തമിഴ്നാട്ടില്‍ കൊവിഡ് കുതിച്ചുയരുന്നു, ഇന്ന് മാത്രം 1162 കേസുകള്‍; ആകെ മരണം 184 ആയി
ചെന്നൈ: തമിഴ്നാട്ടിലെ കൊവിഡ് കണക്കുകള്‍ കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഇന്ന് മാത്രം 1162 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23495 ആയി. സംസ്ഥാനത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇന്നാണ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 184 ആയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ 10138 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് മാത്രം 11377 പേരുടെ സാമ്പിളുകളാണ് സംസ്ഥാനത്ത് നിന്ന് പരിശോധന നടത്തിയത്. ഇതുവരെ 5,03,339 സാമ്പിളുകള്‍ തമിഴ്നാട്ടില്‍ നിന്നും പരിശോധിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്. ഇതില്‍ 32 പേര് മഹാരാഷ്ട്രയില്‍ നിന്നും മാത്രം വന്നവരാണ്. ഇന്ന് പോസിറ്റീവായവരില്‍ 685 പുരുഷന്മാരും 473 സ്ത്രീകളുമാണുള്ളത്. നാല് പേര് ട്രാന്സ്ജെന്ഡറുകളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം 1149 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
അതേസമയം, കൊറോണ ഭീതി അകന്നിട്ടില്ലെങ്കിലും വിപണികള്‍ തുറക്കാനുള്ള തീരുമാനവുമായി എല്ലാ സംസ്ഥാനങ്ങളും വിദേശരാജ്യങ്ങളും രംഗത്തുവരുന്ന കാഴ്ചയാണിപ്പോള്‍. ഇന്ത്യയില്‍ ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും പല സംസ്ഥാനങ്ങളും ഇളവുകള്‍ പ്രഖ്യാപിച്ചു. ജാഗ്രത തുടരണമെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ഗള്‍ഫ് മേഖല ഉള്‍പ്പെടെ പല വിദേശരാജ്യങ്ങളും വിപണികള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജാഗ്രത നിലനിര്‍ത്തിക്കൊണ്ടുതന്നെ സാമ്പത്തിക ഭദ്രത ലക്ഷ്യമിട്ട് വിപണി സജീവമാക്കാനാണ് തീരുമാനം.
രാവിലെ പ്രധാനമന്ത്രി മന്‍കിബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത വേളയില്‍ പ്രധാനമായും പറഞ്ഞത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം എന്നാണ്. ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിട്ടും മരണം മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കുറവാണ്. അത് നമ്മുടെ നേട്ടമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. നീണ്ട ഇടവേളക്ക് ശേഷം രാജ്യം തുറക്കാന്‍ പോകുന്നു. എന്നാല്‍ മുന്‍കരുതല്‍ തുടരണമെന്നും ജാഗ്രത വേണമെന്നും മോദി ഉണര്‍ത്തി.
തമിഴ്നാട്ടിലെ കൊവിഡ് കണക്കുകള്‍ ഞെട്ടിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 1149 കേസുകള്‍, ആശങ്ക
പ്രചാരണവും പ്രക്ഷോഭവും അവര്‍ മറന്നു, മാപ്പുപറഞ്ഞിട്ടുവേണം ഇടതുപക്ഷം സ്വയം അഭിമാനിക്കാൻ; ഉമ്മൻചാണ്ടി