കനലൂതി തരൂരും ക്യാപ്റ്റനും, കോൺഗ്രസിന്റെ അന്തിമ പട്ടികയിൽ മൂന്ന് പേർ, പ്രിയങ്ക ഗാന്ധിയോ?
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കോണ്‍ഗ്രസ് ഇനിയും മുക്തമായിട്ടില്ല. ഇരട്ടി കരുത്തോടെ അധികാരത്തില്‍ തിരിച്ച് എത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷത്തിന്റെ കരുത്തില്‍ അജണ്ടകള്‍ ഓരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
എന്‍ഐഎ ബില്ലും വിവരാവകാശ നിയമന ഭേദഗതിയുമെല്ലാം കൂളായി ബിജെപി സര്‍ക്കാര്‍ പാസ്സാക്കിയെടുക്കുന്നു. ഈ രാജ്യത്തെ പ്രതിപക്ഷമെവിടെ, കോണ്‍ഗ്രസെവിടെ എന്ന ചോദ്യത്തിന് പലപ്പോഴും ഉത്തരമില്ലാത്ത അവസ്ഥ. കോണ്‍ഗ്രസ് ഇപ്പോഴും പുതിയ പാര്‍ട്ടി അധ്യക്ഷനെ പോലും കണ്ടെത്താനാകാതെ നക്ഷത്രമെണ്ണുകയാണ്. ശശി തരൂരും അമരീന്ദര്‍ സിംഗും കൊളുത്തി വിട്ട തീയില്‍ കോണ്‍ഗ്രസിന്റെ ബുദ്ധി തെളിയുമോ എന്നാണിനി അറിയാനുളളത്. മൂന്ന് പേരിലേക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രദ്ധ ഊന്നിയിട്ടുളളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതീക്ഷകൾ രാഹുൽ ഗാന്ധിയിൽ
ബിജെപി മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയെ എതിര്‍ക്കുന്നവര്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് വരെ പ്രതീക്ഷയോടെ നോക്കിയ നേതാവിന്റെ പേരാണ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി-അമിത് ഷാ കൂട്ട് കെട്ടിനെ നേര്‍ക്ക് നേര്‍ എതിരിടാന്‍ കഴിവുളള നേതാവെന്ന ഇമേജ് നേടിയെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിരുന്നു. പപ്പു വിളികളെയെല്ലാം നിഷ്പ്രഭമാക്കി കരുത്തുളള വാക്കുകളില്‍ പുതിയ ഇന്ത്യയെക്കുറിച്ച് സംസാരിച്ച രാഹുലില്‍ പലര്‍ക്കും പ്രതീക്ഷകളേറെയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നവരില്‍ ബിജെപി അല്ലാത്ത എല്ലാ പാര്‍ട്ടിക്കാരും ഉണ്ടായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.
നിരാശയിൽ നേതാക്കളും പ്രവർത്തകരും
എന്നാല്‍ ഒരൊറ്റ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയെന്ന നേതാവും വീണുടഞ്ഞു. തോല്‍വിയുടെ ആഘാതത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് പൊരുതാനുളള കരുത്ത് കാട്ടാതെ രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച കാല്‍ച്ചുവടുകള്‍ ഒന്നൊന്നായി പിറകോട്ട് വലിച്ചു. തകര്‍ന്ന് പോയ പാര്‍ട്ടിയെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ഒരു നേരിയ ശ്രമം പോലും നടത്താതെയുളള രാഹുലിന്റെ ഈ പിന്മാറ്റം കോണ്‍ഗ്രസ് നേതൃത്വത്തേയും പ്രവര്‍ത്തകരേയും നിരാശയുടെ കയത്തിലാഴ്ത്തി. നേതാക്കള്‍ സ്വയരക്ഷ നോക്കി ബിജെപിയിലേക്ക് കളംമാറിത്തുടങ്ങി.
