നരേന്ദ്ര മോദിക്ക് മുന്നിൽ രാഹുൽ ശിശു.. എതിരാളികളില്ലാത്ത നേതാവ് മോദിയെന്ന് സർവ്വേ.. 2019ലും ബിജെപി
Recommended Video
ദില്ലി: പപ്പുമോനെന്നും അമൂല്‍ ബേബിയെന്നും വിളിച്ച് എതിരാളികള്‍ പരിഹസിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ വളര്‍ച്ച കോണ്‍ഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷ പദവിയിലെത്തി നില്‍ക്കുന്നു. ബിജെപിയുടെ അനിഷേധ്യ നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്ക് ഒത്ത എതിരാളിയായി രാഹുല്‍ വളര്‍ന്നിരിക്കുന്നുവെന്നാണ് സമീപകാല പ്രസംഗങ്ങളും ഇടപെടലുകളും സൂചിപ്പിക്കുന്നത്. എന്നാൽ മോദിക്ക് മുന്നിൽ രാഹുൽ ഇപ്പോഴും ശിശുവാണെന്നാണ് ടൈംസ് സർവ്വേ കണ്ടെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയേല്‍ക്കുന്ന ദിവസം തന്നെ മോദിയെ രാജ്യത്തെ ഏറ്റവും ശക്തനായ നേതാവായി പ്രഖ്യാപിച്ചിരിക്കുന്നു ടൈംസ് ഓഫ് ഇന്ത്യ. മോദിക്ക് രാജ്യത്ത് എതിരാളികളേ ഇല്ലത്രേ.
മാധവിക്കുട്ടിയുടെ മതംമാറ്റം ലൗജിഹാദ്.. ശാരീരികമായി ഉപയോഗിച്ച് കരിമ്പിൻ ചണ്ടിയാക്കിയെന്ന് ആരോപണം!
ടൈംസ് ഗ്രൂപ്പ് സർവ്വേ
ബിജെപി അധികാരത്തിലേറിയ ശേഷം ദേശീയ മാധ്യമങ്ങളില്‍ മിക്കതും ഭരണകൂടത്തോട് വലിയ വിധേയത്വം കാണിക്കുന്നുണ്ട്. ടൈംസ് ഗ്രൂപ്പിന് കീഴിലുള്ള മാധ്യമങ്ങള്‍ സര്‍ക്കാരിനും ബിജെപിക്കും അനുകൂലമായി വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ ശ്രദ്ധാലുക്കളാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവിയേല്‍ക്കുന്ന ദിവസത്തെ ഈ സര്‍വ്വേ ഫല പ്രഖ്യാപനം അതുകൊണ്ട് തന്നെ യാദൃശ്ചികമെന്ന് കരുതാനുമാവില്ല.
ജനപ്രിയൻ മോദി
ടൈംസ് ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ നരേന്ദ്ര മോദിയാണ് രാജ്യത്ത് ഇന്നുള്ള ഏറ്റവും ജനപ്രിയനായ നേതാവ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ടൈംസ് ഗ്രൂപ്പിന് കീഴിലുള്ള ഒന്‍പത് ഭാഷകളിലെ വിവിധ മാധ്യമവിഭാഗങ്ങളാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തിയത്. അഞ്ച് ലക്ഷത്തോളം പേര്‍ പങ്കെടുത്ത സര്‍വ്വേയില്‍ 79 ശതമാനം പേരും മോദിക്കൊപ്പമാണ് എന്നാണ് റിപ്പോര്‍ട്ട്.
2019ലും ബിജെപി തന്നെ
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ് എങ്കില്‍ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യും എന്നാണ് ഈ 79 ശതമാനം പേരും അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നിന്നത് വെറും ഇരുപത് ശതമാനം പേര്‍ മാത്രമാണ്. നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കിയതുമൊന്നും മോദിയുടെ ജനപ്രീതിയെ ബാധിച്ചിട്ടില്ല എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍.
79 ശതമാനവും ബിജെപിക്കൊപ്പം
2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരണം എന്ന് രാജ്യത്തെ 79 ശതമാനം പേരും ആഗ്രഹിക്കുന്നുവെന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു. ബിജെപിക്ക് പകരം നില്‍ക്കാന്‍ സാധിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്സിനെ 73 ശതമാനം പേരും കാണുന്നില്ല. രാഹുല്‍ അദ്ധ്യക്ഷനായാലും ഇക്കാര്യത്തില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല ഇവര്‍.
