പൗരത്വ നിയമം ബംഗാളിൽ നടപ്പിലാക്കുന്നതൊന്ന് കാണട്ടെ.. മമതയ്ക്ക് വൻ കണക്കുകൂട്ടലുകൾ!
കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ പോലെ ബെംഗാളും തെരുവില്‍ സമരത്തിലാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടാണ് കേന്ദ്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് സമരത്തിന് തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നത്.
അധികാരത്തിലേറിയതിന് മുന്‍പും ശേഷവും നിര്‍ണായക ഘട്ടങ്ങളിലെല്ലാം മമത ബാനര്‍ജി തെരുവിലേക്ക് പോരാട്ടവുമായി ഇറങ്ങിയിട്ടുണ്ട്. സിംഗൂര്‍ പ്രക്ഷോഭകാലത്ത് ദേശീയ പാതയിലും വിശ്വസ്തനായ ഐഎഎസ് ഓഫീസര്‍ രാജീവ് കുമാറിനെ സിബിഐ വേട്ടയാടിയപ്പോള്‍ ധര്‍ണ ഇരുന്നും മമത തെരുവിലെ പോരാട്ടങ്ങളോടുളള പ്രിയം വെളിവാക്കിയിട്ടുളളതാണ്. ഇപ്പോള്‍ കേന്ദ്രത്തിനെതിരെ വീണ്ടും തെരുവിലേക്ക് ഇറങ്ങുന്ന മമതയ്ക്ക് വന്‍ ലക്ഷ്യങ്ങളുണ്ട്.

പൗരത്വ നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ല
മുഖ്യമന്ത്രി തന്നെ കേന്ദ്രം പാസ്സാക്കിയ നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞ് സമരത്തിന് ഇറങ്ങിയതോടെ പശ്ചിമ ബംഗാളില്‍ ബിജെപി പ്രതിരോധത്തിലാണ്. മമത സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. തന്റെ സര്‍ക്കാരിനെ പുറത്താക്കുകയാണെങ്കില്‍ അത് ചെയ്യാമെന്നും എന്നാല്‍ ബംഗാളില്‍ പൗരത്വ നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്നുമാണ് മമത മറുപടി നല്‍കിയിരിക്കുന്നത്.

വെറുമൊരു ബിജെപി നേതാവല്ല
'നിങ്ങള്‍ ഈ രാജ്യത്തിന്റെ ആഭ്യന്ത്ര മന്ത്രിയാണ്, അല്ലാതെ വെറുമൊരു ബിജെപി നേതാവല്ല. നിങ്ങളുടെ ജോലി ഈ രാജ്യത്തിന് തീ കൊടുക്കല്‍ അല്ല തീ കത്തുമ്പോള്‍ അത് അണയ്ക്കലാണ്' എന്നാണ് കൊല്‍ക്കത്തയിലെ മഹാറാലിയില്‍ മമത ബാനര്‍ജി അമിത് ഷായോട് പറഞ്ഞത്. പൗരത്വ നിയമം ബംഗാളില്‍ നടപ്പിലാക്കുന്നത് ഒന്ന് കാണട്ടെ എന്ന് അമിത് ഷായെ മമത വെല്ലുവിളിക്കുകയും ചെയ്തു.

രണ്ട് കൂറ്റന്‍ റാലികൾ
വടക്കന്‍ കൊല്‍ക്കത്തയിലും തെക്കന്‍ കൊല്‍ക്കത്തയിലുമായി രണ്ട് കൂറ്റന്‍ റാലികളാണ് ഇതുവരെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും മമത ബാനര്‍ജി സംഘടിപ്പിച്ചിരിട്ടുളളത്. തന്റെ ശവത്തില്‍ ചവിട്ടിക്കൊണ്ട് മാത്രമേ ഈ നിയമങ്ങള്‍ ബംഗാളില്‍ നടപ്പിലാക്കുകയുളളൂ എന്ന് മമത ആവര്‍ത്തിക്കുന്നു. സംസ്ഥാനത്തുടനീളം ഇനിയും ഇത്തരത്തില്‍ പ്രതിഷേധ റാലികള്‍ മമത സംഘടിപ്പിക്കുന്നുണ്ട്.

