നിർഭയ കേസിലെ വധശിക്ഷ: സ്റ്റേക്കെതിരെ തിഹാർ ജയിൽ അധികൃതർ ദില്ലി ഹൈക്കോടതിയിൽ
ദില്ലി: ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷയ്ക്കെതിരെ തിഹാർ ജയിൽ അധികൃതർ ദില്ലി ഹൈക്കോടതിയിൽ. മരണവാറണ്ട് സ്റ്റേ ചെയ്ത നടപടിക്കെതിരായ ഹർജി ദില്ലി ഹൈക്കോടതി ശനിയാഴ്ച വാദം കേട്ടിരുന്നു. ദില്ലി കോടതിയാണ് കേസിലെ നാല് പ്രതികളുടെ വധശിക്ഷ തടഞ്ഞുവെച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് നിയമസഹായം ലഭിക്കുന്നതിൽ വിവേചനം കാണിക്കാനാവില്ലെന്നാണ് വധശിക്ഷ നീട്ടിക്കൊണ്ട് കോടതി വെള്ളിയാഴ്ച ചൂണ്ടിക്കാണിച്ചത്.
ഉള്‍ക്കൊള്ളാവുന്നതിലും അധികം ദൈര്‍ഘ്യമേറിയത്.... ബജറ്റിനെ കുറിച്ച് മന്‍മോഹന്റെ പ്രതികരണം ഇങ്ങനെ
മരണവാറണ്ട് സ്റ്റേ ചെയ്യണെമെന്ന പ്രതികളുടെ ആവശ്യമാണ് ദില്ലി കോടതി അംഗീകരിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മറ്റൊരു ഉത്തരവ് വരുന്നത് വരെ മരണ വാറണ്ട് മാറ്റിവെച്ചിട്ടുള്ളത്. തിഹാർ ജയിൽ അധികൃതരുടേയും പ്രതികളുടെ അഭിഭാഷകന്റെയും വാദം കേട്ട ശേഷം അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് ഹർജിയിൽ ഉത്തരവിട്ടത്.
2012ലെ ദില്ലി കുട്ടബലാത്സംഗ കേസിലെ പ്രതികളായ മുകേഷ് കുമാർ, പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരുടെ വധശിക്ഷയാണ് കോടതി ശനിയാഴ്ച നടപ്പിലാക്കാനിരുന്നത്. വിനയ് കുമാർ ശർമ സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി ശനിയാഴ്ച തള്ളിക്കളഞ്ഞിരുന്നു. കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന വാദമുയർത്തിയ പവൻ ഗുപ്തയുടെ ഹർജിയും സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ജനുവരി 17ന് രാഷ്ട്രപതി ദയാഹർജി തള്ളിയതോടെ എല്ലാ നിയമസാധ്യതകളും മുകേഷ് സിംഗിന് അവസാനിച്ചിരുന്നു. 29നാണ് കോടതി ഹർജി തള്ളിക്കളഞ്ഞത്. വിനയ് ശർമയും അക്ഷയ് സിംഗും സമർപ്പിച്ച തിരുത്തൽ ഹർജിയും കോടതി തള്ളിയിരുന്നു.
കേസിലെ പ്രതിയായ പവൻ ഗുപ്തക്ക് സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി സമർപ്പിക്കാനുള്ള അവസരമുണ്ട്. ഗുപ്തയുടെ ദയാഹർജി നേരത്തെ രാഷ്ട്രപതി തള്ളിക്കളഞ്ഞിരുന്നു. ഹർജി തള്ളിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനുള്ള അവസരവും അവശേഷിക്കുന്നുണ്ട്. ആറ് പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ വിചാരണ കാലയളവിൽ തന്നെ തീഹാർ ജയിലിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുട്ടിക്കുറ്റവാളിയായ അഞ്ചാമനെ രണ്ട് വർഷത്തെ തടവിന് ശേഷം മോചിപ്പിച്ചിരുന്നു.