സ്മൃതി ഇറാനിയെ അപമാനിച്ചു, ലോക്സഭയിൽ നിന്ന് ടിഎന്‍ പ്രതാപനേയും ഡീനെയും സസ്പെന്‍ഡ് ചെയ്തു
ദില്ലി: കോണ്‍ഗ്രസ് എംപിമാരായ ഡീന്‍ കുര്യാക്കോസിനേയും ടിഎന്‍ പ്രതാപനേയും ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് സഭയില്‍ അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ക്കെതിരെ നടപടി. ഇരുവരേയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന പ്രമേയം ബിജെപി ലോക്സഭയില്‍ പാസ്സാക്കി. എംപിമാര്‍ മന്ത്രിയോട് മാപ്പ് പറയണം എന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!
എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് ടിഎന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും നിലപാടെടുത്തു. മാപ്പ് പറയേണ്ട സാഹചര്യം ഇല്ലെന്നും സ്പീക്കർ പരിഹരിച്ച വിഷയമാണ് എന്നുമാണ് ഡീൻ കുര്യാക്കോസ് പ്രതികരിച്ചത്. ഇതേത്തുടര്‍ന്നാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്യാനുളള പ്രമേയനീക്കം ബിജെപി നടത്തിയത്. അടുത്ത സമ്മേളന കാലത്തേക്ക് ആയിരിക്കും സസ്പെന്ഷന് എന്നാണ് സൂചന.
ഉന്നാവോ, ഹൈദരാബാദ് പീഡനവുമായി ബന്ധപ്പെട്ട തീപാറുന്ന ചർച്ചകൾ ലോക്സഭയിൽ പുരോഗമിക്കവേയാണ് സ്മൃതി ഇറാനിയും കോൺഗ്രസ് എംപിമാരും നേർക്ക് നേർ ഏറ്റുമുട്ടിയത്. ഒരു വശത്ത് രാമക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ മറുവശത്ത് സീതയെ ചുട്ടുകൊല്ലുകയാണ് എന്ന് കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരാമര്‍ശത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ബിജെപി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുകയും സ്മൃതി ഇറാനി കോണ്‍ഗ്രസിനെതിരെ രംഗത്ത് വരികയും ചെയ്തു.
ഇതിനിടെയാണ് ടിഎന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും സീറ്റില്‍ നിന്നെഴുന്നേറ്റ് സ്മൃതി ഇറാനിക്ക് നേരെ പ്രതിഷേധം ഉയര്‍ത്തിയത്. ഷര്‍ട്ടിന്റെ കൈകള്‍ തെറുത്ത് കയറ്റി മുന്നോട്ട് നീങ്ങിയ പ്രതാപനേയും ഒപ്പം ഡീനിനേയും സുപ്രിയ സുലെ അടക്കമുളള പ്രതിപക്ഷ അംഗങ്ങള്‍ പിന്തിരിപ്പിക്കുകയായിരുന്നു. ''സഭയില്‍ ചില പുരുഷ എംപിമാര്‍ തനിക്ക് നേരെ ഷര്‍ട്ടിന്റെ കൈ തെറുത്ത് കയറ്റിക്കൊണ്ട് വന്നു''വെന്ന് സ്മൃതി ഇറാനി പിന്നീട് ആരോപിച്ചു.