ലീക്കായ വാട്‌സ്ആപ്പ് ചാറ്റുകൾ വെളിപ്പെടുത്തുന്ന മൂന്ന് കാര്യങ്ങൾ, അർണബിനെതിരെ ശശി തരൂർ
ദില്ലി: റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്. അര്‍ണബ് ഗോസ്വാമിയുടെ പേരില്‍ ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ശശി തരൂര്‍ പ്രതികരിച്ചിരിക്കുന്നത്. ലീക്കായ വാട്‌സ്ആപ്പ് സന്ദേശങ്ങളെ സംബന്ധിച്ച് ശക്തമായ അന്വേഷണം ആവശ്യമാണെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. മൂന്ന് അപലപനീയമായ കാര്യങ്ങളാണ് ഈ വാട്സ്ആപ്പ് ചാറ്റുകളിലൂടെ വെളിപ്പെടുത്തപ്പെടുന്ന് എന്നും ശശി തരൂർ ചൂണ്ടിക്കാട്ടുന്നു.
ശശി തരൂരിന്റെ പ്രതികരണം ഇങ്ങനെ: '' ഇപ്പോൾ വിവാദമായിരിക്കുന്ന ലീക്കായ വാട്ട്സപ്പ് ചാറ്റുകൾ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) "രാജ്യസ്നേഹി"യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം "നമ്മൾ വിജയിച്ചു" എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) TRPയുടെ വഞ്ചനാപരമായ കൃത്രിമത്വം.
ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ (ഈ വിഷയത്തിലടങ്ങിയ സങ്കീർണ്ണമായ ചതിയുടെ കഥകൾ കേൾക്കുമ്പോൾ സർക്കാർ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?''
ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്തയും അര്‍ണബ് ഗോസ്വാമിയും തമ്മില്‍ നടത്തിയെന്ന് പറയപ്പെടുന്ന വാട്‌സ്ആപ്പ് ചാറ്റുകളുടെ വിവരങ്ങളാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 500 പേജില്‍ കൂടുതല്‍ ഉളളതാണ് വാട്‌സ്ആപ്പ്. പ്രശാന്ത് ഭൂഷണ്‍ അടക്കമുളള പ്രമുഖര്‍ ഈ ചാറ്റ് പങ്കുവെച്ചിട്ടുണ്ട്. ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പോലീസ് ശേഖരിച്ച തെളിവുകളുടെ ഭാഗമായുളളതാണ് ഈ വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്നാണ് സൂചന.
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ
Recommended Video