തൃണമൂൽ കൗൺസിലറെ വസ്ത്രമുരിഞ്ഞ് ക്രൂരമായി മർദ്ദിച്ച് ജനക്കൂട്ടം; ബംഗാളിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ
പശ്ചിമ ബംഗാളിലെ നോർത്ത് ഡംഡം മുനിസിപ്പാലിറ്റിയിലെ തൃണമൂൽ കോൺഗ്രസ് കൗൺസിലർക്ക് നേരെ ജനക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണം. 22-ാം വാർഡ് കൗൺസിലറായ ശങ്കർ ദാസിനെയാണ് ഒരു സംഘം ആളുകൾ വീട് കയറി ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചത്. കൗൺസിലറെ പരസ്യമായി വിചാരണ ചെയ്യുകയും വസ്ത്രങ്ങൾ ഉരിഞ്ഞ് ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റ ശങ്കർ ദാസിനെ നിംത പോലീസ് എത്തിയാണ് രക്ഷപെടുത്തിയത്, നിലവിൽ അദ്ദേഹം ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രദേശത്ത് ഭൂമി കയ്യേറ്റത്തിലും ഭീഷണിപ്പെടുത്തലിലും കൗൺസിലർക്ക് പങ്കുണ്ടെന്ന് ചില പ്രാദേശിക നിവാസികൾ ആരോപിക്കുന്നു.
മുനിസിപ്പാലിറ്റി ചെയർമാൻ ബിധാൻ ബിശ്വാസിന്റെ ഉടമസ്ഥതയിലുള്ള 'അൽപന ഫിഷറി' എന്ന സ്ഥാപനത്തിൽ നിന്ന് വൻതോതിൽ സർക്കാർ ദുരിതാശ്വാസ സാമഗ്രികൾ കണ്ടെടുത്തതിനെ തുടർന്നാണ് പ്രദേശത്ത് വലിയ തോതിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ജനങ്ങൾക്ക് വിതരണം ചെയ്യേണ്ടിയിരുന്ന ടാർപോളിൻ ഷീറ്റുകൾ, കമ്പിളികൾ, സാരികൾ എന്നിവ ഇവിടെ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. ചെയർമാൻ ബിശ്വാസിന്റെ ആവശ്യപ്രകാരം മുനിസിപ്പൽ ഉദ്യോഗസ്ഥർ ഈ സാധനങ്ങൾ ഓഫീസിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ ഇത് കാണുന്നത്. ഇതോടെ പ്രകോപിതരായ ജനക്കൂട്ടം മുനിസിപ്പൽ നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകൾക്ക് നേരെ തിരിയുകയായിരുന്നു.
സംഭവത്തിൽ ശങ്കർ ദാസിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൗരഭ് പൊദ്ദാർ, ഗൗരംഗ ദാസ് എന്നിവരെ നിംത പോലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ ബാരക്പൂർ കോടതിയിൽ ഹാജരാക്കി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അമ്പതോളം വരുന്ന ആളുകൾ തങ്ങളുടെ വീട് തകർക്കുകയും ഭർത്താവിനെ വലിച്ചിഴച്ച് പുറത്തിറക്കി വസ്ത്രങ്ങൾ ഉരിഞ്ഞ് മർദ്ദിക്കുകയുമായിരുന്നു എന്ന് ശങ്കർ ദാസിന്റെ ഭാര്യ പോലീസിനോട് പറഞ്ഞു. തടയാൻ ശ്രമിച്ച കുടുംബാംഗങ്ങൾക്കും മർദ്ദനമേറ്റിട്ടുണ്ട്. ഭരണം മാറിയതിന് പിന്നാലെ അഭിഷേക് ബാനർജി, കല്യാൺ ബാനർജിയുൾപ്പടെ നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റത്.

ഈ ആക്രമണം ബിജെപി ആസൂത്രണം ചെയ്ത കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മുൻ എംഎൽഎ ചന്ദ്രിമ ഭട്ടാചാര്യ നൽകിയ ദുരിതാശ്വാസ സാമഗ്രികൾ മുനിസിപ്പാലിറ്റി ഓഫീസിൽ സ്ഥലമില്ലാത്തതിനാലാണ് ചെയർമാന്റെ ഓഫീസിൽ സൂക്ഷിച്ചതെന്നാണ് ടിഎംസി നേതാക്കളുടെ വിശദീകരണം. ജീവന് ഭയമുണ്ടെന്നും തങ്ങൾക്ക് പോലീസ് സംരക്ഷണം വേണമെന്നും മറ്റ് കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ബിജെപി, പൂഴ്ത്തിവെപ്പിനെതിരെ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവികമായ രോഷം മാത്രമാണിതെന്നും, തങ്ങളുടെ പ്രവർത്തകർ രംഗം ശാന്തമാക്കാനാണ് ശ്രമിച്ചതെന്നും അവകാശപ്പെട്ടു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ പ്രദേശത്ത് പോലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications