നവംബര്‍ 27ലെ ആ കാളരാത്രി! ഹൈദരാബാദിൽ ആ രാത്രി 26കാരിയായ ദിശയ്ക്ക് സംഭവിച്ചതെന്ത്?
ഹൈദരാബാദ്: 2012 ഡിസംബര്‍ 16നാണ് രാജ്യതലസ്ഥാനത്ത്, ഓടുന്ന ബസ്സില്‍ നിര്‍ഭയ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. പിന്നീട് കത്വയിലെ 8 വയസ്സുകാരിയും ഉന്നാവോ പെണ്‍കുട്ടിയുമടക്കം പേരില്ലാത്ത അനേകം പെണ്‍കുട്ടികള്‍. ആ നിരയിലേക്കാണ് ഹൈദരാബാദിലെ 26കാരിയും ചേരുന്നത്. മനുഷ്യ മനസാക്ഷിയെ വിറങ്ങലിപ്പിക്കുന്ന ക്രൂരതയ്ക്കാണ് ദിശ ആ രാത്രി ഇരയായത്.
'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സംവിധായകൻ!
പ്രതികളായ നാല് പേരെയും പോലീസ് വെടിവെച്ച് കൊന്നു കഴിഞ്ഞു. പോലീസിന്റെ വിധി നടപ്പാക്കല്‍ ശരിയോ തെറ്റോ എന്നുളള ചൂടുപിടിച്ച ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുന്നു. യുവതിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്ന പ്രതികള്‍ കടുത്ത ശിക്ഷ തന്നെ അര്‍ഹിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. അതി വിദഗ്ധമായാണ് പ്രതികള്‍ ബലാത്സംഗവും കൊലപാതകവും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. നവംബര്‍ 27ാം തിയ്യതി രാത്രി എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് നോക്കാം:
ലോറി ഡ്രൈവറും മൂന്ന് പേരും
ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരാണ് 26കാരിയായ വെറ്റിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍. ലോറിയില്‍ ഇഷ്ടികയുമായി ആരിഫും ശിവയുമാണ് സ്ഥലത്തേക്ക് ആദ്യമെത്തിയത്. എന്നാല്‍ സാധനം ഇറക്കാന്‍ വൈകിയതിനാല്‍ ഇരുവരും ടോള്‍ പ്ലാസയ്ക്ക് സമീപം കാത്ത് നിന്നു.
ക്ലിനിക്കിലേക്ക് യുവതിയെത്തി
ഇവരുടെ സുഹൃത്തുക്കളായ മറ്റ് പ്രതികളും താമസിയാതെ ഒപ്പം ചേര്‍ന്നു. വൈകിട്ട് 5.30തോടെ പ്രതികള്‍ മദ്യപിക്കാന്‍ ആരംഭിച്ചു. ടോള്‍ പ്ലാസയ്ക്കും സര്‍വ്വീസ് റോഡിനും ചേര്‍ന്നുളളത് തീര്‍ത്തും വിജനമായ പ്രദേശമാണ്. ഇവിടെയാണ് ലോറി ഡ്രൈവര്‍മാര്‍ പതിവായി വാഹനം നിര്‍ത്തിയിടുന്നതും മദ്യപിക്കുന്നതുമെല്ലാം. 6 മണിയോടെ വെറ്റിനറി ഡോക്ടറായ യുവതി സ്‌കൂട്ടറുമായി ടോള്‍ പ്ലാസയ്ക്ക് സമീപത്തുളള ക്ലിനിക്കിലേക്ക് എത്തി.
ബലാത്സംഗം ചെയ്യാൻ പദ്ധതി
വാഹനം പ്രതികളുടെ ലോറിക്ക് സമീപം നിര്‍ത്തിയിട്ട് യുവതി ക്ലിനിക്കിലേക്ക് കയറിപ്പോയി. ഷാദ്‌നഗറിലെ വീട്ടില്‍ നിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് യുവതി ക്ലിനിക്കില്‍ കയറിയത്. യുവതിയെ കണ്ട പ്രതികള്‍ ബലാത്സംഗത്തിന് ആസൂത്രണം നടത്തി. പ്രതികളിലൊരാളായ നവീന്‍ യുവതിയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കി.
ടയർ പഞ്ചറാക്കി
രാത്രി 9 മണിക്കാണ് യുവതി ക്ലിനിക്കില്‍ നിന്ന് തിരിച്ചിറങ്ങുന്നത്. ഇതിന് മുന്‍പേ പ്രതികള്‍ അവരുടെ ലോറി ടോള്‍ പ്ലാസയുളള തൊണ്ടപ്പിളളി ജംഗ്ഷനില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലേക്ക് മാറ്റിയിട്ടിരുന്നു. സ്‌കൂട്ടറിന്റെ ടറില്‍ ഒന്ന് പഞ്ചറായതായി കണ്ട് എന്ത് ചെയ്യുമെന്നറിയാതെ നിന്ന യുവതിയുടെ സമീപത്തേക്ക് പ്രതികളില്‍ ഒരാളായ ശിവ സഹായ വാഗ്ദാനവുമായി സമീപിച്ചു.
ഭയമാകുന്നുവെന്ന് സഹോദരിയോട്
അതിനിടെ 9.15ഓടെ യുവതി സഹോദരിയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ലോറികളും അപരിചിതരായ ചില ആളുകളും ഉണ്ടെന്നും തനിക്ക് ഭയമാകുന്നുവെന്നും യുവതി സഹോദരിയോട് പറഞ്ഞു. അപരിചിതരുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്നും ടോള്‍ ഗേറ്റില്‍ പോയിരിക്കാനും യുവതിയോട് സഹോദരി നിര്‍ദേശിച്ചു. അതിനിടെ സ്‌കൂട്ടര്‍ നന്നാക്കാനെന്ന പേരില്‍ ശിവ വാഹനവുമായി പോയി.
മദ്യം കുടിപ്പിച്ച് ക്രൂര പീഡനം
9.30തോടെ ശിവ സ്‌കൂട്ടറുമായി തിരിച്ച് വന്നു. പഞ്ചറൊട്ടിക്കുന്ന കടകളെല്ലാം അടച്ചതായി യുവതിയോട് കളളം പറഞ്ഞു. അതിനിടെ പ്രതികള്‍ നാല് പേരും ചേര്‍ന്ന് യുവതിയെ ബലമായി പിടിച്ച് കൊണ്ടുപോയി വിജനമായ വളപ്പിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തു. യുവതിയുടെ വായില്‍ പ്രതികള്‍ മദ്യം ഒഴിച്ച് കൊടുക്കുകയും ചെയ്തു. ബോധം മറഞ്ഞ യുവതിയെ പ്രതികളോരോരുത്തരും ഊഴം വെച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്.
കൊല്ലാൻ തീരുമാനം
ഇടയ്ക്ക് ബോധം വീണപ്പോള്‍ യുവതി അലറിക്കരഞ്ഞു. ഇതോടെയാണ് പ്രതികള്‍ യുവതിയെ കൊല്ലാന്‍ തീരുമാനിച്ചത്. 10.20തോട് കൂടി വായും മൂക്കും പൊത്തിപ്പിടിച്ച് ആരിഫാണ് യുവതിയെ കൊലപ്പെടുത്തിയത്. 9.45ന് പ്രതികള്‍ യുവതിയുടെ മൊബൈല്‍ ഫോണും പവര്‍ ബാങ്കും അടക്കം കൈക്കലാക്കി ഫോണ്‍ ഓഫ് ചെയ്തിരുന്നു. യുവതിയുടെ സഹോദരി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
പെട്രോൾ വാങ്ങാൻ ശ്രമം
യുവതിയുടെ മൃതദേഹം പ്രതികള്‍ ലോറിയില്‍ സൂക്ഷിച്ചു. 10.28ഓടെ പ്രതികള്‍ സ്ഥലത്ത് നിന്ന് കടന്നു. ആരിഫും നവീനും യുവതിയുടെ സ്‌കൂട്ടര്‍ ഉപേക്ഷിക്കാനായി പോയി. നമ്പര്‍ പ്ലേറ്റ് മാറ്റിയ ശേഷം കൊതൂര്‍ ഗ്രാമത്തിലാണ് സ്‌കൂട്ടര്‍ ഉപേക്ഷിച്ചത്. 45 മിനുറ്റോളം യാത്ര ചെയ്ത് പ്രതികള്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ജീവനക്കാര്‍ കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല.