തരൂരും ക്യാപ്റ്റനും നൽകുന്ന സൂചന
അതിനിടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ താഴെപ്പോയി. മധ്യപ്രദേശിലും രാജസ്ഥാനിലും സര്‍ക്കാര്‍ അട്ടിമറി ഭീഷണി നേരിടുന്നു. ദില്ലിയിലും മഹാരാഷ്ട്രയിലും അടക്കം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരുന്നു. കോണ്‍ഗ്രസ് നയിക്കാന്‍ ഒരു നേതാവില്ലാതെ അന്തംവിട്ടിരിക്കുന്നു. ഇനിയെങ്കിലും കണ്ണ് തുറന്ന് യാഥാര്‍ത്ഥ്യങ്ങളെ കാണാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കുന്നില്ല എങ്കില്‍ അന്തിമ ഫലം ഒരുപക്ഷേ ഭീകരമായിരിക്കും. ശശി തരൂര്‍ എംപി അടക്കമുളള ആ സൂചനയാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്.
വേണ്ടത് യുവനേതാവിനെ
കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയില്‍ ആവശ്യം യുവതലമുറയിലെ ചുറുചുറുക്കുളള പുതിയ വീക്ഷണങ്ങളുളള ഒരു നേതാവിനെയാണ്. പ്രിയങ്ക ഗാന്ധിയെ ആണ് തരൂര്‍ അടക്കമുളള നേതാക്കള്‍ മുന്നോട്ട് വെയ്ക്കുന്നത്. 2004 മുതല്‍ രാഹുല്‍ ഗാന്ധിയുടെ ഇമേജ് ബില്‍ഡിംഗിലൂന്നിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെല്ലാം. ഈയടുത്ത് മാത്രമാണ് ഒരു നേതാവെന്ന നിലയില്‍ രാഹുലിനെ സമൂഹം അംഗീകരിച്ച് പോലും തുടങ്ങിയത്. പ്രിയങ്കയുടെ കാര്യം വ്യത്യസ്തമാണ്. പ്രിയങ്കയുടെ സാന്നിധ്യത്തില്‍ പോലും ഒരു മാജിക്കല്‍ കരിസ്മ കാണുന്നുണ്ട് ആളുകള്‍.
ഈ ആഴ്ട തന്നെ തീരുമാനം
പ്രിയങ്കയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് ആവശ്യമുളള ആ നേതാവ് എന്നാണ് തരൂരിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനേയും മുതിര്‍ന്ന നേതാവ് നട്വര്‍ സിംഗിനേയും പോലുളള നേതാക്കള്‍ പറയുന്നത്. രാഷ്ട്രീയത്തില്‍ സജീവമായ പ്രിയങ്ക ഗാന്ധി അതിശക്തമായാണ് ബിജെപിയേയും നരേന്ദ്ര മോദിയേയും തുറന്ന് ചോദ്യം ചെയ്യുന്നത്. സോന്‍ഭദ്രയില്‍ പ്രിയങ്ക നടത്തിയ പ്രതിഷേധം രാജ്യം ആകാംഷയോടെയാണ് കണ്ട് നിന്നത്. ഈ ആഴ്ച തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്തിമ പട്ടികയിൽ മൂന്ന് പേർ
പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് രഹസ്യ വോട്ടെടുപ്പ് നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ കോണ്‍ഗ്രസ് നേതാവ് ആരാകണം എന്ന് സീല്‍ ചെയ്ത കവറില്‍ എഴുതി നല്‍കാനാണ് നേതാക്കള്‍ക്ക് ലഭിച്ച നിര്‍ദേശം. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍ദേശിക്കപ്പെടുന്ന പേര് ആരാണോ ആ വ്യക്തിയാവും പുതിയ അധ്യക്ഷന്‍. മൂന്ന് പേരുകളാണ് അന്തിമ പട്ടികയിലുളളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കൂട്ടത്തില്‍ പ്രിയങ്ക ഗാന്ധി ഉണ്ടോ എന്നത് വ്യക്തമല്ല. ഈ ആഴ്ച അവസാനത്തോടെ കോണ്‍ഗ്രസിലെ ഈ നേതൃപ്രതിസന്ധിക്ക് പരിഹാരമായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.