കമല്‍നാഥ് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സ്പീക്കറുടെ അവസാന തന്ത്രം; വിപ്പും അയോഗ്യതയും പ്രയോഗിക്കും
ഭോപ്പാല്‍: പാര്‍ട്ടിവിട്ട ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ അറിയിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചതോടെ മധ്യപ്രദേശില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. നിയസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ പ്രമേയം കൊണ്ടുവരാനാണ് ബിജെപി നേതൃത്വം നീക്കം നടത്തുന്നത്.
22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ സംസ്ഥാനത്ത് കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും ഈ മാസം 16 ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നും ബിജെപി ചീഫ് വിപ്പ് നരോത്തം മിശ്ര വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സര്‍ക്കാറിനെ നിലനിര്‍ത്താന്‍ കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ വലിയ പരിശ്രമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
ഏതുവിധേനയും
ബെഗംളൂരുവിലെ റിസോര്‍ട്ടില്‍ കഴിയുന്ന 22 വിമത എംഎല്‍എമാരുമായി ഏതുവിധേനയും ബന്ധപ്പെടാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. എംഎല്‍എമാരെ കാണാനായി വ്യാഴാഴ്ച റിസോര്‍ട്ടിലെത്തി മധ്യപ്രദേശിലെ മന്ത്രിമാര്‍ക്ക് കര്‍ണാടക പോലീസിന്‍റെ മര്‍ദ്ദനം നേരിടേണ്ടി വന്നിരുന്നു. 6 മന്ത്രിമാര്‍ ഉള്‍പ്പടേയുള്ളവരെ അനുനയിപ്പിക്കാനെത്തിയ മന്ത്രിമാരായ ജിതു പട്വാരി, ലഗന്‍ സിങ് എന്നിവരെ പോലീസ് മര്‍ദ്ദിക്കുകയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ആരോപണം
തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യപ്പെട്ട് രാജി പ്രഖ്യാപിച്ച എംഎല്‍മാര്‍ കഴിഞ്ഞ ദിവസം കര്‍ണാടക പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം, രാജിവെച്ച് വിമത എംഎല്‍എമാര്‍ പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും അവരെ ബിജെപി റിസോര്‍ട്ടില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എംഎല്‍എമാരെ ബിജെപി പുറത്തുവിട്ടില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
രാജി നേരിട്ട്
എംഎല്‍എമാരോട് വെള്ളിയാഴ്ച നേരിട്ട് ഹാജരായി രാജിക്കത്ത് കൈമാറാന്‍ സ്പീക്കര്‍ എന്‍പി പ്രജാപതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ട് ഹാജരാവാന്‍ എംഎല്‍എമാര്‍ തയ്യാറായില്ലെങ്കില്‍ രാജി അംഗീകരിക്കാതെ, കമല്‍നാഥ് സര്‍ക്കാറിന് രക്ഷപ്പെടാനുള്ള സാധ്യത നല്‍ക്കുകയാണ് സ്പീക്കറുടെ തന്ത്രം. സ്വന്തം ഇഷ്ടപ്രകാരമാണോ, അതോ സമ്മര്‍ദത്തിന് വഴങ്ങിയാണോ രാജി പ്രഖ്യാപിച്ചതെന്ന് നേരിട്ട് ഹാജരാവുമ്പോള്‍ അറിയിക്കണമെന്നും സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.
ബിജെപിയുടെ തടവിലാണ്
കോണ്‍ഗ്രസ് അംഗമാണ് പ്രജാപതി. എംഎല്‍എമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങും ആവശ്യപ്പെട്ടിട്ടുണ്ട്. ആറു മന്ത്രിമാര്‍ ഉള്‍പ്പടെ 22 എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എംഎല്‍എമാര്‍ ബിജെപിയുടെ തടവിലാണ്. ഭരണകക്ഷി എംഎല്‍എമാരുടെ രാജിക്കത്ത് ബിജെപി നേതാവ് ഭൂപേന്ദ്ര സിങ് സ്പീക്കര്‍ക്ക് നല്‍കിയത് അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
രാജി അംഗീകരിക്കാതിരിക്കാം
നേരിട്ട് ഹാജരായില്ലെങ്കില്‍ സ്പീക്കര്‍ക്ക് വേണമെങ്കില്‍ വിമത എംഎല്‍എമാരുടെ രാജി അംഗീകരിക്കാതിരിക്കാം. ഈ അവസരത്തില്‍ സഭയില്‍ ഇവര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കും. അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി നല്‍കിയ വിപ്പ് ലംഘിച്ച് ബിജെപിക്ക് അനുകൂലമായി നിന്നാല്‍ കുറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കുമെന്ന മുന്നറിയിപ്പ് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്.
തങ്ങള്‍ക്കൊപ്പം
സംസാരിക്കാനുള്ള അവസരം ലഭിച്ചാല്‍ 22 ല്‍ പത്തുപേരും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. ബിജെപി മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ വിമതരില്‍ ഒരാളെയാണ് മന്ത്രിയാക്കാന്‍ ഉദ്ദേശിക്കുന്നത്. ശേഷിക്കുന്നവര്‍ക്ക് കേന്ദ്രത്തിലും സംസ്ഥാനത്തിലും ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികള്‍ നല്‍കാമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി. ഇത് മുന്‍നിര്‍ത്തിയാണ് സര്‍ക്കാറിനെ മറിച്ചിട്ട് എംഎല്‍എ, മന്ത്രിസ്ഥാനങ്ങള്‍ അനാവശ്യമായി നശിപ്പിക്കണമോയെന്ന് കമല്‍നാഥ് ചോദിക്കുന്നത്.
വാർത്ത വരുന്നതു വരെ ഞാൻ ഇതറിഞ്ഞില്ലെന്ന് വിനയന്‍: വൈരാഗ്യം തീർക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കരുത്
രാജസ്ഥാന്‍ മുതല്‍ രാജ്യസഭ വരെ; കെസി എന്ന ട്രബിള്‍ ഷൂട്ടറെ കളത്തിലിറക്കിയതിന് പിന്നില്‍ ലക്ഷ്യം പലത്