കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്ന് പേർ മരിച്ചു: ഫലം കാത്ത് ആരോഗ്യ വകുപ്പ്
ചെന്നൈ: തമിഴ്നാട്ടിൽ കൊറോണ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന മൂന്ന് പേർ മരിച്ചു. ഇവരുടെ കൊറോണ പരിശോധനാ ഫലം പുറത്തുവരാൻ കാത്തിരിക്കുകയാണെന്നാണ് തമിഴ്നാട് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. മൂന്ന് രോഗികൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. കൊറോണ വൈറസ് പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് തമിഴ്നാട് ഹെൽത്ത് സെക്രട്ടറി ബീലാ രാജേഷ് പറഞ്ഞു. തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് സംഭവം.

ഫലത്തിനായി കാത്തിരിപ്പ്
പരിശോധനകൾക്കായി തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ലഭിക്കുന്നതോടെ മാത്രമേ കൊറോണയെത്തുടർന്നാണോ മരിച്ചത് എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. ഉടൻ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ പ്രോട്ടോക്കോൾ അനുസരിച്ച് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
മരിച്ചവരിൽ 66കാരനായ രോഗിക്ക് വിട്ടുമാറാത്ത വൃക്കരോഗവും ലിംഫോമയുമാണ് ഉണ്ടായിരുന്നത്. 24കാരനായ യുവാവ് വൈറൽ ന്യൂമോണിയ്ക്ക് ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. രണ്ട് വയസ്സുകാരനാണ് മരിച്ചവരിൽ മൂന്നാമത്തെ വ്യക്തി.

40 പേർക്ക് രോഗം സ്ഥിരീകരിച്ചു
തമിഴ്നാട്ടിൽ ശനിയാഴ്ച വരെ 40 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. വെസ്റ്റ്ഇൻഡീസിൽ നിന്ന് മടങ്ങിയെത്തിയ 42കാരനാണ് തമിഴ്നാട്ടിലെ കുംഭകോണത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തഞ്ചാവൂരിൽ 42 കാരനും ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും മധ്യേഷ്യ വഴിയാണ് തിരിച്ചെത്തിയത്. ഐസോലഷനിലുള്ള രോഗികളുടെ ആരോഗ്യ സ്ഥിതിയിൽ പ്രശ്നങ്ങളില്ലെന്നും തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയഭാസ്കർ ട്വീറ്റിൽ കുറിച്ചു. വെള്ളിയാഴ്ച മാത്രം ഒമ്പത് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ ഒരാൾ കൊറോണ ബാധിച്ചതിന് പുറമേ രണ്ട് പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ
കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി നിയന്ത്രണങ്ങളാണ് തമിഴ്നാട്ടിൽ നടപ്പിലാക്കി വരുന്നത്. സ്കൂളുകൾ അടച്ചിട്ട സർക്കാർ പരീക്ഷകളും മാറ്റിവെച്ചിരുന്നു. ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ വിജയിപ്പിക്കാനാണ് സ്കൂൾ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന് മുഖ്യമന്ത്രി നൽകിയ നിർദേശം. പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള പരീക്ഷ മറ്റൊരു തിയ്യതിയിൽ നടത്തുമെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചിരുന്നു.

രണ്ട് പേർ ആശുപത്രി വിട്ടു
അയർലണ്ടിലെ ഡബ്ലിനിൽ നിന്ന് തമിഴ്നാട്ടിൽ തിരിച്ചെത്തിയ 21 കാരൻ രോഗം പൂർണമായി ഭേദമായതോടെ ആശുപത്രി വിട്ടിരുന്നു. രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്. തുടർന്ന് നടന്ന രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. ഇതോടെയാണ് യുവാവ് ആശുപത്രി വിട്ടത്. എന്നാൽ അടുത്ത 14 ദിവസത്തേക്ക് യുവാവ് ഹോം ക്വാറന്റൈനിൽ ആയിരിക്കും. കൊറോണയ്ക്ക് ചികിത്സയിൽ കഴിഞ്ഞിരുന്ന 45 കാരനാണ് രോഗം ഭേദമായ രണ്ടാമത്തെയാൾ. ഇയാളും രണ്ടാഴ്ച മുൻപ് ആശുപത്രി വിട്ടിരുന്നു.

രാജ്യത്ത് 19 മരണം
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 149 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 873ലെത്തിയിട്ടുണ്ട്. 19 പേർ രോഗം ബാധിച്ചതിനെ തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് മടങ്ങിയെത്തി ചികിത്സയിൽ കഴിഞ്ഞിരുന്ന 68 കാരനാണ് കേരളത്തിൽ ശനിയാഴ്ച മരിച്ചത്. വെള്ളിയാഴ്ച മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കർണാടകത്തിലും ഓരോരുത്തർ വീതം രോഗം ബാധിച്ച് മരിച്ചിരുന്നു.












Click it and Unblock the Notifications