ഇത് രഹസ്യ അജണ്ട അല്ല, പൗരത്വ ബില്ലിൽ എന്ത് അപകടമാണ് ഉള്ളത്? പിന്തുണച്ച് തുഷാർ വെള്ളാപ്പളളി
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധം അരങ്ങേറുകയാണ്. കേരളത്തിലും യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും അടക്കം കക്ഷി രാഷ്ട്രീയ ഭേദമന്യേ സമരത്തിലാണ്. അതിനിടെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പളളി.
പൗരത്വ ഭേദഗതി ബില്ലിനെതിരെ നാട്ടിലെ സാധാരണക്കാരെ ഇളക്കിവിടുന്ന പ്രതിപക്ഷ പാർട്ടികൾ ആടിനെ പട്ടിയാക്കിയും, പട്ടിയെ പേപ്പട്ടിയും ആക്കി ചിത്രീകരിക്കുവാൻ ശ്രമിക്കുകയാണ് എന്നാണ് തുഷാറിന്റെ ആരോപണം.. തുഷാർ വെള്ളാപ്പളളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
എന്ത് അപകടമാണ് ഉള്ളത്?
'' ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടി ആക്കുന്നതിനും തുല്യമാണ് പൗരത്വ ബില്ലിനെ എതിർക്കുന്നത്. പൗരത്വ ബില്ലിൽ എന്ത് അപകടമാണ് ഉള്ളത്? സാധാരണക്കാരായ ചില ആളുകൾ ഏറെ തെറ്റിദ്ധരിച്ചിരിക്കുന്നു. അല്ലെങ്കിൽ അവരെ ചില രാഷ്ടീയക്കാർ തെറ്റിദ്ധരിപ്പിക്കുന്നു. എതിർക്കുന്നവരാവട്ടെ കേവലം രാഷ്ടീയ താൽപര്യങ്ങൾ മാത്രം മുന്നിൽ കണ്ടുമാണ്. വസ്തുതകൾ നാം മനസ്സിലാക്കണം.1955 ലെ പൗരത്വ ഭേദഗതി വരുത്തുന്നതാണ് പുതിയ ബിൽ.
കൊടിയ പീഢനങ്ങൾ ഏറ്റുവാങ്ങുന്നു
ഇന്ത്യയെ മാതൃരാജ്യമായി കണ്ടിരുന്ന ലക്ഷക്കണക്കിന് ആളുകൾ ഇന്ത്യാ വിഭജനത്തെ തുടർന്ന് പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും,അഫ്ഗാനിസ്ഥാനിലും കഴിഞ്ഞു വരുന്നു. മത രാഷ്ട്രമായ അവിടെ കഴിയുന്ന, അവിടത്തെ ന്യൂനപക്ഷമായതും എന്നാൽ അവിഭക്ത ഇന്ത്യക്കാരുമായിരുന്ന ക്രിസ്ത്യൻ, ഹിന്ദു, സിഖ്, പാഴ്സി, ജൈന മത വിഭാഗങ്ങൾ അവിടെ കൊടിയ പീഢനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നു. ലക്ഷക്കണക്കിന് ആളുകളെ കൂട്ടക്കൊല നടത്തിയിരിക്കുന്നു. അവശേഷിക്കുന്നവർ ഇന്നും കൊടിയ പീഢനങ്ങൾ ഏറ്റുവാങ്ങുന്നു.
എന്ത് അപാകതയാണ് ഉള്ളത്
അതിൽപ്പെടുന്ന കുറെ ആളുകൾ പ്രാണരക്ഷാർത്ഥം പല കാലങ്ങളിലായി ഇന്ത്യയിലേക്ക് എത്തപ്പെടുകയുണ്ടായി. 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിൽ എത്തപ്പെട്ടവരും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചവരും, സംസ്ഥാന സർക്കാരിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും ശുപാർയോടെ ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ ബിൽ. ഇതിൽ എന്ത് അപാകതയാണ് ഉള്ളത്. അല്ലാത്തപക്ഷം 1946 ലെ വിദേശ നിയമം, 1920 ലെ പാസ്പോർട്ട് എൻട്രി നിയമം എന്നിവ അനുസരിച്ച് ഇവരെ അനധികൃത കുടിയേറ്റക്കാരായി കണ്ടു കൊണ്ട് ശിക്ഷ നൽകേണ്ടി വരും.