രാഹുലിനോട് അതൃപ്തി
രാഹുല്‍ ഗാന്ധി എന്ന നേതാവിനോട് സര്‍വ്വേയില്‍ പങ്കെടുത്ത 58 ശതമാനം പേരും അതൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ കുടുംബവാഴ്ചയെക്കുറിച്ചും ടൈംസ് വിവരശേഖരണം നടത്തിയിരിക്കുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ഒരാള്‍ നേതാവായാല്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞിരിക്കുന്നത് 37 ശതമാനം പേരാണ്.
ഗാന്ധി കുടുംബ വാഴ്ച
അതേസമയം 38 ശതമാനം പേര്‍ എതിരഭിപ്രായക്കാരാണ്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ നേതൃസ്ഥാനത്തേക്ക് വന്നാല്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യില്ലെന്ന് 38 ശതമാനം പറയുന്നു. രാഹുല്‍ വോട്ടര്‍മാരുമായി പുതിയ ബന്ധം സ്ഥാപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 55 ശതമാനം പേര്‍ ഇല്ലെന്നും 34 ശതമാനം പേര്‍ ഉണ്ടെന്നും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു.
മോദിയില്ലാത്ത ബിജെപി
നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം മാത്രം ഉയര്‍ത്തിക്കാണിക്കുന്നതാണ് ടൈംസിന്റെ സര്‍വ്വേയെന്ന് വ്യക്തം. കാരണം നരേന്ദ്ര മോദിയല്ല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവര്‍ 31 ശതമാനം പേരാണ്. മോദിയില്ലെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നവര്‍ 48 ശതമാനമുണ്ട്. ഈ കണക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും കാണാം.
ബിജെപിക്ക് ആത്മവിശ്വാസം
ഡിസംബര്‍ 12 മുതല്‍ 15 വരെയുള്ള 72 മണിക്കൂറാണ് ടൈംസ് ഓണ്‍ലൈന്‍ സര്‍വ്വേ നടത്തിയത്. മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു സര്‍വ്വേ. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ദിവസങ്ങള്‍ക്കുള്ളില്‍ പുറത്ത് വരാനിരിക്കുകയാണ്. എക്‌സിറ്റ് പോളുകളെല്ലാം ബിജെപിക്ക് ഒപ്പമാണ്. മാത്രമല്ല, ലോകസഭാ തെരഞ്ഞെടുപ്പും അടുത്തെത്തുന്നു. ഈ സാഹചര്യത്തില്‍ പുറത്ത് വന്നിരിക്കുന്ന സര്‍വ്വേഫലം ബിജെപിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ്.
2014ലെ മോദി ഇഫക്ട്
2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചത് രാജ്യത്തെങ്ങും ആഞ്ഞടിച്ച മോദി ഇഫക്ട് ആയിരുന്നു. പിന്നീട് നോട്ട് നിരോധനവും ജിഎസ്ടിയും ബീഫ് കൊലപാതകങ്ങളുമെല്ലാം മോദിയുടെ ജനപ്രീതി വല്ലാതെ ഇടിച്ച് താഴ്ത്തിയിരുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ അടക്കം നേടിയ തെരഞ്ഞെടുപ്പ് വിജയം ബിജെപിക്ക് ആശ്വാസമായി. മാത്രമല്ല ഗുജറാത്തും ഹിമാചല്‍ പ്രദേശും ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.
രാഹുലിന്റെ മുന്നിലെ വെല്ലുവിളി
പപ്പുമോന്‍ ഇമേജില്‍ നിന്നും മാറി പക്വതയാര്‍ന്ന രാഷ്ട്രീയ നേതാവിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ പരിവര്‍ത്തനം കോണ്‍ഗ്രസ്സിന് വലിയ പ്രതീക്ഷയേകുന്നതാണ്. എന്നാല്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എക്‌സിറ്റ് പോളുകള്‍ രാഹുല്‍ എഫക്ട് ഇല്ലെന്നാണ് കാണിക്കുന്നത്. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത് പോലെ സംഭവിച്ചാല്‍ രാഹുലിനത് വലിയ നാണക്കേടാവും. അങ്ങനെ വന്നാല്‍ 2019ല്‍ മോദിയേയും ബിജെപിയേയും നേരിടാന്‍ രാഹുലിനും കോണ്‍ഗ്രസ്സിനും പുതിയ തന്ത്രങ്ങളിറക്കേണ്ടി വരും.