ജാതി അധിക്ഷേപത്തിന്റെ പേരില്‍ വനിത ഡോക്ടറുടെ ആത്മഹത്യ: മൂന്ന് സീനിയര്‍ വനിത ഡോക്ടര്‍മാര്‍ അറസ്റ്റിൽ
മുംബൈ: മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സീനിയര്‍ വനിത ഡോക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ഗൈനക്കോളജി പിജി വിദ്യാർത്ഥി ആയിരുന്ന പായല്‍ താദ്വി മെയ് 22 ന് ആയിരുന്നു തൂങ്ങി മരിച്ചത്.
സീനിയര്‍ ഡോക്ടര്‍മാര്‍ ജാതി അധിക്ഷേപം നടത്തിയതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. സീനിയര്‍ ഡോക്ടര്‍മാരായ ഭക്തി മെഹ്റെ, ഹേമ അഹൂജ, അങ്കിത ഖണ്ഡേല്വാല് എന്നിവര്‍ക്കെതിരെ ആയിരുന്നു ആരോപണം. തന്റെ മകളെ ഇവര്‍ മാസങ്ങളായി അധിക്ഷേപിച്ചുവരികയായിരുന്നു എന്ന് പായലിന്റെ അമ്മ അബേദ ആരോപിച്ചിരുന്നു.
പായല്‍ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ആളായതിനെ തുടര്‍ന്ന് സീനയര്‍ ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി റാഗ് ചെയ്യുകയും തുടര്‍ പഠനം അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്ന് ഭര്‍ത്താവ് സല്‍മാനും ആരോപിച്ചിരുന്നു.
പായലിന്റെ ആത്മഹത്യയെ തുടര്‍ന്ന് മൂന്ന് ഡോക്ടര്‍മാരേയും റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും അസോസിയേഷന് വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 28 ന് തന്നെ ഭക്തി മെഹ്റെയേയും ഹേമ അഹൂജയേയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് 29 ന് രാവിലെ ആണ് അങ്കിത ഖണ്ഡേല്വാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് പേരും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.