പെട്രോളൊഴിച്ച് കത്തിച്ചു
പ്രതികള്‍ കൊതൂരിലെ മറ്റൊരു പെട്രോള്‍ പമ്പിലെത്തി കുപ്പിയില്‍ പെട്രോളുമായി സംഭവ സ്ഥലത്തേക്ക് തിരിച്ചെത്തി. ചന്തന്‍ പളളിയിലെ കലുങ്കിന് താഴെ വെച്ച് യുവതിയുടെ ശരീരം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു. തുടര്‍ന്ന് പുലര്‍ച്ചയോടെ പ്രതികള്‍ സ്ഥലം വിട്ടു. ആദ്യം നാല് പേരും അരാംഗഡിലാണെത്തിയത്. തുടര്‍ന്ന് ആരിഫ് മറ്റ് മൂന്ന് പേരെയും അവരവരുടെ വീടുകളിലെത്തിച്ച ശഷം നാരായണ്‍ പേട്ടിലെ സ്വന്തം വീട്ടിലേക്ക് പോയി.
യുുവതിയെ തിരഞ്ഞ് വീട്ടുകാർ
അതിനിടെ യുവതിയുടെ ബന്ധുക്കള്‍ രാത്രി മുഴുവന്‍ അവള്‍ക്ക് വേണ്ടിയുളള തിരച്ചിലില്‍ ആയിരുന്നു. ഫോണില്‍ ബന്ധപ്പെട്ട് കിട്ടാതിരുന്നതോടെ സഹോദരി രാത്രി പത്ത് മണിക്ക് ടോള്‍ ബൂത്തിലെത്തിയിരുന്നു. എന്നാല്‍ യുവതിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതോടെ സഹോദരി വിവരം ബന്ധുക്കളെ അറിയിച്ചു. ആര്‍ജിഐഎ പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ അല്ലെന്ന് പറഞ്ഞ് മടക്കി അയച്ചു.
മൃതദേഹം കണ്ടത് പുലർച്ചെ
പുലര്‍ച്ചയോടെ മാത്രമാണ് പോലീസ് യുവതിക്ക് വേണ്ടിയുളള തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 7.30ന് വഴിയാത്രക്കാരാണ് ഹൈദരാബാദ്-ബെംഗളൂരു ദേശീയ പാതയിലെ കലുങ്കിനിടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 70 ശതമാനത്തോളം ശരീരവും കത്തിക്കരിഞ്ഞിരുന്നു. യുവതി ധരിച്ചിരുന്ന ഗണപതിയുടെ ലോക്കറ്റാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ ബന്ധുക്കളെ സഹായിച്ചത്.
പമ്പ് ജീവനക്കാരന്റെ മൊഴി
യുവതി തലേദിവസം ഫോണില്‍ തന്നോട് പറഞ്ഞ വിവരങ്ങള്‍ സഹോദരി പോലീസിന് മൊഴി നല്‍കി. ടോള്‍ പ്ലാസയിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് ലോറിക്കാരെ കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. തുടര്‍ന്ന് ട്രക്ക് ഉടമ ശ്രീനിവാസ് റെഡ്ഡിയെ ചോദ്യം ചെയ്തപ്പോള്‍ ആരിഫിനെ കുറിച്ച് വിവരം ലഭിച്ചു. പ്രതികളിലൊരാള്‍ പെട്രോള്‍ വാങ്ങാനെത്തിയതായി പമ്പ് ജീവനക്കാരനും മൊഴി നല്‍കി.
Recommended Video
വെടി വെച്ച് കൊന്ന് പോലീസ്
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചുറപ്പാക്കിയ ശേഷം പ്രതികളെ പോലീസ് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തു. പ്രതികളെ തൂക്കിക്കൊല്ലണം എന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് പോലീസ് 4 പേരെയും വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനാൽ വെടിവെച്ച് കൊല്ലേണ്ടി വന്നു എന്നാണ് തെലങ്കാന പോലീസ് വിശദീകരിക്കുന്നത്. യുവതിയെ കൊലപ്പെടുത്തിയ അതേ സ്ഥലത്ത്, അതേ സമയത്ത് തന്നെയാണ് പ്രതികളും കൊല്ലപ്പെട്ടിരിക്കുന്നത്.