ഇന്ത്യക്ക് വേണ്ടി പക്ഷം പിടിക്കേണ്ട സമയമാണിത്... കത്തിക്കയറി സോണിയ, പിന്നാലെ പ്രിയങ്കയും
Recommended Video
ദില്ലി: ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ ഭാരത് ബച്ചാവോ റാലിയുമായി കോണ്‍ഗ്രസ്. റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രസംഗം ശ്രദ്ധേയമായിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി പക്ഷം പിടിച്ച് പോരാടേണ്ട സമയം വന്നുവെന്ന് സോണിയ പറഞ്ഞു. എതൊരു സമൂഹത്തിനും രാജ്യത്തിനും വ്യക്തിക്കും ഒരുപക്ഷം പിടിക്കാന്‍ ജീവിതത്തില്‍ ഒരു സമയമുണ്ടാകും. ഇന്ത്യയെ സംബന്ധിച്ച് ആ സമയം ഇപ്പോഴാണെന്നും സോണിയ പറഞ്ഞു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയും സര്‍ക്കാരിനെ കടന്നാക്രമിച്ചു. ആറ് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് പ്രിയങ്ക പറഞ്ഞു. മോദി എന്ന് പറഞ്ഞാല്‍ തന്നെ തൊഴിലില്ലായ്മയാണെന്ന് പ്രിയങ്ക പരിഹസിച്ചു. നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് മുമ്പ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കിയിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തെ ജനങ്ങളെ തൊഴിലില്ലായ്മ ബാധിച്ചിരിക്കുകയാണ്. പല ഫാക്ടറികളും പൂട്ടുകയാണെന്നും പ്രിയങ്ക പറഞ്ഞു. ഇതിനെല്ലാം കാരണം മോദി സര്‍ക്കാരാണെന്നും അവര്‍ പറഞ്ഞു.
ഉന്നാവോ പെണ്‍കുട്ടിയുടെ വീട്ടില്‍ ഞാന്‍ പോയപ്പോഴുണ്ടായ അവസ്ഥ ഭീകരമായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ഞാന്‍ കണ്ടപ്പോള്‍ രക്തത്തില്‍ കുളിച്ച എന്റെ പിതാവ് രാജീവ് ഗാന്ധിയുടെ മൃതദേഹമാണ് എനിക്ക് ഓര്മ വന്നതെന്നും പ്രിയങ്ക പറഞ്ഞു. ആ കര്‍ഷകന്റെ മകളുടെ രക്തം ഈ രാജ്യത്ത് പുരണ്ടിരിക്കുകയാണ്. അത് എന്റെ പിതാവിനെ പോലെ തന്നെയാണെന്നും പ്രിയങ്ക പറഞ്ഞു. നമ്മള് ശബ്ദിക്കാതിരുന്നാല്‍, ഭരണഘടന തകര്‍ക്കപ്പെടും. രാജ്യത്ത് വിഭജനമുണ്ടാവുമെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിയും രൂക്ഷമായ വിമര്‍ശനമാണ് റാലിയില്‍ ഉന്നയിച്ചത്. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ താന്‍ മാപ്പുപറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തന്റെ പേര് രാഹുല്‍ ഗാന്ധിയെന്നാണ്. അല്ലാതെ രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. ഞാന്‍ സത്യത്തിനൊപ്പമാണ് നില്‍ക്കുന്നത്. മാപ്പുപറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അവര്‍ തകര്‍ത്തു. ഇന്ന് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നാല് ശതമാനാണ്. അത് നിലവിലുള്ള ജിഡിപി നിരക്ക് കണ്ടെത്തുന്ന രീതി ബിജെപി മാറ്റിയത് കൊണ്ടാണ്. മുമ്പുള്ള സംവിധാനമായിരുന്നെങ്കില്‍ അത് വെറും 2.5 ശതമാനമായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
കോൺഗ്രസിന് സുവർണാവസരം, ലക്ഷങ്ങളെ അണിനിരത്തി മഹാപ്രക്ഷോഭം! വെല്ലുവിളി പ്രിയങ്ക ഗാന്ധിക്ക്