തീവ്രവാദികളുടെ തോക്കിന് മുന്നിലേക്ക്
ഒപ്പം തന്നെ ഇവരെ വന്ന സ്ഥലത്തേക്ക് തിരിച്ച് അയച്ച് ഐ.എസ്സ് തീവ്രവാദികളുടെ തോക്കിന് മുന്നിൽ എറിഞ്ഞു കൊടുക്കേണ്ടി വരും. പൗരത്വ ബില്ലിനെ എതിർക്കുന്ന രാഷ്ടീയക്കാർ ഇതാണോ ആഗ്രഹിക്കുന്നത്?. പിന്നെ പൗരത്വം നൽകുന്ന വിഭാഗങ്ങളുടെ പട്ടികയിൽ മുസ്ലീം എന്ന പേരുകാണുന്നില്ല എന്നു പറഞ്ഞു കൊണ്ട് ഇന്ത്യയിലെ സാധാരണക്കാരായ മുസ്ലീം സഹോദരരെ ഇളക്കിവിടുന്നത് വ്യക്തമായ വർഗ്ഗീയ അജണ്ട വെച്ചു കൊണ്ടാണ്. പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും, അഫ്ഗാനിസ്ഥാനിലെയും ന്യൂനപക്ഷമാണ് ദുരിതം അനുഭവിച്ച് ഇന്ത്യയിലേക്ക് വന്നത്.
മുസ്ലിം സഹോദരർ സുരക്ഷിതരാണ്
അവിടത്തെ മുസ്ലിം സഹോദരൻ സുരക്ഷിതരാണ്. പ്രാണരക്ഷാർത്ഥം പലായനം ചെയ്യുന്നവരാണ് അഭയാർത്ഥികൾ. അവർക്കാണ് ഇന്ത്യ സംരക്ഷണം നൽകുന്നതും. ഈ സത്യം ഇന്ത്യയിലെ മുഴുവൻ ആളുകളും വരും ദിവസങ്ങളിൽ മനസിലാക്കും. ഇന്ത്യയിൽ താമസിക്കുന്ന നിലവിലെ പൗരൻമാരായ ഒരു മുസ്ലിം സഹോദരനും ആശങ്കപ്പെടേണ്ടതില്ല. അവർ ഇന്ത്യയുടെ അഭിവാജ്യമാണ്. നിരവധി ദേശ സ്നേഹികളായ ഇസ്ലാമിക സഹോദരൻമാരുടെ ത്യാഗങ്ങളെ അഭിമാനത്തോടെ കാണുകയും ലോകത്തിന് മാതൃകയുമാണ് ഇന്ത്യയിലെ മുസ്ലിം സഹോദരൻമാർ.
ഇത് രഹസ്യ അജണ്ട അല്ല
അതു കൊണ്ട് തന്നെ ആര് ശ്രമിച്ചാലും കൂടുതൽ കാലം അവരെ തെറ്റിദ്ധരിപ്പിച്ച് NDA സർക്കാറിന് എതിരാക്കുവാൻ കഴിയില്ല. കേന്ദ്ര സർക്കാറാവട്ടെ NDA യുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിയിൽ നടപ്പിലാക്കേണ്ട വിഷയങ്ങളിൽ പൗരത്വ ഭേദഗതി ബിൽ ഉൾപ്പെടുത്തിയിരുന്നു. അതിനുള്ള അംഗീകാരമായിരുന്നു NDA യ്ക്കുള്ള പാർലിമെൻറിലെ ഭൂരിപക്ഷം. അല്ലാതെ എതിരാളികൾ പ്രചരിപ്പിക്കും പോലെ ഇത് രഹസ്യ അജണ്ട അല്ല. 2015 ലും 2016 ലും കേന്ദ്ര സർക്കാർ പ്രത്യേക വിജ്ഞാപനത്തിലൂടെ മേൽപറഞ്ഞ അഭയാർത്ഥികളെ ശിക്ഷാ നടപടിയിൽ നിന്നും ഒഴിവാക്കി രാജ്യത്തു തങ്ങാൻ അനുവദിച്ചു.
Recommended Video
സാധാരണക്കാരെ ഇളക്കിവിടുന്നു
അതോടൊപ്പം ഭരണഘടനയുടെ ആറാം ഷെഡൂളിൽ വരുന്ന ആസാം, മേഘാലയ, മിസോറാം, ത്രിപുര എന്നിവടങ്ങളിലെയും പ്രത്യേക പെർമിറ്റുള്ള അരുണാചൽ, മിസോറാം, നാഗാലന്റ്റ് പ്രദേശങ്ങളിലെ ഗോത്രവർഗ്ഗ മേഖലകളെയും ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വസ്തുതകൾ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ ശ്രീ.നരേന്ദ്ര മോഡിജിയോടും, ശ്രീ.അമിത് ഷാ ജിയോടുമുള്ള രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ നാട്ടിലെ സാധാരണക്കാരെ ഇളക്കിവിടുന്ന പ്രതിപക്ഷ പാർട്ടികൾ ആടിനെ പട്ടിയാക്കിയും, പട്ടിയെ പേപ്പട്ടിയും ആക്കി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നതിന് തുല്യവുമാണ്''.