കോൺഗ്രസിന്റെ പിന്തുണക്കത്ത് കിട്ടിയില്ലെന്ന് ഗവർണറുടെ അഭിഭാഷകൻ, മുഖവിലയ്ക്കെടുക്കാതെ കോടതി
ദില്ലി: ഗവര്‍ണര്‍ കൈവിട്ടതോടെ അവസാനത്തെ അത്താണി എന്ന നിലയ്ക്കാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ആ നീക്കമാകട്ടെ പൂര്‍ണവിജയമാകുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. 15 ദിവസം കൊണ്ട് തങ്ങള്‍ക്ക് കുറവുള്ള 8 എംഎല്‍എമാരെ ചാക്കിലാക്കാം എന്ന ബിജെപിയുടെ മോഹത്തിനാണ് സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്. ഇനി ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് മുന്നിലുള്ളത് മണിക്കൂറുകള്‍ മാത്രം.

ബിജെപിയെ പോലെ തന്നെ കോണ്‍ഗ്രസും എംഎല്‍എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട് എന്നിരിക്കെ എന്തിനാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്ന നിര്‍ണായക ചോദ്യം സുപ്രീം കോടതി ഉന്നയിച്ചു. ബിജെപി സമര്‍പ്പിച്ച കത്തില്‍ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എംഎല്‍എമാരുടെ ഒപ്പില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം ജെഡിഎസും കോണ്‍ഗ്രസും മുഴുവന്‍ എംഎല്‍എമാരുടെ പേരും ഒപ്പും നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കിട്ടിയിലെന്നാണ് വാജുഭായ് വാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ കത്തില്‍ പേര് മാത്രമേ ഉള്ളൂവെന്നും തുഷാര്‍ മേത്ത വാദിച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നല്‍കിയ പിന്തുണക്കത്തില്‍ പാര്‍ട്ടി നേതാക്കളുടെ മാത്രം ഒപ്പേ ഉള്ളൂവെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലും വാദിച്ചുവെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications