രാജി വെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിക്കണം; അപ്പോള്‍ ജനം മറുപടി പറയും, ഗവര്‍ണ്ണര്‍ക്കെതിരെ തൃണമൂല്‍
കൊല്‍ക്കത്ത: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മില്‍ വലിയ ഏറ്റുമുട്ടലാണ് നടക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മോശം പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ബംഗാളില്‍ നടക്കുന്നതെന്നാണ് കേന്ദ്രം കുറ്റപ്പെടുത്തുന്നത്. നീരീക്ഷണത്തിലാക്കിയവരുടെ എണ്ണത്തിലെ കുറവും കാര്യക്ഷമായ പരിശോധനയുടെ അഭാവവും ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാറിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
ബംഗാളിൽ ഇതുവരെ 140 പേര് കോവിഡ് മൂലം മരിച്ചുവെങ്കിലുും. ഇതിൽ 72 പേർ ഫ്ലൂവിന് സമാനമായ രോഗം ബാധിച്ചാണ് മരിച്ചതെന്നാണ് മമത ബാനര്‍ജി സര്‍ക്കാറിന്റെ വാദം. കണക്കുകളിലെ വ്യത്യാസം മൂലം സംസ്ഥാന ഗവര്ണണ്ണറും സര്‍ക്കാരും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതി വിശേഷണത്തിനും ബംഗാള്‍ സാക്ഷ്യം വഹിച്ചിരിക്കുകയാണ്.
കണക്കുകള്‍ പുറത്ത് വിടണം
സംസ്ഥാനത്തെ കോവിഡ് ബാധ സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ മമത സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കര്‍ നേരത്തെ ട്വിറ്റിറിലൂടെ ആവശ്യപ്പെട്ടിരുന്നു. വൈറസ് ബാധയുടെ കണക്കുകള്‍ മറച്ചു വെക്കാനുള്ള തന്ത്രങ്ങള്‍ മമത ബാനര്‍ജി ഉപേക്ഷിക്കണമെന്നും അത് സുതാര്യമായി ജനങ്ങളുമായി പങ്കുവെയ്ക്കണമെന്നുമായിരുന്നു മമതയെ ടാഗ് ചെയ്തുകൊണ്ട് ഗവര്‍ണ്ണര്‍ ട്വിറ്ററില്‍ കുറിച്ചത്.
വിമര്‍ശനം
ഇതോടെ ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. ജഗദീപ് ധൻഖർ ഗവർണർ സ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എംഎൽഎയായ സമീർ ചക്രവർത്തി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
ബിജെപിയുടെ താൽപ്പര്യങ്ങൾക്കായി
'ബിജെപിയുടെ താൽപ്പര്യങ്ങൾക്കായി ഗവർണർ തന്റെ ഓഫീസ് ദുരുപയോഗം ചെയ്യുകയാണ്. ജഗദീപ് ധൻഖർ സ്ഥാനമൊഴിയുകയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ മമത ബാനർജിക്കെതിരെ ബിജെപി ടിക്കറ്റിൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കട്ടെ. അപ്പോള്‍ ആളുകൾ അദ്ദേഹത്തിന് ഉചിതമായ മറുപടി നൽകും.'- സമീര്‍ ചക്രവര്‍ത്തി പറഞ്ഞു.
രാഷ്ട്രീയം കളിക്കുകയാണ്
ബിജെപിയുടെ ബംഗാൾ നേതാക്കൾ "മൃതദേഹങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയം" കളിക്കുകയാണ്. ഒരു വശത്ത്, ലോക്ക്ഡൗ ൺ കർശനമായി നടപ്പാക്കണമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു, മറുവശത്ത്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ സംസ്ഥാനത്തോട് എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാനും അതിര്‍ത്തികളിലൂടെയുള്ള യാത്ര ആരംഭിക്കാനും നിര്‍ദ്ദേശിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
വിലകുറച്ച് കാണുന്നു
കേന്ദ്രം ബംഗാളിലെ ജനങ്ങൾക്കെത്തി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നായിരുന്നു സംസ്ഥാന വനംവകുപ്പ് മന്ത്രി രജിബ് ബാനര്ജിയിയുടെ വിമര്‍ശനം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കോവിഡ് സ്ഥിതി മോശമാണ്. എന്നാൽ കേന്ദ്രം ബംഗാളിനെ മാത്രം ഒറ്റപ്പെടുത്തുകയാണ്. വൈറസിന്റെ വ്യാപനം തടയുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകാനുമുള്ള സംസ്ഥാന സർക്കാരിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ വിലകുറച്ച് കാണാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളുടെ മുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങി; 17 മരണം
ഫാക്ടറികളും വ്യവസായ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചില്ല: രാജ്യത്തെ ഊര്‍ജ്ജ ഉപഭോഗത്തില്‍ 23 ശതമാനം ഇടിവ്