തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയുടെ പുതിയ തന്ത്രം! എടപ്പാടിയെ ഒതുക്കുന്നു
ചെന്നൈ: ഏറെ നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. കേരളവും തമിഴ്‌നാടും അടക്കം പിടി തരാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലുറപ്പിക്കുക എന്ന വലിയ ലക്ഷ്യം രാജ്യം ഭരിക്കുന്ന സംഘപരിവാറിനുണ്ട്. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എടപ്പാടി പളനിസ്വാമിയുടെ എഐഎഡിഎംകെയുമായുള്ള ബന്ധം ഉലഞ്ഞത് ബിജെപിക്ക് സംസ്ഥാനത്ത് പുതിയ വെല്ലുവിളിയായിരിക്കുകയാണ്.
പളനിസ്വാമിയുമായി ബന്ധമുള്ള കമ്പനികളില്‍ ആദായ നികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തിയതോടെയാണ് ബിജെപി എഐഎഡിഎംകെയെ കൈവിടുന്നുവെന്നത് വ്യക്തമാകുന്നത്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇങ്ങനെയൊരു കൈവിട്ട കളിക്ക് ബിജെപി മുതിരുന്നത് ഒന്നും കാണാതെയല്ല. ഇത് ചെറിയ കളിയുമല്ല.
ഗോ ബാക്ക് അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തമിഴ്‌നാട്ടിലേക്ക് വന്ന് തിരിച്ച് പോയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് നടുവിലാണ്. തൂത്തുക്കുടി വെടിവെയ്പ്പും കാവേരി വിഷയവും പൊതുവേ സംസ്ഥാനത്തുള്ള ബിജെപി വിരുദ്ധ വികാരത്തിന് ആഴം കൂട്ടി. ഗോബാക്ക് അമിത് ഷാ വിളികളില്‍ മുങ്ങിയാണ് ബിജെപിയുടെ ചാണക്യന്‍ മടങ്ങിപ്പോയത്. പിന്നാലെ രാജ്യത്ത് ഏറ്റവും അധികം അഴിമതി നടക്കുന്ന സംസ്ഥാനം തമിഴ്‌നാടാണ് എന്ന് ആക്ഷേപം ഉന്നയിക്കുകയും ചെയ്തു.
കളം മാറ്റിക്കളിക്കുന്നു
ജയലളിതയുടെ മരണശേഷം സംസ്ഥാനത്ത് ഉടലെടുത്ത ഭരണ പ്രതിസന്ധിയില്‍ കേന്ദ്രത്തിന്റെ ഇടപെടലുണ്ടായിരുന്നു. എഐഎഡിഎംകെ രണ്ടായി പിളര്‍ന്നതിലും പിന്നീട് ഒ പനീര്‍ശെല്‍വം പളനിസ്വാമിയുമായി രമ്യതയില്‍ എത്തിയതിന് പിന്നിലും ദില്ലിയില്‍ നിന്നും ഉത്തരവുകളുണ്ടായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ പളനിസ്വാമി സര്‍ക്കാരിനെതിരായ വികാരം ശക്തമാണ് എന്ന തിരിച്ചറിവിലാണ് കളം മാറ്റിക്കളിക്കാന്‍ ബിജെപി ഇപ്പോള്‍ ഒരുങ്ങുന്നത്.
ഒതുക്കാൻ റെയ്ഡ്
അത്തരമൊരു തന്ത്രപരമായ മാറ്റത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ റെയ്ഡ് എന്നാണ് വിലയിരുത്തപ്പെടുന്നത്. റോഡ് കരാര്‍ കമ്പനിയായ എസ്പികെ ഗ്രൂപ്പിന്റെ ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 174 കോടി രൂപയും 105 കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സഖ്യമുണ്ടാക്കേണ്ടത് ആവശ്യം
മുട്ടവിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റെയ്ഡ് നടന്ന ക്രിസ്റ്റി ഫ്രെഡ് ഗ്രാമും മുഖ്യമന്ത്രിയുമായി ബന്ധമുള്ള സ്ഥാപനമാണ്. ഈ രണ്ട് റെയ്ഡുകളും ലക്ഷ്യമിടുന്നത് എടപ്പാടി പളനിസ്വാമിയെ ആണെന്നത് വ്യക്തം. ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുമെന്ന സാഹചര്യത്തില്‍ അതിന് മുന്‍പ് തമിഴ്‌നാട്ടില്‍ ഒരു സഖ്യമുണ്ടാക്കേണ്ട ആവശ്യം ബിജെപിക്കുണ്ട്.
ഓപിഎസിന് രണ്ടാം വരവ്
എന്നാല്‍ എടപ്പാടി പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെയെ മുന്നില്‍ നിര്‍ത്തി കളിക്കാന്‍ ബിജെപിക്ക് ഒട്ടും തന്നെ ആത്മവിശ്വാസം പോര. എടപ്പാടിയേക്കാള്‍ കേന്ദ്രത്തിന് താല്‍പര്യം മുന്‍മുഖ്യമന്ത്രി ഓ പനീര്‍ശെല്‍വത്തിലാണ്. എടപ്പാടി്‌ക്കെതിരെ കേന്ദ്രം മുന്നിട്ടിറങ്ങി നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ഓപിഎസിനെ ഉയര്‍ത്തിക്കൊണ്ടുവരികയെന്നതും എഐഎഡിഎംകെയ്ക്ക് പുതിയ നേതൃത്വമുണ്ടാക്കുക എന്നതുമാണെന്നുമാണ് സൂചന.
പാർട്ടിയിൽ കൊഴിഞ്ഞ് പോക്ക്
എടപ്പാടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എഐഎഡിഎംകെയില്‍ നിന്നും അംഗങ്ങളുടെ വന്‍ കൊഴിഞ്ഞ് പോക്കാണ് രേഖപ്പെടുത്തുന്നത്. 60 ലക്ഷം പേര്‍ കൊഴിഞ്ഞു പോയിരിക്കുന്നുവെന്നാണ് കണക്കുകള്‍. ശശികല പക്ഷക്കാരായ ടിടിവി ദിനകര വിഭാഗത്തിനൊപ്പമാണ് ഈ കൊഴിഞ്ഞ് പോയവരെന്നാണ് എടപ്പാടിയുടെ കണക്ക് കൂട്ടല്‍. അതിനിടെയാണ് കേന്ദ്രത്തിന്റെ റെയ്ഡും ഓപിഎസിന്റെ തിരിച്ച് വരവിനുള്ള ശ്രമങ്ങളും എടപ്പാടിക്ക് വന്‍ തിരിച്ചടിയാകുന്നത്.
രജനീകാന്തിനേയും നോട്ടം
എന്നാല്‍ എഐഎഡിഎംകെയെ പൂര്‍ണമായും കൈവിട്ട് മറ്റ് ചെറുകക്ഷികളെ കൂട്ട് പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും സൂചനകളുണ്ട്. പ്രധാനമായും രജനികാന്തിന്റെ പാര്‍ട്ടിയിലേക്കാണ് ബിജെപിയുടെ ഉന്നം. ആര്‍എസ്എസിനും എച്ച് രാജ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ക്കും എടപ്പാടിയേക്കാള്‍ താല്‍പര്യവും രജനീകാന്തിനെയാണ്. തമിഴ്‌നാട്ടില്‍ ബിജെപി ആരെ തെരഞ്ഞെടുക്കുന്നു എന്നതിന് അനുസരിച്ചിരിക്കും സംസ്ഥാനത്തെ അവരുടെ രാഷ്ട്രീയ ഭാവി എന്നതുറപ്പാണ്