'മടുത്തു'; ഇന്ത്യക്കാരിൽ ജോലി അന്വേഷിക്കാനുള്ള താത്പര്യം കുറയുന്നുവെന്ന് കണക്കുകൾ
ദില്ലി; ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമായതോടെ ജോലി അന്വേഷിച്ച് പോകുന്നവരുടെ എണ്ണത്തിലും വലിയ ഇടിവെന്ന് റിപ്പോർട്ട്. ഉചിതമായ തൊഴിൽ കണ്ടെത്താനാകാതെ നിരാശരായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ, പ്രത്യേകിച്ച് സ്ത്രീകൾ തൊഴിലന്വേഷിക്കുന്നത് പൂർണമായും അവസാനിപ്പിക്കുകയാണെന്നാണ് മുംബൈയിലെ സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നണ് ഇന്ത്യ. യുവാക്കളിലാണ് രാജ്യം പ്രതീക്ഷ പുലർത്തുന്നത്. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ അപകടകരമായ സൂചനയാണ് നൽകുന്നത്. 2017 നും 2022 നും ഇടയിൽ മൊത്തത്തിലുള്ള തൊഴിൽ പങ്കാളിത്ത നിരക്ക് 46% ൽ നിന്ന് 40% ആയി കുറഞ്ഞു. സ്ത്രീകൾക്കിടയിൽ ഇത് രൂക്ഷമാണ്. ഏകദേശം 21 ദശലക്ഷത്തോളം പേർ തൊഴിൽ മേഖലയിൽ നിന്ന് അപ്രത്യക്ഷരായെന്ന് കണക്കുകൾ കാണിക്കുന്നു. യോഗ്യരായ ജനസംഖ്യയുടെ 9% മാത്രമേ ജോലി ചെയ്യുകയോ ജോലി അന്വേഷിക്കുകയോ ചെയ്യുന്നുള്ളൂവെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
900 ദശലക്ഷത്തിലധികം യുവാക്കൾക്ക് ജോലി ആവശ്യമില്ലെന്നാണ് സി എം ഇ ഐ കണക്കുകൾ വ്യക്തമാക്കുന്നത്. ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും 15 നും 64 നും ഇടയിൽ പ്രായമുള്ളവരായതിനാൽ കൂലിപ്പണിക്ക് അപ്പുറത്തുള്ള ഏത് ജോലിക്കും കടുത്ത മത്സരമാണ് നേരിടുന്നത്. നരേന്ദ്ര മോദി സർക്കാർ തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോഴും ജനസംഖ്യാപരമായ പ്രശ്നങ്ങൾ പരിഹിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020 ലെ റിപ്പോർട്ട് അനുസരിച്ച് യുവാക്കൾക്കൊപ്പം മുന്നേറാൻ 2030 ഓടെ ഇന്ത്യ കുറഞ്ഞത് 90 ദശലക്ഷം പുതിയ കാർഷികേതര തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. അതിന് 8% മുതൽ 8.5% വരെ വാർഷിക ജി ഡി പി വളർച്ച ആവശ്യമാണ്.
തൊഴിൽ അന്വേഷകരുടെ എണ്ണം കുറയുന്നതിൽ വ്യത്യസ്ത കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. തൊഴിലില്ലായ്മ നേരിടുന്നത് പലപ്പോഴും വിദ്യാർത്ഥികളോ വീട്ടുജോലിക്കാരോ ആണ്. അവരിൽ പലരും വാടക വരുമാനം, പ്രായമായ വീട്ടുകാരുടെ പെൻഷൻ അല്ലെങ്കിൽ സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്നിവകൊണ്ടാണ് ജീവിക്കുന്നത്. സാങ്കേതിക വിദ്യ ദ്രുതഗതിയിൽ വളരുന്ന ഈ കാലത്ത് പ്രത്യേകം വൈദഗ്ദ്യത്തിന്റെ അഭാവം യുവാക്കളെ പിന്നോട്ടടിക്കുന്നുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുരക്ഷയോ ഉത്തരവാദിത്തങ്ങളുമായോ ഇക്കാര്യങ്ങൾ ബന്ധപ്പെട്ട് കിടിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications