മാക്കന്‍ മണിപ്പൂരിലെത്തിയത്.
കയ്യില്‍ നിന്നും വഴുതിപ്പോയി
സ്ഥിതിഗതികള്‍ വിലയിരുത്തി സോണിയാ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കുക എന്നതായിരുന്നു മാക്കന്റെ ദൗത്യം. എന്നാല്‍ അതിന് മുന്‍പേ മണിപ്പൂര്‍ കോണ്‍ഗ്രസ് വിഭജിച്ചിരുന്നു. മാക്കനേയും ഗൊഗോയിയേയും സര്‍ക്കാര്‍ കൊവിഡ് ക്വാറന്റൈനിലുമാക്കി. വീണ്ടും മണിപ്പൂരില്‍ അധികാരത്തില്‍ എത്താനുളള ആ അവസരം കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.
രാഹുലിന്റെ പുതിയ ടീം
നേതാക്കളെ ക്വാറന്റൈനിലാക്കിയ നേരത്ത് ബിജെപി നഷ്ടപ്പെട്ട എന്‍പിപി പിന്തുണ അടക്കം തിരിച്ച് പിടിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പിലും ബിജെപി വിജയിച്ചു. വീണ്ടും ഒരു വിശ്വാസ വോട്ടെടുപ്പിന് ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്ക് വിശ്വസ്തരായ നേതാക്കളെയാണ് ഇപ്പോള്‍ പ്രശ്‌നങ്ങളെ നേരിടാനുളള ട്രബിള്‍ ഷൂട്ടര്‍മാരായി കോണ്‍ഗ്രസ് രംഗത്തിറക്കുന്നത്.
പാര്‍ട്ടിയില്‍ വീണ്ടും കരുത്തർ
നേരത്തെ ഈ ദൗത്യങ്ങള്‍ ചെയ്തിരുന്ന സോണിയാ ഗാന്ധിയുടെ വിശ്വസ്തരായ എകെ ആന്റണിയേയും ഗുലാം നബി ആസാദിനേയും പോലുളളവരെ എവിടെയും കാണാനില്ല. ഈ നേതാക്കളെ അരികിലാക്കി രാഹുല്‍ ഗാന്ധിയുടെ ടീം പാര്‍ട്ടിയില്‍ വീണ്ടും കരുത്തരാവുകയാണ്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ വീണ്ടും തിരികെ ഗെഹ്ലോട്ടിന് സ്വീകരിക്കേണ്ടി വന്നതും രാഹുല്‍ ഗാന്ധിയുടെ സ്വാധീനമുറപ്പിക്കലിന്റെ തെളിവാണ്.