വീണ് കിട്ടിയ അവസരം
പൗരത്വ നിയമവും എന്‍ആര്‍സിയും മാത്രമല്ല മമത ബാനര്‍ജിയുടെ മനസ്സിലുളളത്. 2021ല്‍ വരാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് കൂടെയാണ്. ബംഗാളില്‍ അധികാരം പിടിക്കാന്‍ അടിത്തട്ടില്‍ ബിജെപി പ്രവര്‍ത്തനം തുടങ്ങിയിട്ട് നാളുകളായി. ഈ അവസരത്തിലാണ് പൗരത്വ നിയമത്തിലൂടെ മമത ബാനര്‍ജിക്ക് സംസ്ഥാനത്ത് കരുത്ത് തെളിയിക്കാനും സ്വാധീനം വര്‍ധിപ്പിക്കാനുമുളള അവസരം വീണ് കിട്ടിയിരിക്കുന്നത്.

ന്യൂനപക്ഷ വോട്ടുകള്‍
പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരെ നിലപാടെടുക്കുന്നതിലൂടെ സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകള്‍ ഒന്നാകെ തൃണമൂലിലേക്ക് ഒഴുകുമെന്ന് മമത ബാനര്‍ജി കണക്ക് കൂട്ടുന്നു. തീര്‍ന്നില്ല, പൗരത്വ നിയമത്തെ എതിര്‍ക്കുന്ന ബംഗാളിലെ യുവജനങ്ങള്‍, അഭ്യസ്ഥ വിദ്യര്‍, പുരോഗമനവാദികള്‍ എന്നിങ്ങനെയുളള വിഭാഗങ്ങളും മമതയുടെ ചേരിയിലേക്ക് തിരിയുമെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

കുതിച്ച് കയറുന്ന ബിജെപി
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 34 സീറ്റുകളാണ് ലഭിച്ചിരുന്നത്. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കിപ്പുറം 2019ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സീറ്റുകളുടെ എണ്ണം 22 ആയി ചുരുങ്ങി. 2014ല്‍ വെറും 2 സീറ്റുകള്‍ മാത്രം നേടിയ ബിജെപിയുടെ സീറ്റ് നേട്ടം 18ലേക്ക് ഉയര്‍ന്നു. ഇടത് കോട്ടയായിരുന്ന ബംഗാളിലെ പരമ്പരാഗത സിപിഎം വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകിയതാണ് കാരണം.

ബിജെപി വിരുദ്ധ വോട്ടുകൾ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് പോയ, ഇടതിനൊപ്പം നിന്നിരുന്ന മധ്യവര്‍ഗ-അഭ്യസ്ഥ വിദ്യരുടെ വോട്ട് തൃണമൂലിലേക്ക് എത്തിക്കുക എന്നതാണ് മമത ലക്ഷ്യമിടുന്നത്. മുന്‍ പ്രതാപകാലത്തെ ഓര്‍മ്മിക്കുക പോലും ചെയ്യാത്ത തരത്തില്‍ നിഴലുകള്‍ മാത്രമായിപ്പോയ കോണ്‍ഗ്രസിനേയും ഇടത് പക്ഷത്തേയും വിട്ട് ബിജെപി വിരുദ്ധരും അവരുടെ വോട്ടുകളും തന്നിലേക്ക് കേന്ദ്രീകരിക്കണം എന്നാണ് മമത ആഗ്രഹിക്കുന്നത്.

തന്നെ വിശ്വാസമുണ്ടോ
മാത്രമല്ല പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും മാത്രം ബംഗാളില്‍ ചര്‍ച്ചയായാല്‍ മതിയെന്നും മമത കരുതുന്നു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന് വന്നിട്ടുളള അഴിമതി ആരോപണങ്ങള്‍ ഇത് വഴി മറച്ച് പിടിക്കേണ്ടതുണ്ട്. രണ്ടാമത്തെ റാലിയില്‍ മമത ജനക്കൂട്ടത്തോട് ചോദിച്ചത് തന്നെ വിശ്വാസമുണ്ടോ എന്നാണ്. ബംഗാളില്‍ ബിജെപിയുടെ റാലി നടത്തിക്കാതിരിക്കാന്‍ മമത ഒരാള്‍ മാത്രമേ ഉളളൂ എന്ന വിശ്വാസം ജനിപ്പിക്കലാണ് അടുത്ത 5 വര്‍ഷം കൂടി ഭരിക്കാനുളള മമത ബാനര്‍ജിയുടെ മൂലധനം.












Click it and Unblock the Notifications