കർണാടകയിലെ എംഎൽഎമാരുടെ കൂട്ടരാജിക്ക് പിന്നിൽ 3 കാരണങ്ങൾ; ഏഴാംവട്ടം ലക്ഷ്യം കാണാൻ ബിജെപി
ബെംഗളൂരു: കർണാടകയിൽ സർക്കാരിനെ നിലനിർത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ് കോൺഗ്രസും ജെഡിഎസും. പ്രതിസന്ധിക്ക് കാരണം ബിജെപിയുടെ ഓപ്പറേഷൻ താമരയാണെന്നാണ് നേതാക്കൾ ആരോപിക്കുന്നത്, എന്നാൽ രാജി തീരുമാനത്തിന് പിന്നിൽ ബിജെപിയുടെ ഇടപെടലുകളൊന്നും ഇല്ലെന്നാണ് രാജിവെച്ച എംഎൽഎമാർ അവകാശപ്പെടുന്നത്. സഖ്യസർക്കാരിന്റെയും പാർട്ടി നേതാക്കളുടെയും പ്രവർത്തനങ്ങളിലെ അതൃപ്തിയാണ് രാജിക്ക് പിന്നിലെന്ന് എംഎൽഎമാർ ആരോപിക്കുന്നു.
ഇനിയൊരു മടങ്ങിപ്പോക്കില്ല; സ്മൃതി ഇറാനിയുടെ തന്ത്രം കടമെടുത്ത് ദ്വിഗ് വിജയ് സിംഗ്
വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ അവസാന അടവും പ്രയോഗിക്കുകയാണ് കോൺഗ്രസ്. സംസ്ഥാനത്തെ എല്ലാ കോൺഗ്രസ് മന്ത്രിമാരും രാജി സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കർണാടകയിൽ ഭരണം പിടിക്കാൻ ആറോളം തവണയാണ് ബിജെപി ശ്രമം നടത്തിയത്. എന്നാൽ ഇത്തവണ കാര്യമായ ഇടപെടലുകളൊന്നും ഇല്ലാതെ തന്നെ ബിജെപി ഭരണത്തിലെത്തുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചന.
പ്രതിസന്ധി രൂക്ഷം
പാർട്ടിക്കുള്ളിലെ വിഭാഗിയതയും സഖ്യ കക്ഷികൾ തമ്മിലുള്ള വൈരുദ്ധങ്ങളുമാണ് കർണാടകയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ അനാസ്ഥയും എംഎൽഎമാരിൽ നിന്ന് അകലം പാലിക്കുന്ന നിലപാടുമാണ് രാജി തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ജെഡിഎസ് എംഎൽഎമാർ പറയുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജി കോൺഗ്രസ് എംഎൽഎമാരുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ചില നേതാക്കളുടെ അമിത ഇടപെടലുകളും എംഎൽഎമാർ തമ്മിലുള്ള ഭിന്നതയും കൂട്ടരാജിയിൽ കലാശിക്കുകയായിരുന്നു.
കുമാരസ്വാമി അമേരിക്കയിൽ
കർണാടകയിലെ രാജി നാടകം തുടരുമ്പോൾ മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കയിലായിരുന്നു. 2006ൽ കുമാരസ്വാമി അധികാരത്തിലിരുന്നപ്പോഴുണ്ടായിരുന്ന അവസ്ഥയിലല്ല ഇന്ന് പാർട്ടി. കുമാരസ്വാമിയുടെ ജനപിന്തുണ നഷ്ടമായിരിക്കുകയാണെന്ന് എംഎൽഎമാർ ആരോപിക്കുന്നു. പൊതുജനങ്ങൾക്കിടയിലോ പാർട്ടി പ്രവർത്തകർക്കിടയിലോ കുമാരസ്വാമിക്ക് കാര്യമായ പിന്തുണ ഇല്ല, പാർട്ടിയിലെ കുടുബാധിപത്യത്തിലും പ്രവർത്തകർ അസ്വസ്ഥരാണെന്ന് നേതാക്കൾ പറയുന്നു.
