സിബിഐ നീക്കം: കൊൽക്കത്തയിൽ പ്രതിഷേധം പുകയുന്നു, തൃണമൂൽ പ്രവർത്തകർ മോദിയുടെ കോലം കത്തിച്ചു
Recommended Video
കൊൽക്കത്ത: കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിന്റെ വീട്ടിൽ റെയ്ഡ് നടത്താനുള്ള സിബിഐ നീക്കത്തിനെതിരെ പശ്ചിമ ബംഗാളിൾ പ്രതിഷേധം ശക്തം. സിബിഐ നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി മെട്രോ ചാനലിൽ ധർണ നടത്തിവരുകയാണ്. ഇതിനിടെ തൃണമൂൽ കോൺഗ്രസ് അസനോളിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചുമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അതേസമയം നിലവിലെ പ്രശ്നം ചർച്ച ചെയ്യാൻ സമയം തേടിക്കൊണ്ട് സിബിഐ ബംഗാൾ ഗവർണറെ സമീപിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ പ്രതിസന്ധി നിലനിൽക്കെ പ്രതി പാർട്ടികളുടെ നേതാക്കൾ മമതയെ വിളിച്ച് ഐക്യധാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി ഒമ്പത് മണി മുതൽ മമതാ ബാനർജി സേവ് ദി ഡെമോക്രസി ധർണ ആരംഭിച്ചിട്ടുണ്ട്.
ബംഗാളിലെ പ്രത്യേക അന്വേഷണ സംഘം നടത്തിവന്നിരുന്ന ശാരദ, റോസ് വാലി തട്ടിപ്പ് കേസ് 2014ലാണ് സുപ്രീം കോടതി സിബിഐയെ ഏൽപ്പിക്കുന്നത്. ശാരദ, റോസ് വാലി തട്ടിപ്പ് കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകിയ രാജീവ് കുമാറിന്റെ വീട് പരിശോധിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. സിബിഐ ഉദ്യോഗസ്ഥരും പോലീസും തമ്മിൽ ബലപ്രയോഗം നടന്നതിന് പിന്നാലെയാണ് മമതാ ബാനർജിയും ബംഗാൾ പോലീസ് മേധാവി, കൊൽക്കത്ത മേയർ എന്നിവർ രാജീവ് കുമാറിന്റെ വസതിയിലെത്തിയത്. സിബിഐ ജോയിന്ററ് ഡയറക്ടറുടെ വസതി വളഞ്ഞ പോലീസ് കൊൽക്കത്തയിലെ സിബിഐ ഓഫീസും വളഞ്ഞിട്ടുണ്ട്. കൊൽത്തക്കയിലുണ്ടായ പോലീസ് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് സിബിഐ.
മോദി ബംഗാളിൽ അട്ടിമറിക്ക് ശ്രമിച്ചുവെന്ന് മമതാ ബാനർജി കുറ്റപ്പെടുത്തി. ബിജെപിക്ക് തന്നെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിയാത്തതിനാൽ മോദി സിബിഐയെ ആയുധമാക്കുകയാണ് എന്നാണ് മമത പ്രതികരിച്ചത്. സിബിഐ നീക്കത്തിന് പിന്നിൽ മോദിയാണെന്നും അട്ടമറി ശ്രമമാണ് നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Kolkata: West Bengal Chief Minister Mamata Banerjee continues her 'Save the Constitution' dharna with her supporters at Metro Channel, over the ongoing CBI issue. She is sitting there since 9 pm. pic.twitter.com/9nIflitip2
— ANI (@ANI) February 3, 2019