എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമുണ്ടോ? കേന്ദ്ര സർക്കാരിനെതിരെ തെളിവ് പുറത്ത് വിട്ട് ടിഎൻ സീമ
ദില്ലി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ദേശീയ ജനസംഖ്യാ രജിസ്റ്ററി (എന്‍പിആര്‍) നുളള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുകയാണ്. എന്‍പിആര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായിട്ടുളള ആദ്യപടിയാണ് എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. കേരളവും ബംഗാളും എന്‍പിആര്‍ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.
എന്നാല്‍ എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ല എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ആവര്‍ത്തിച്ചതും ഇത് തന്നെ. എന്നാല്‍ എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമുണ്ടെന്ന് ആഭ്യന്തര വകുപ്പിന് വേണ്ടി സഹ മന്ത്രി കിരൺ റിജിജു നൽകിയ മറുപടി പുറത്ത് വിട്ടിരിക്കുകയാണ് ടിഎൻ സീമ.
ടിഎൻ സീമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' 2014 നവംബറിൽ രാജ്യസഭയിൽ ആഭ്യന്തര വകുപ്പിനോടായി ഞാൻ ചോദിച്ച ചോദ്യവും മറുപടിയുമാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നത് ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ആദ്യ പടിയാണെന്നു വളരെ വ്യക്തമായ മറുപടി തന്നത് ആഭ്യന്തര വകുപ്പിന് വേണ്ടി സഹ മന്ത്രി കിരൺ റിജിജ്‌വാണ്. ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലെന്ന് ആണയിടുന്ന അമീത് ഷാ മുതൽ ജാവ്ദേക്കർ വരെയുള്ള മന്ത്രിമാർ..
ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ല എന്ന് പ്രസംഗിക്കുകയും അത് നടപ്പാക്കാൻ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ വളഞ്ഞ വഴി തേടുകയും ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്ന നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി.. മുസ്ലീങ്ങൾക്ക് പോകാൻ ലോകത്തു വേറെ രാജ്യങ്ങളുണ്ടല്ലോ എന്ന് പച്ചയായി വർഗീയത വിളിച്ചു കൂവുന്ന നിതിൻ ഗഡ്കരി.. പച്ചക്കള്ളങ്ങളുടെയും പരസ്പര വൈരുദ്ധ്യങ്ങളുടെയും ആശയകുഴപ്പങ്ങളുടെയും അന്തമില്ലാത്ത വിവരക്കേടുകളുടെയും സർവോപരി ദേശ വിരുദ്ധതയുടെയും ആകെത്തുകയായ മോദി സർക്കാർ എന്തൊരു നാണക്കേടാണ് ഇന്ത്യയിലെ പൗര സമൂഹത്തിന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് !