ജെഡിഎസ് വിഭജിച്ചു
ജെഡിഎസിനുള്ളിൽ തന്നെ പല ഗ്രൂപ്പുകൾ രൂപപ്പെട്ടതായി രാജിവെച്ച ജെഡിഎസ് എംഎൽഎമാർ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിട്ടും പാർട്ടിയിലെ കുടുംബാധിപത്യത്തിനെതിരെയുള്ള പ്രവർത്തകരുടെ വികാരം മനസിലാക്കാൻ ദേവഗൗഡ കുടുംബം തയാറാകുന്നില്ലെന്ന് മുൻ ജെഡിഎസ് അധ്യക്ഷൻ കൂടിയായ എച്ച് വിശ്വനാഥ് ആരോപിക്കുന്നു. കുമാരസ്വാമി ഒരുപാട് മാറിയിരിക്കുന്നു, ചില സ്തുതിപാടകരാണ് ഇപ്പോൾ അദ്ദേഹത്തിന് ചുറ്റുമുള്ളത്. എംഎൽഎമാരുമായി സംസാരിക്കാനോ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനോ കുമാരസ്വാമി ശ്രമിക്കുന്നില്ലെന്ന് ജെഡിഎസ് എംഎൽഎമാർ ആരോപിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
പരമേശ്വരയോട് എതിർപ്പ്
കർണാടകയിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയോടുള്ള എതിർപ്പാണ് ഒരു വിഭാഗം കോൺഗ്രസ് എംഎൽഎമാരുടെ രാജിയിൽ കലാശിച്ചത്. രാജിവെച്ച ബെംഗളൂരുവിൽ നിന്നുള്ള 4 എംഎൽഎമാർ ജി പരമേശ്വരയാണ് തങ്ങളുടെ രാജിക്ക് പിന്നിലെന്ന് തുറന്നടിച്ചിട്ടുണ്ട്. ബെംഗളൂരു വികസന മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാജി തീരുമാനം പുനപരിശോധിക്കാമെന്ന് മുൻ ആഭ്യന്തരമന്ത്രി കൂടിയായ ബി രാമലിംഗ റെഡ്ഡി അറിയിച്ചിട്ടുണ്ട്. ബെംഗളൂരു വികസന മന്ത്രിയാകേണ്ടത് നഗരത്തിൽ നിന്നുള്ള ഒരു എംഎൽഎ തന്നെയാണ്, ജി പരമേശ്വര പുറത്ത് നിന്നുള്ളയാളാണ്, അദ്ദേഹം തങ്ങളെ വിശ്വാസത്തിൽ എടുക്കുന്നില്ലെന്നും രാമലിംഗ റെഡ്ഡി കുറ്റപ്പെടുത്തി.
സിദ്ധരാമയ്യയോ?
നിലവിലെ പ്രസിസന്ധിക്ക് കാരണം മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആണെന്ന ആക്ഷേപവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. പാളയത്തിലെ കള്ളൻ എന്നാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് കഴിഞ്ഞ ദിവസം സിദ്ധരാമയ്യയെ വിശേഷിപ്പിച്ചത്. സഖ്യ സർക്കാരിനെ നിലനിർത്താൻ സിദ്ധരാമയ്യ ശ്രമം നടത്തുന്നുണ്ടെങ്കിലും ജെഡിഎസുമായുള്ള ബന്ധത്തോട് സിദ്ധരാമയ്യയ്ക്ക് എതിർപ്പാണ്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജി തീരുമാനം പിൻവലിക്കാമെന്ന് ചില എംഎൽഎമാർ ആവശ്യപ്പെട്ടതോടെ പ്രതിസന്ധി സിദ്ധരാമയ്യ മനപ്പൂർവ്വം സൃഷ്ടിച്ചതാണെന്ന് ദേവഗൗഡ ആരോപിച്ചിരുന്നു. സർക്കാർ താഴെ വീണാൽ കുമാരസ്വാമിയും കോൺഗ്രസ് നേതാക്കളുമാകും ബിജെപിയേക്കാൾ പഴി കേൾക്കേണ്ടി വരിക.